വ്‌ളോഗിലെ 'തമാശച്ചിരിയില്‍' മറുപടിയുമായി കൃഷ്ണ കുമാര്‍; മകളുടെ കരിയറില്‍ തടസം കാസ്റ്റിംഗ് കൗച്ചോ?
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയതടക്കം പല പ്രമുഖര്‍ക്കെതിരേയും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അവഹേളിച്ചുവെന്ന ആരോപണത്തിന് വിധേയനായ നടനാണ് കൃഷ്ണ കുമാര്‍.
തന്റെ ഭാര്യയുടെ വ്‌ളോഗിലായിരുന്നു കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശം. നീ കതകിലൊന്നും മുട്ടിയേക്കല്ലേ, കമ്മിറ്റികളുടെ കാലമാണെന്നായിരുന്നു കൃഷ്ണ കുമാറിന്റെ പരിഹാസം. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരിക്കുകയാണ് കൃഷ്ണ കുമാര്‍.

റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം. 'ഞാനതില്‍ കുറേ നേരം സംസാരിക്കുന്നുണ്ടായിരുന്നു. എട്ടൊമ്പത് മിനുറ്റ് സംസാരിച്ചിരുന്നു. ബാക്കിയെല്ലാം എഡിറ്റ് ചെയ്തപ്പോള്‍ പോയതാണ്.' എന്നായിരുന്നു കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇതില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കൃഷണകുമാര്‍ കുട്ടാക്കിയിട്ടില്ല. അതേസമയം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുന്നുണ്ട്.
ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വളരെ നല്ല റിപ്പോര്‍ട്ടാണ്. എനിക്കിന്ന് 56 വയസാണ്. വളരെയധികം കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ പല വിഷയങ്ങള്‍ നാട്ടിലുണ്ടാകുമ്പോള്‍ ഉണ്ടാകും. ഒരിക്കലും നടപടിയിലേക്കോ ശിക്ഷയിലേക്കോ പോയിട്ടില്ല. നാളെ മറ്റൊരു വിഷയം വന്നാല്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ടും പോകും. ഇതെല്ലാം ഒരു തമാശയായി മാറും. ഇത് കുറച്ച് സമയത്തേക്ക് മാത്രമായി നില്‍ക്കുന്ന സംഭവമായി മാറുന്നു എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.
ഈ സമയത്ത് കേരളമൊന്നാകെ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത്രയും വിശദമായ റിപ്പോര്‍ട്ട് ഇതിന് മുമ്പ് കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. സര്‍ക്കാരിന് മനസിലായിട്ടുണ്ടെങ്കില്‍ രാഷ്ട്രീയവും മതവും നോക്കാതെ സര്‍ക്കാരും സിനിമാ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണം. ഇന്നത്തെ സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയും. ഇത്രയും ബഹുഭൂരിപക്ഷത്തോടെയിരിക്കുന്ന സര്‍ക്കാരാണ് മറ്റാരേയും ഭയക്കേണ്ടതില്ല. പക്ഷെ നടപടിയെടുക്കാതെ നില്‍ക്കുമ്പോള്‍ സംശയത്തിന്റെ നിഴലിലാവുകയാണ്. ആരൊക്കയോ ഇതിനകത്തുണ്ടെന്ന സംശയം ബാക്കി നില്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഇതുപോലുള്ള പ്രശ്‌നങ്ങള്‍ കാരണമാണോ മകള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ കിട്ടാത്തത് എന്നും അവതാരക അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ആവാം ആവാതിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ ജീവിതം കണ്ടു വളര്‍ന്നവരാണ് എന്റെ മക്കള്‍. ഞാന്‍ സിനിമയില്‍ വലിയ സ്ഥാനം വഹിച്ചിരുന്ന ഒരാളല്ല. ഞാനൊരു സ്ട്രഗിളര്‍ ആയിരുന്നു. ഒരു കാര്യത്തില്‍ മാത്രമായി നില്‍ക്കരുതെന്നും വേറെ വഴികള്‍ ആലോചിച്ചു കൊള്ളണമെന്നും ഞാന്‍ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ട്. മക്കളെയൊക്കെ നന്നായി പഠിപ്പിക്കാന്‍ സാധിച്ചുവെന്നും താരം പറയുന്നു.

മൂത്ത മകള്‍ പഠിച്ചത് എഡിറ്റിംഗും സംവിധാനവുമായിരുന്നു. അതിനാല്‍ അവര്‍ സോഷ്യല്‍ മീഡിയ രംഗത്തേക്ക് പോയി. കലാകാരന്മാര്‍ ഇതിലേക്ക് വരുമ്പോള്‍ അവര്‍ക്ക് മറ്റ് മേഖലകളിലേക്ക് പോകാന്‍ പറ്റാതെ വരാറുണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ എന്തോ മക്കള്‍ ശ്രമിച്ചതു കൊണ്ടോ അവര്‍ നാലു പേരും സോഷ്യല്‍ മീഡിയയിലേക്ക് പോവുകയും അതില്‍ വരുമാനം കണ്ടെത്തുകയും ചെയ്തു. സിനിമ ഇഷ്ടമാണ്, സിനിമയില്‍ അഭിനയിക്കണം എന്നുമുണ്ട്. പക്ഷെ സിനിമയില്‍ നിന്നും വിളിക്കാത്തതിനാല്‍ പോകുന്നില്ലെന്ന് മാത്രം എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
അത് തന്നാല്‍ ഇത് താരമെന്ന കൊടുക്കല്‍ വാങ്ങല്‍ കച്ചവടമാണ് ഇവിടെ നടക്കുന്നത്. എന്ത് ചെയ്തിട്ടാണെങ്കിലും എന്റെ മകളെയോ മകനേയോ താരമാക്കണം എന്ന് പറഞ്ഞ് വരുന്ന മാതാപിതാക്കളുണ്ട്. റിപ്പോര്‍ട്ടിലും അവരെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പലരും മിണ്ടാതിരിക്കുകയാണ്. കുറച്ച് പേര്‍ മിണ്ടിയതോടെയാണ് പുറത്ത് വരുന്നത്. കൊടുക്കല്‍ വാങ്ങല്‍ സിനിമയില്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. ഇന്ന് നടപടിയെടുത്തില്ലെങ്കില്‍ നാളേയും ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications