'അസുഖമൊന്നും വിഷയമാക്കില്ല, ഏൽപ്പിച്ച ജോലി പൂർത്തിയാക്കണം'; സഞ്ജയ് ദത്തിനെ കുറിച്ച് ജോൺ കൊക്കൻ!
സാൻഡൽവുഡ് സിനിമയ്ക്ക് ഭാഷയ്ക്ക് പുറത്തേക്ക് വഴി വെട്ടുന്നതിൽ വിജയിച്ച ചിത്രമായിരുന്നു പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ ചിത്രം കെജിഎഫ്. ചിത്രം ഇറങ്ങിയത് മുതൽ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോയ ചിത്രം 2022 ഏപ്രിലിൽ തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അധീര എന്ന പ്രതിനായക കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡിൻറെ ആദ്യ വരവിന് മുമ്പ് പൂർത്തിയാക്കിയിരുന്ന ചിത്രമാണ് ഇത്. 2020 ഒക്ടോബർ 23ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ നീണ്ടുപോയി. ചിത്രത്തിൻറെ ടീസറും പോസ്റ്ററുകളും അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകൾക്കെല്ലാം വൻ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും മികച്ച ഇനിഷ്യൽ പ്രതീക്ഷിക്കുന്ന കെജിഎഫ് 2ൻറെ ഇവിടുത്തെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിൻറെ തെന്നിന്ത്യൻ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വർക്കിനാണ്.

കന്നട നടൻ യഷാണ് ചിത്രത്തിൽ നായകൻ. രവീണ ടണ്ടൺ, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. ചിത്രത്തിൽ സർപട്ട പരമ്പരയിലെ വേമ്പുലിയെ അവതരിപ്പിച്ച് ശ്രദ്ധേയനായ ജോൺ കൊക്കനും അഭിനയിച്ചിട്ടുണ്ട്. കെജിഎഫിന്റെ ഭാഗമായപ്പോഴും സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ചപ്പോഴുമുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജോൺ കൊക്കൻ. 'എനിക്ക് എന്റെ ശബ്ദത്തിൽ സിനിമകൾ ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മലയാളത്തിൽ അഭിനയിക്കുന്ന സിനിമകളിൽ ഡബ്ബ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അവർ പറയും എന്റെ മലയാളം കൊള്ളില്ലെന്ന്. ശേഷം കന്നടയിൽ ചെല്ലുമ്പോൾ അവരും പറയും പറയുന്ന രീതി ശരിയല്ല വേണ്ടെന്ന്... തെലുങ്കിൽ ചെന്നപ്പോഴും അവർ സമ്മതിച്ചില്ല.'

'പിന്നെ തമിഴിൽ ചെന്നപ്പോൾ അവർക്ക് എന്നോട് അലിവ് തോന്നി. അവർ എന്നോട് പറഞ്ഞു എന്റെ ശബ്ദം കൊള്ളാം അതുകൊണ്ട് ഡബ്ബ് ചെയ്തോളാൻ പറഞ്ഞു. സാർപട്ട പരമ്പരയിൽ ഞാനാല്ല ചെയ്തത്. റൗഡി ബേബി മുതൽ ഞാൻ ചെയ്യുന്നുണ്ട്. ഇനിയങ്ങോട്ട് എല്ലാ കഥാപാത്രങ്ങൾക്കും ചെയ്യണമെന്നാണ് ആഗ്രഹം. നമ്മൾ തന്നെ ഡബ്ബ് ചെയ്താലെ കഥാപാത്രത്തിന് പൂർണത തോന്നൂ. കെജിഎഫ് നല്ല സിനിമാ അനുഭവം ആയിരുന്നു. സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചു. അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ പോസിറ്റീവ് എനർജിയാണ്. അസുഖം ബാധിച്ചിരുന്ന സമയത്താണ് അദ്ദേഹം കെജിഎഫിൽ അഭിനയിച്ചത്. അത്രത്തോളം വയ്യാതിരുന്നിട്ടും അദ്ദേഹം വന്ന് ജോലി കൃത്യമായി തീർത്തു.'

'ഏറ്റ ജോലി ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് സഞ്ജയ് ദത്ത്. അദ്ദേഹം എല്ലാ കാലത്തും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്നുണ്ട്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. വളരെ ചൂട് എടുക്കുന്ന കോസ്റ്റ്യൂമായിരുന്നു. അതുകൊണ്ട് ഷോട്ട് കഴിഞ്ഞാലുടൻ ഞാൻ കോട്ട് ഊരി അസിസ്റ്റന്റിനെ ഏൽപ്പിക്കും. അങ്ങനെ ഒരു ദിവസം ഞാൻ കോട്ട് ഊരി കൈയ്യിൽ കൊടുത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോൾ സഞ്ജയ് സർ അടുത്തേക്ക് വന്നു. ശേഷം കൈയ്യിലെ മസിലിലൊക്കെ പിടിച്ച് നോക്കി നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചു. അതുകേട്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി. അദ്ദേഹത്തെ പോലൊരാളുടെ പ്രശംസ ലഭിക്കുന്നത് വളരെ വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്' ജോൺ കൊക്കൻ പറഞ്ഞു.


Click it and Unblock the Notifications