'മറ്റുള്ളവർക്കാണ് അവർ ഗുണ്ടകൾ... എനിക്ക് സഹോദരന്മാർ, ഒരുമിച്ച് സിനിമയ്ക്ക് പോയപ്പോൾ ഗുണ്ട കരയുന്നത് കണ്ടു'
മേജർ രവി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കണ്ണൻ പട്ടാമ്പി. മേജർ രവിയുടെ സഹോദരൻ കൂടിയായ കണ്ണൻ നടൻ മാത്രമല്ല സംവിധായകനും എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാമാണ്. വിവാദങ്ങളുടെ തോഴനായ കണ്ണന്റെ പേരിൽ ഇതിനോടകം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് വനിതാ ഡോക്ടറെ ഫ്ലാറ്റിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ണൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
ആ സമയത്ത് മേജർ രവിപോലും സഹോദരനെ പിന്തുണയ്ക്കാൻ നിൽക്കാതെ വിമർശിക്കുകയാണ് ചെയ്തത്. ഗുണ്ടകളുമായി കണ്ണൻ പട്ടാമ്പിക്കുള്ള സൗഹൃദം പലപ്പോഴും വാർത്തയായിട്ടുണ്ട്. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പേരിലുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് നടൻ. ഗുണ്ടകളുമായി സൗഹൃദം രൂപപ്പെട്ടതിനെ കുറിച്ചും കണ്ണൻ സംസാരിച്ചു.

വിവാദങ്ങൾ ലോട്ടറി അടിക്കുന്നതുപോലെ വന്ന് പോവുന്നതാണ്. കരുതിക്കൂട്ടി വിവാദങ്ങൾ ഉണ്ടാക്കുന്നതല്ല. എന്റെ കൂടെപ്പിറപ്പാണ് വിവാദം. നമ്മൾ അറിയാതെ വന്ന് ചേരുന്നതാണ്. നല്ലത് ചെയ്താലും ചീത്ത ചെയ്താലും വിവാദമുണ്ടാകും. വീട്ടിൽ വെറുതെ ഇരുന്നാൽ പോലും വിവാദം പാർസലായി വന്നുകൊണ്ടിരിക്കും. അങ്ങനൊരു ജാതക ഫലമാണ് തന്റേതെന്ന് പറഞ്ഞാണ് കണ്ണൻ സംസാരിച്ച് തുടങ്ങിയത്.
പിറന്നാൾ ആഘോഷത്തിൽ ഗുണ്ടകൾ പങ്കെടുത്തതിനെ കുറിച്ചും കണ്ണൻ സംസാരിച്ചു. ഗുണ്ടാസംഘങ്ങളെ ഒപ്പിക്കാൻ അതിന്റെ മാർക്കറ്റിങല്ല എന്റെ പരിപാടി. എന്റെ അറുപതാം പിറന്നാളിന് 1300ഓളം ആളുകൾ ഇവിടെ വന്നു. അതിൽ ഒറ്റ സിനിമാക്കാരില്ല... ഒറ്റ വിവിഐപി ഇല്ല.
എന്റെ വീട്ടിൽ പണിയെടുത്തിട്ടുള്ളവരും എന്റെ അച്ഛനും അമ്മയുമായി അടുപ്പമുള്ളവരും എന്റെ നാട്ടിലുള്ള മറ്റ് സാധാരണ ജനങ്ങളേയും വിളിച്ച് നടത്തിയ പരിപാടിയാണ്. ഗുണ്ടകളായി ഒരുത്തരേയും കണ്ടിട്ടില്ല. അവർ എന്നോട് ഗുണ്ടായിസം കാണിച്ചിട്ടുമില്ല.
ഷൂട്ടിങ് സ്ഥലങ്ങളിൽ നമുക്ക് വേണ്ട ഹെൽപ്പ് ചെയ്ത് തരുന്നവരാണ്. ഉദയാ കോളനിയിലൊക്കെ ചെന്ന് കഴിയുമ്പോൾ വിനായകനായാലും ആരായാലും സൗകര്യം ചെയ്ത് തരാറുണ്ട്. കർമ്മയോദ്ധയൊക്കെ അവിടെ ഷൂട്ട് ചെയ്ത സിനിമയാണ്. കർമ്മയോദ്ധയുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു ഞാൻ. ആ കോളനിയിൽ നിന്നാണ് ഗുണ്ടാ ടീമിന്റെ മൊത്തം സെറ്റിട്ടത്. അവിടുത്തെ ഗുണ്ടകളാണ് അതിൽ അഭിനയിച്ചത് മുഴുവൻ. ഗുണ്ടകളെന്ന് പൊറമക്കാരാണ് പറയുന്നത്.
എനിക്ക് അവർ സഹോദരന്മാരെപ്പോലെയായിരുന്നു. നല്ല മനസുള്ളവരാണ്. സഹായമനസുമുണ്ട്. ഗുണ്ടകൾക്കൊപ്പം സിനിമയ്ക്ക് പോയപ്പോൾ എന്റെ അടുത്തിരുന്ന് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മനസിൽ ഒന്നുമില്ല. സാഹചര്യം കൊണ്ട് എന്തൊക്കയോ ആവുന്നു. ഗുണ്ടകളായിപ്പോകുന്നതാണെന്ന് കണ്ണൻ പറയുന്നു.

