'അഞ്ച് രൂപയൊക്കെ അന്ന് പോക്കറ്റ് മണിയായി തരുമായിരുന്നു, തന്നില്ലേല്‍ അടിച്ചുമാറ്റും'; ഓർമകൾ അയവിറക്കി ജീവ!
മെയ്ഡ് ഫോർ ഈച്ച് അദറെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ജീവ ജോസഫ്-അപർണ കപ്പിളിനെ വിശേഷിപ്പിക്കാൻ സാധിക്കും. ദമ്പതികൾ എങ്ങിനെയായിരിക്കണം, എങ്ങിനെ കുടുംബത്തെ സ്നേഹിക്കണം, കരിയറും കുടുംബവും സൗഹൃദവും എല്ലാം എങ്ങിനെ ഒരുമിച്ചുകൊണ്ടുപോകണം എന്നൊക്കെ ഇരുവരുടെയും അഭിമുഖങ്ങൾ കാണുമ്പോൾ ബോധ്യമാവും.
സൂര്യ മ്യൂസിക്കിൽ വിജെയായി ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരിൽ ഒരാളാണ് ജീവ ജോസഫ്. ജീവയെ വിവാഹം ചെയ്തശേഷം കുറച്ച് കാലം ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്നു അപർണ.
കുറച്ച് നാളുകൾക്ക് മുമ്പാണ് ആ ജോലി ഉപേക്ഷിച്ച് യുട്യൂബ് വ്ലോഗിങിലേക്കും ഇൻഫ്ലൂവൻസറായും അപർണ വളർന്നത്. ഫാഷൻ, ബ്യൂട്ടി, ലൈഫ് സ്റ്റൈൽ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് അപർണ കൂടുതലും ചെയ്യാറുള്ളത്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുണ്ടായിരുന്ന അപർണയുടെ ആദ്യത്തെ യുട്യൂബ് ചാനൽ ചില പ്രശ്നങ്ങളെ തുടർന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു.

അതിനുശേഷം അടുത്തിടെയാണ് ഇരുവരും വീണ്ടുമൊരു യുട്യൂബ് ചാനൽ ആരംഭിച്ചത്. അഞ്ച് മാസത്തോളം വീഡിയോകളൊന്നും ഇരുവരും ചെയ്തിരുന്നില്ല. മുമ്പൊക്കെ കപ്പിൾ ഗെയിം പോലുള്ളവ വരുമ്പോൾ മാത്രമാണ് ജീവയും അപർണയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പുതിയ ചാനൽ തുടങ്ങിയശേഷം ജീവയും അപർണയെ പോലെ യുട്യൂബ് കണ്ടന്റ് കണ്ടെത്താനും വ്ലോഗിങുമെല്ലാമായി സജീവമാണ്.
ഇപ്പോഴിതാ ജീവയുടെ ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധനേടുന്നത്. സ്വന്തം നാടായ മാവേലിക്കരയിലെ വിശേഷങ്ങളും തന്റെ പഴയ കാല ഓർമകളും താൻ സഞ്ചരിച്ച വഴികളും സ്കൂളും കൂട്ടുകാരെയുമെല്ലാമാണ് പുതിയ വീഡിയോയിലൂടെ ആരാധകർക്ക് ജീവ പരിചയപ്പെടുത്തിയത്.
സ്വന്തം നാട്ടിലെത്തി പഴയ ഓർമകൾ പുതുക്കിയപ്പോൾ താൻ ഒരുപാട് വർഷം പിറകോട്ട് സഞ്ചരിച്ച പോലെ തോന്നുന്നു എന്നാണ് ജീവ പറയുന്നത്. പോസ്റ്റ് ഓഫീസിൽ നിന്നും പാസ്പോർട്ട് കൈപ്പറ്റാൻ എത്തിയതായിരുന്നു സുഹൃത്തിനൊപ്പം ജീവ. കുറച്ച് സമയം കിട്ടിയതുകൊണ്ടാണ് നാടിനെയും നാട്ടുകാരെയും കൂട്ടുകാരെയും ജീവ ക്യാമറയിൽ പകർത്തിയത്. ഇടുങ്ങിയ വഴിയിലൂടെ സൈക്കിൾ വെട്ടിച്ച് സഞ്ചരിച്ചതിനെ കുറിച്ചെല്ലാം ജീവ വാചാലനായി.
'പഠിച്ച സ്‌കൂളിന് മുന്നിലൂടെ പോയപ്പോള്‍ മനസിലേക്ക് ഒരുപാട് ഓര്‍മ്മകള്‍ വന്നു. അഞ്ച് രൂപയൊക്കെ അന്ന് പോക്കറ്റ് മണിയായി തരുമായിരുന്നു. തന്നില്ലേല്‍ അടിച്ച് മാറ്റുമായിരുന്നു. അമ്പത് പൈസയുടെ മിഠായിയൊക്കെയായിരുന്നു അന്ന് വാങ്ങിയത്. നേരത്തെ ഇവിടെയൊരു ട്യൂഷന്‍ സെന്ററുണ്ടായിരുന്നു. ഇപ്പോള്‍ അവിടെയൊരു വാഴത്തോട്ടമാണ്.'

'എന്തൊക്കെ മാറ്റങ്ങളാണ് ഇവിടമൊക്കെ. അന്ന് ഇനീഷ്യല്‍ ചേര്‍ത്തായിരുന്നു ഞങ്ങളൊക്കെ കൂട്ടുകാരെ വിളിക്കുന്നത്. എന്റെ റെക്കോര്‍ഡിക്കല്‍ നെയിം അഖില്‍ എന്നാണ്. ക്രിക്കറ്റ് കളിക്കാൻ ഒരുപാടിഷ്ടമാണ്. അങ്ങനെ കുറെ ഓര്‍മ്മകളുണ്ട്. ഓരോ വര്‍ഷവും തുടങ്ങുമ്പോൾ എല്ലാ ദിവസവും ക്ലാസില്‍ പോയിരിക്കുമെന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കും.'
'പിറ്റെ ദിവസം ഞങ്ങള്‍ യൂണിഫോമൊക്കെയിട്ട് സ്‌കൂളിന്റെ മുന്നില്‍ വരെ എത്തും. എടാ ഇന്ന് തുടക്കമല്ലേ കയറണോയെന്ന് ചോദിച്ചതേയുള്ളൂ... അപ്പോള്‍ തന്നെ ഇറങ്ങി. അങ്ങനെ ആ വര്‍ഷവും കയറിയില്ലെന്നും', സ്കൂൾ കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് ജീവയും കൂട്ടുകാരും പറഞ്ഞു.
അപർണയെ കൂട്ടാതെയായിരുന്നുവോ യാത്ര എന്നതടക്കമുള്ള കമന്റുകളാണ് ജീവയുടെ വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെടുന്നത്. അപർണയ്ക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് ആവശ്യമുള്ള സമയത്ത് ആവേശത്തോടെ വ്ലോഗ് ചെയ്ത് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി ജീവ പ്രവർത്തിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്ന കമന്റുകളും നിരവധിയുണ്ട്. അടുത്തിടെ സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് നടി ദീപിക പദുകോണുമായി വൺ ടു വൺ ചാറ്റിനും അപർണയ്ക്ക് അവസരം ലഭിച്ചിരുന്നു.


Click it and Unblock the Notifications