'അസുഖങ്ങൾ ആരെയും അറിയിച്ചില്ല, കൊച്ചുകുട്ടിയെപ്പോലെ ഒരിക്കൽ പൊട്ടിക്കരഞ്ഞു'; മണിയെ കുറിച്ച് ഷാജോൺ
മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ കലാഭവൻ ഷാജോൺ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് സീരിയസ് വേഷങ്ങളിലൂടെയാണ്. വില്ലത്തരം നിറഞ്ഞ പോലീസ് വേഷങ്ങൾ ചെയ്ത ഷാജോണിന്റെ പിതാവ് ഒരു പൊലീസുകാരനായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.
ചേട്ടൻ ഷിബുവിന്റെ നിർബന്ധവും പരിശീലനും കൊണ്ടാണ് താൻ സിനിമയിലെത്തിയതെന്ന് പലപ്പോഴും കലാഭവൻ ഷാജോൺ പറഞ്ഞിട്ടുണ്ട്.
കലാഭവനിൽ എത്തിയശേഷമാണ് ഷാജോണിന് സിനിമാ അവസരങ്ങൾ ലഭിച്ചത്. മൈ ഡിയർ കരടി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ഡ്യൂപ്പായി അഭിനയിച്ചായിരുന്നു അരങ്ങേറ്റം.
കോട്ടയം നസീറാണ് ഇങ്ങനെയൊരു അവസരമുണ്ടെന്ന് ഷാജോണിനോട് പറയുന്നത്. കരടിയുടെ വേഷം കെട്ടിയാണ് അഭിനയിക്കേണ്ടതെന്നും പറഞ്ഞിരുന്നു. തലയില്ലെങ്കിലും സിനിമയിൽ അഭിനയിക്കാം എന്ന അവസ്ഥയിൽ നിൽക്കുന്ന കാലമായിരുന്നുവെന്ന് ഷാജോൺ പറയുന്നു.
മിമിക്രി കലാകാരനായതുകൊണ്ട് കോമഡി വേഷങ്ങൾ മാത്രമെ തുടക്കത്തിൽ ഷാജോണിന് കിട്ടിയിരുന്നുള്ളൂ. ദൃശ്യത്തിന് ശേഷം ക്യാരക്ടർ വേഷങ്ങൾ കിട്ടി. ദൃശ്യത്തിലെ സഹദേവൻ പൊലീസിനെ പ്രേക്ഷകർക്കും അന്നും ഇന്നും പേടിയാണ്. അന്തരിച്ച നടൻ കലാഭവൻ മണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു കലാഭവൻ ഷാജോൺ.

ഇപ്പോൾ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയെ കുറിച്ച് ഷാജോൺ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഞാന്‍ മണിച്ചേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹം എന്റെ ജീവിതത്തിലെ പല കാര്യങ്ങളുടേയും ഭാഗമായിട്ടുണ്ട്.'
'പക്ഷെ അദ്ദേഹം അത് അറിഞ്ഞിട്ടില്ല. മണിച്ചേട്ടന്‍ സിനിമയിലേക്ക് പോയപ്പോഴുള്ള ഒഴിവിലൂടെയായാണ് കലാഭവനില്‍ കയറിയത്. അദ്ദേഹം ചെയ്തിരുന്ന പല ഐറ്റങ്ങളും ഞാൻ ചെയ്തിരുന്നു.'
'മൈ ഡിയര്‍ കരടി എനിക്ക് കിട്ടാന്‍ കാരണം മണിച്ചേട്ടനാണ്. അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമ കിട്ടിയത്. ഞാന്‍ ആദ്യമായി ചെയ്‌തൊരു പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹമായിരുന്നു.'

'നമുക്കും സിനിമയില്‍ സാധ്യതയുണ്ടെന്ന് തെളിയിച്ചത് അദ്ദേഹമാണ്. കാണാന്‍ നല്ല ഭംഗിയുള്ളവര്‍ക്ക് മാത്രമെ സിനിമയില്‍ അവസരം കിട്ടൂയെന്നൊക്കെയായിരുന്നു ധാരണ. കഴിവുണ്ടെങ്കില്‍ ആര്‍ക്കും കിട്ടുമെന്ന് തെളിയിച്ചത് മണിച്ചേട്ടനാണ്.'
'ആ രീതിയില്‍ വലിയൊരു ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകള്‍ ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളും പാടാറുണ്ട്. മണിച്ചേട്ടന്‍ സ്റ്റേജില്‍ കയറിയാല്‍ എല്ലാമെടുത്തൊരു പോക്കാണ്.'
'അതിനിടയില്‍ ആര് കയറിയിട്ടും കാര്യമില്ല. ഒരു സുനാമി പോലെ വന്നങ്ങ് പോയ കലാകാരനാണ്. അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്.'

'എന്നാല്‍ അദ്ദേഹം വളരെ പാവമാണ്. ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ്. ഞങ്ങള്‍ കുറേ പരിപാടികളില്‍ ഒന്നിച്ച് പോയിട്ടുണ്ട്. മണിച്ചേട്ടന്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവും. ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം പുള്ളി ഞങ്ങള്‍ക്ക് മേടിച്ച് തരും.'
'സ്‌നേഹമുള്ളവരോടെ പുള്ളി ദേഷ്യപ്പെടുകയുള്ളൂ. ഒരിക്കല്‍ അദ്ദേഹത്തിന്റെ വള എന്റെ മൂക്കില്‍ കൊണ്ടപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. വേദന കാരണം ഞാന്‍ ചൂടായി.'
'പിറ്റേ ദിവസം ധര്‍മജന്റെ കൈപിടിച്ച് തിരിച്ചപ്പോള്‍ അവനും ചൂടായി. അതുവരെ ഞങ്ങളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മനുഷ്യനാണ്. കുറച്ച് കഴിഞ്ഞ് വരുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് അറിഞ്ഞത്.'
Recommended Video

'ഞാന്‍ സ്‌നേഹം കൊണ്ട് ചെയ്തതല്ലേ... നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു. ഫോണില്‍ സ്ഥിരം വിളിക്കാറൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല.'
'ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നൊക്കെ ചോദിച്ചാല്‍ ഹേയ്... അതൊന്നും ഇല്ലടാ.... മരുന്നൊന്നും വേണ്ട എന്നാണ് പറയാറുള്ളത്. ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹം ആരേയും അറിയിച്ചിരുന്നില്ല. അതെകുറിച്ച് ചോദിച്ചാലും വഴക്ക് പറഞ്ഞ് വിഷയം മാറ്റും.'
'ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയിരുന്നു. ചെന്നപ്പോള്‍ ഒരാളിങ്ങനെ കിടക്കുകയാണ്. അത് കണ്ടുനില്‍ക്കാനാവുന്ന കാഴ്ചയായിരുന്നില്ല. ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ല' ഷാജോൺ പറഞ്ഞു.


Click it and Unblock the Notifications