ഒരു സിനിമാക്കാരൻ എന്ന നിലയ്ക്ക് എനിക്ക് പലരുമായി കോൺടാക്ട്സുണ്ട്. വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകൾ അടക്കം കണ്ണേട്ടായെന്ന് വിളിച്ച് വന്ന പല സന്ദർഭങ്ങളുമുണ്ട്. അവർക്കറിയാവുന്ന ഒരു വ്യക്തി ഞാനാണ്. അവരെ ഡീൽ ചെയ്യുന്നതും ഞാനാണ്. പിന്നെ അവരുടെ മറ്റുള്ള വശങ്ങൾ നോക്കാതെ നമ്മൾ അവരോട് സംസാരിക്കും. ആദ്യത്തെ സിനിമ മുതൽ ലോ ക്ലാസെന്ന് പുറത്തുള്ളവർ പറയുന്ന ആളുകളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്.
എനിക്ക് സഹായം ലഭിച്ചിട്ടുള്ളതും ഇത്തരക്കാരിൽ നിന്നുമാണ്. എന്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഒരുത്തനാണ് ഞാൻ. അതിന് ഗുണ്ടായിസമെന്നോ എന്ത് വേണമെങ്കിലും വ്യാഖ്യാനിക്കാം. ഒരു തന്റേടിയാണെങ്കിൽ അല്ലേ ജീവിക്കാൻ പറ്റു. എനിക്ക് നേര് എന്ന് തോന്നുന്ന കാര്യങ്ങളിൽ നേര് എന്നുള്ള കാഴ്ചപ്പാടുണ്ടായിരിക്കും.
എല്ലാവരുടെയും ഇഷ്ടത്തിന് നമുക്ക് ജീവിക്കാൻ പറ്റില്ല. ചേട്ടൻ പറയുന്ന രാജ്യസ്നേഹം ഒന്ന്. എന്റെ രാജ്യസ്നേഹം വേറൊരു രീതിയിൽ. ഇന്ത്യയിൽ ജീവിക്കുന്നവരെയല്ലേ നമ്മൾ സ്നേഹിക്കേണ്ടത്. അല്ലാതെ നാല് അതിർത്തിയിലൂടെ ഓടിയിട്ട് ഇന്ത്യയെ സ്നേഹിക്കാൻ പറ്റില്ലല്ലോ. ചേട്ടൻ യൂണിഫോം ഇട്ടതിനെ പറ്റിയൊക്കെ വിവാദം വന്നു. അദ്ദേഹം ഒരു ഓഫീസറൊക്കെയായതുകൊണ്ട് അത് നല്ല രീതിയിൽ ഡിസ്കസ് ചെയ്യുന്നു.
ഞാൻ സിനിമാക്കാരനായതുകൊണ്ട് ഇത്തരത്തിൽ ചർച്ച ചെയ്യുന്നു. രാവിലെ മുതൽ വൈകിട്ട് വരെ ടിവിയിൽ കേറിയിരുന്ന് പറയാൻ ഞാൻ തയ്യാറല്ല. ഞാൻ സ്നേഹം പ്രകടിപ്പിക്കാറ് പെരുമാറ്റത്തിലാണ്. എന്റെ പിറന്നാൾ വീഡിയോ കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകുമെന്നും പറഞ്ഞാണ് കണ്ണൻ പട്ടാമ്പി അവസാനിപ്പിച്ചത്.


Click it and Unblock the Notifications