'വാപ്പയെ അവസാനമായി കാണാൻ പോലും സാധിച്ചില്ല, ആ രണ്ട് ദിവസം മുറിയിൽ തന്നെ കഴിഞ്ഞു'; കലാഭവൻ നവാസ്!
മിമിക്രിയിലൂടെ മിനിസ്ക്രീനിലും സിനിമയിലും എത്തി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കലാഭവൻ നവാസ്. ഒരു കാലത്ത് ദിലീപ്, കോട്ടയം നസീർ തുടങ്ങിയ പ്രതിഭകൾക്കൊപ്പം മിക്ക സിനിമകളിലും നവാസിനെ കാണാമായിരുന്നു.
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീൻ പരിപാടികളിലൂടെയും സോഷ്യൽമീഡിയകൾ വഴിയുമാണ് നവാസിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. കലാഭവൻ നവാസ് സിനിമയിലേക്ക് എത്തിയത് അച്ഛൻ നടനും നാടക കലാകാരനുമായിരുന്ന അബൂബക്കറിന്റെ അഭിനയ ജീവിതത്തിന്റെ ചുവടുപിടിച്ച് കൂടിയാണ്.

അനുഭവങ്ങൾ പാളിച്ചകൾ, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, ദാദ, വാചാലം തുടങ്ങിയ സിനിമകളിലൂടെയാണ് അബൂബക്കർ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ പടം തരും പണം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പിതാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുമുള്ള ഓർമകൾ നവാസ് പങ്കുവെച്ചിരുന്നു.
പിതാവിന്റെ മരണത്തിന് ശേഷം അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ലെന്ന് നവാസ് വെളിപ്പെടുത്തി. 'വാപ്പ എപ്പോഴും പറയും പഠനം അത് പ്രധാനമാണെന്ന്. ഏത് മേഖലയിൽ നമ്മൾ എത്തണമെന്ന് ആഗ്രഹിക്കുന്നത് ന്യായമാണ്. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്.'
'പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിക്കും നമ്മൾ ശോഭിക്കുക. സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാൻ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്. ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു വാപ്പ മരിക്കുമ്പോൾ ഞാൻ. വേദിയിൽ വാപ്പയെ ഞാൻ അനുകരിച്ച് കൊണ്ടിരിക്കെ ഇവിടെ വാപ്പ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.'
'ഷോ കഴിഞ്ഞ് ഞാൻ ബാക്ക് സ്‌റ്റേജിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖം വാടിയിരിക്കുന്നു. പ്രോഗ്രാം കുളമായിയെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീടാണ് അവർ വാപ്പയുടെ കാര്യം പറഞ്ഞത്. വാപ്പയെ അവസാനമായി കാണാൻ എനിക്ക് സാധിച്ചില്ല.'

'അന്നത്തെ സാഹചര്യത്തിൽ ബഹ്റൈനിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താൻ സാധിക്കുമായിരുന്നില്ല. മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാൻ മുറിയിൽ തന്നെ കഴിച്ചുകൂട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താൻ സാധിച്ചത്.'
'വാപ്പ പറയുംമ്പോലെ ചിലപ്പോൾ ഏറ്റവും സങ്കടപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും ഒരു കലാകാരന്. എല്ലാ ആഘോഷങ്ങളും നമുക്ക് ആഘോഷിക്കാൻ പറ്റണമെന്നില്ല. മരണം പോലുള്ള സാഹചര്യങ്ങളിൽ ഓടിയെത്താനും കഴിഞ്ഞെന്ന് വരില്ല' നവാസ് കൂട്ടിച്ചേർത്തു. നടിയായിരുന്ന രഹ്നയെയാണ് നവാസ് വിവാഹം ചെയ്തത്.


Click it and Unblock the Notifications











