'ചേട്ടനേയും അനിയനേയും പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ഇരുവരും, പ്യാരി നല്ല അഭിനേതാവ്'; കീരിടം ഉണ്ണി
22 വർഷങ്ങൾക്ക് മുമ്പാണ് മോഹൻലാലിന്റെ ഏക സഹോദരൻ പ്യാരിലാൽ മരിച്ചത്. ജ്യേഷ്‍ഠനോട് വളരെ അടുപ്പവും ആത്മബന്ധവുമുള്ള ഒരാളായിരുന്നു മോഹൻലാൽ. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ നേടിയ വേളയിലും തന്നെ വിട്ടുപിരിഞ്ഞുപോയ അച്ഛനേയും ജേഷ്ഠനേയും ഓർത്തുകൊണ്ടാണ് മോഹൻലാൽ സന്തോഷം പ്രകടിപ്പിച്ചത്.
മോഹൻലാലിന്റെ സഹോദരനായ പ്യാരിലാലും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് കിളികൊഞ്ചൽ.
വി.അശോക് കുമാർ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. മോഹന്‍ലാലിനേയും പ്യാരി ലാലിനേയും മുഖ്യകഥാപാത്രങ്ങളാക്കിയാണ് അശോക് കുമാര്‍ ഈ ചിത്രം സംവിധാനം ചെയ്തതത്.
ഇപ്പോഴിത മോഹൻലാലിന് സഹോദരൻ പ്യാരിയുമായുള്ള ബന്ധം എത്രത്തോളം ദൃഢമായിരുന്നുവെന്ന് നടനും മോഹൻലാലിന്റെ സുഹൃത്തുമായ കിരീടം ഉണ്ണി വിശദീകരിക്കുന്ന പഴയൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

'എന്റെ ക്ലാസ്മേറ്റായിരുന്നു മോഹൻലാലിന്റെ സഹോദരൻ പ്യാരി ലാൽ. പ്യാരിയുടെ വീട്ടിൽ പോകുന്ന സമയത്താണ് ലാലിനെ കണ്ടിട്ടുള്ളത്. ലാലിനെ അന്ന് കാണുമ്പോൾ ഒരു അമൂൽ ബേബിയെപ്പോലെ ആയിരുന്നു. നല്ല വണ്ണമുണ്ടായിരുന്നു.'
'എല്ലാ കാര്യങ്ങൾക്കും അമ്മയെ ഒട്ടി നടക്കുന്ന കൊച്ചുകുട്ടിയായിരുന്നു അന്ന് ലാൽ. എല്ലാം വളരെ അത്ഭുതത്തോടെ കാണുന്ന കുട്ടിയായിരുന്നു മോഹൻലാൽ. പ്യാരി പക്ഷെ വളരെ ഫ്രീയായിരുന്നു. ഞാൻ നിരന്തരം വീട്ടിൽ പോയിട്ടുണ്ട് അങ്ങനെയാണ് ലാലിനെ അടുത്തറിയുന്നത്.'

'അന്ന് എനിക്ക് തോന്നിയത് പ്യാരിയാണ് എല്ലാം കൊണ്ടും മികച്ചതെന്നാണ്. പ്യാരി നല്ല അഭിനേതാവ് കൂടിയായിരുന്നു. ഇവർ ഒരുമിച്ച് ആളുകളെ കളിയാക്കും. ചേട്ടനേയും അനിയനേയും പോലെയല്ല സുഹൃത്തുക്കളെപ്പോലെയാണ് പ്യാരി ലാലും മോഹൻലാലും കഴിഞ്ഞിരുന്നത്.'
'തിരനോട്ടം ആയിരുന്നു ലാലിന്റെ ആദ്യ സിനിമ. അതിൽ ആദ്യത്തെ സീൻ ഒരു സൈക്കിളിൽ നിന്നും വീഴുന്നതായിരുന്നു. ഒട്ടും ഭയമില്ലാതെ മനോഹരമായി അത് മോഹൻലാൽ ചെയ്തു.'

'അന്ന് ഞങ്ങൾ മോഹൻലാലിന്റെ പ്രകടനം കണ്ട് അതിശയിച്ചു. അന്ന് തന്നെ ഞങ്ങൾ പരസ്പരം പറഞ്ഞിരുന്നു ലാലിന്റെ ഉള്ളിൽ എന്തോ ഒരു കഴിവുണ്ടെന്ന്. അത് അവൻ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടേയും പിന്നീട് വന്ന സിനിമകളിലൂടെയും തെളിയിച്ചു.'
'ആൾക്കാരെ ഇമിറ്റേറ്റ് ചെയ്യാൻ ലാലിന് നല്ല കഴിവുണ്ടായിരുന്നു. നല്ല ഒബ്സർവേഷനുമുണ്ടിയിരുന്നു. തിരനോട്ടം ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായിരുന്നു. പലവിധ കാരണങ്ങൾക്കൊണ്ടാണ് ആ സിനിമ റിലീസ് ചെയ്യാതെ പോയത്. സുരേഷും ഞാനുമെല്ലാം കൂടിയാണ് ലാലിന്റെ ഫോട്ടോ അവൻ പോലും അറിയാതെ പ്രിന്റ് എടുത്ത് ഓഡീഷനായി ഉദയയിലേക്ക് അയക്കുന്നത്.'

'കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പിന്നെ ഇന്റർവ്യൂന് പോയി. ഫാസിൽ, സിബി മലയിൽ ഇവരെയൊക്കെ കണ്ടുവെന്ന് മോഹൻലാൽ ഓഡീഷൻ കഴിഞ്ഞ് വന്ന് പറഞ്ഞു. മാത്രമല്ല തനിക്ക് അഭിനയിക്കാൻ കിട്ടിയ പാർട്ട് ഞങ്ങളെ അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു ലാൽ. പിന്നെ അവന് സെലക്ഷൻ കിട്ടി.'
'ഒരാൾ എത്തി പറ്റിയാൽ ഞങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരും എത്തിപ്പെടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അത് പിന്നീട് സംഭവിച്ചു. മഞ്ഞിൽ വിരിഞ്ഞപൂവിന്റെ അനൗൺസ്മെന്റ് വന്ന സമയത്ത് ലാൽ അപകടം പറ്റി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തിരുവോണ ദിവസമാണ് പത്രത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ പരസ്യം ആദ്യമായി വന്നത്.'

'ലാലിന് ആ പത്രം വാങ്ങണമെന്ന് വാശിയായിരുന്നു. കൈയ്യിൽ രണ്ട് രൂപ മാത്രമാണുള്ളത്. എനിക്കും ലാലിനും ഭക്ഷണം കഴിക്കണം. അവസാനം അവൻ പറഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കിലും വേണ്ട പത്ര വാങ്ങണമെന്ന്. അങ്ങനെ പത്രം വാങ്ങി നോക്കിയപ്പോൾ പൂർണിമ ജയറാമിന്റേയും ശങ്കറിന്റേയും ലാലിന്റേയും മുഖം അടിച്ച് പരസ്യം വന്നിരിക്കുന്നു.'
'അത് കണ്ടപ്പോഴുള്ള ലാലിന്റെ മുഖം കണ്ടാൽ കൊടുമുടി കയറി എന്തോ കീഴടക്കിയ ആളുടേത് പോലെയായിരുന്നു. ആ മുഖം ഇന്നും എന്റെ മനസിലുണ്ട്. അന്ന് ഞങ്ങൾ ഒന്നും കഴിച്ചില്ല. ആ പരസ്യം കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരുടേയും വയറ് നിറഞ്ഞു' കിരീടം ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications











