'എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കുന്നു, ഞാൻ സുരേഷ് ഗോപിയെന്ന മനുഷ്യന്റെ കൂടെയാണ്'; ജോയ് മാത്യു!
നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ജനങ്ങൾ രണ്ടായി തിരിഞ്ഞാണ് സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിക്കുന്നത്. ഒരു വിഭാഗം സുരേഷ് ഗോപിയുടെ പ്രവൃത്തിയെ വിമർശിക്കുമ്പോൾ മറ്റൊരു വിഭാഗം അദ്ദേഹം മുമ്പ് ചെയ്ത കാര്യങ്ങൾ കൂടി വിലയിരുത്തി ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.
സുരേഷ് ഗോപിക്കെതിരെ കേസ് കൊടുത്തതിന് സമൂഹമാധ്യമങ്ങളിലൂടെ മേശം കമന്റുകൾക്കും പരിഹാസങ്ങൾക്കും വിധേയാക്കപ്പെടുന്നുണ്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തക. കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

ഒരു തവണ സുരേഷ് ഗോപി തോളിൽ കൈവെച്ചപ്പോൾ മാധ്യമപ്രവർത്തക ഒഴിഞ്ഞുമാറി. എന്നാൽ താരം വീണ്ടും ഇതുതന്നെ ആവർത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഒട്ടുമിക്ക സിനിമാ താരങ്ങളും മിമിക്രി കലാകാരന്മാരുമെല്ലാം സുരേഷ് ഗോപിയെ ന്യായീകരിച്ച് കുറിപ്പുകൾ പങ്കിട്ടിട്ടുണ്ട്.
അക്കൂട്ടത്തിൽ നടനും തിരക്കഥാകൃത്തുമെല്ലാമായ ജോയ് മാത്യു പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക എന്ന രീതിയാണ് ഇപ്പോഴും കേരളത്തിൽ പലരും അവലംബിക്കുന്നതെന്നാണ് ജോയ് മാത്യു കുറിച്ചത്.
'സന്ദേശം സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക... ഇതിനപ്പുറം ഒന്നുമില്ല.'
'സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്', എന്നാണ് ജോയ് മാത്യു കുറിച്ചത്. താരത്തിന്റെ കുറിപ്പിന് താഴെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുണ്ട്.

സുരേഷ് ഗോപിയുടെ തന്നെ സിനിമയായ ഭരത്ചന്ദ്രൻ ഐപിഎസിലെ ചില സീനുകൾ ട്രോളാക്കി മാറ്റിയും ആളുകൾ സുരേഷ് ഗോപി ചെയ്ത പ്രവൃത്തിയെ വിമർശിച്ച് കമന്റ് കുറിച്ചിട്ടുണ്ട്. ഒരു വട്ടം ഒഴുഞ്ഞുമാറിയൽ പിന്നെ ലാളിക്കാൻ നിൽക്കരുത്. അവർക്ക് പരിഭവമോ പരാതിയോ ഇല്ലെങ്കിൽ നല്ലത്. ഉണ്ടെങ്കിൽ വിശദീകരിക്കേണ്ടി വരുമെന്നാണ് ഒരാൾ കുറിച്ചത്.
സുരേഷ് ഗോപിയുടെ ഇമേജ് വർധിച്ചതല്ലാതെ ഒന്നും സംഭവിക്കില്ല ജോയി ഏട്ടാ... സുരേഷ് ഇവിടുത്തെ ജനഹൃദയങ്ങളിലാണ് എന്നാണ് അനുകൂലിച്ച് സംസാരിച്ച് ഒരാൾ കുറിച്ചത്. ഒരാൾ നമ്മുടെ ദേഹത്ത് തൊടുമ്പോൾ നീരസം പ്രകടിപ്പിച്ചാൽ പിന്നെ അത് ആവർത്തിക്കുന്നത് ഉചിതമല്ലല്ലോ എന്നാണ് മറ്റൊരാൾ ജോയ് മാത്യുവിന്റെ കുറിപ്പിനെ വിമർശിച്ച് ചോദിച്ചത്.
സുരേഷ് ഗോപി മാപ്പ് പറഞ്ഞതായിട്ടല്ല വിശദീകരണം നൽകിയതായാണ് തോന്നിയത് എന്നാണ് പരാതിക്കാരി പറഞ്ഞത്. സുരേഷ് ഗോപിയ്‌ക്ക് തന്നെ ചെയ്ത പ്രവൃത്തി സ്വയം ബോധ്യപ്പെട്ടുകൊണ്ട് മാപ്പ് പറയണം എന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











