'മാതാപിതാക്കളുടെ വേർപാടുണ്ടാകുന്ന വേദന ലാലിന് അറിയാം, എനിക്കൊപ്പമാണെങ്കിൽ വരില്ലെന്ന് പറഞ്ഞു'; കൃഷ്ണപ്രസാദ്!
ഒരു കാലത്ത് മലയാള സിനിമയിൽ സഹനടനായി തിളങ്ങിയിട്ടുള്ള നടനാണ് കൃഷ്ണപ്രസാദ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ച കൃഷ്ണപ്രസാദിന് കോളജ് ജീവിതകാലം തൊട്ട് സംഗീതത്തിലും കലയിലും വളരെയേറെ താൽപര്യമുണ്ടായിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ അദ്ദേഹം വിജയിയായിരുന്നു.1988ൽ പി.പദ്മരാജൻ സംവിധാനം ചെയ്ത മൂന്നാം പക്കം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രസാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
1989ൽ പത്മരാജന്റെ തന്നെ മോഹൻലാൽ ചിത്രം സീസൺ, 1991ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത വേനൽക്കിനാവുകൾ, അയലത്തെ അദ്ദേഹം, ഒരു യാത്രാമൊഴി, കമലദളം, വെട്ടം, ബാംഗ്ലൂർ ഡെയ്സ്, പേരറിയാത്തവർ എന്നിങ്ങനെ അമ്പതിലധികം സിനിമകളിൽ താരം അഭിനയിച്ചു. അനേകം ടെലിവിഷൻ സീരിയലുകളിലും കൃഷ്ണപ്രസാദ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്ത്രീ, സമയം, സമക്ഷം എന്നിവ അവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

നല്ലൊരു കർഷകൻ കൂടിയായ കൃഷ്ണപ്രസാദിനാണ് 2010ലെ യുവ കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. അടുത്തിടെ കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ടി സംസാരിച്ചും സമരം ചെയ്തും കൃഷ്ണപ്രസാദ് വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ താരം വളരെ വിരളമായി മാത്രമെ സിനിമകളിൽ അഭിനയിക്കാറുള്ളു.
അതേസമയം മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടുള്ള കൃഷ്ണപ്രസാദ് താൻ എന്തുകൊണ്ടാണ് മോഹൻലാലിനെ ഇത്രയേറെ ബഹുമാനിക്കുന്നതെന്നും സ്നേഹിക്കുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഒരിക്കൽ താൻ ഒരു വിഷമ സാഹചര്യത്തിൽ നിൽക്കുമ്പോൾ തനിക്ക് വേണ്ടി സംസാരിച്ചത് മോഹൻലാലാണെന്നും കൃഷ്ണപ്രസാദ് വെളിപ്പെടുത്തി. 'എന്റെ അമ്മ മരിച്ചശേഷം ഞാൻ എല്ലാവർഷവും ബലിയിടാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ബലിയിടേണ്ട സമയം അടുത്തപ്പോൾ ഞാൻ ഒരു മോഹൻലാൽ സിനിമയുടെ ലൊക്കേഷനിൽ ഷൂട്ടിലായിരുന്നു.'
'തലേദിവസം അണിയറപ്രവർത്തകരോട് പിറ്റേദിവസം ഞാൻ വരില്ല ബലിയിടാൻ പോണമെന്ന് പറഞ്ഞു. അസോസിയേറ്റിനോടാണ് ഇക്കാര്യം പറഞ്ഞത്. പക്ഷെ അദ്ദേഹം പറഞ്ഞ് പോകാൻ പറ്റില്ല ഷൂട്ട് വെച്ചിട്ടുണ്ടെന്ന്. ആ മറുപടി കേട്ടതും ഞാൻ ഉരുകി വെണ്ണീറായി.'

'പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്നെ വിളിച്ചു. എപ്പോഴാണ് നാളെ ബലിയിടാൻ എത്തേണ്ടതെന്ന് ചോദിച്ചു. എപ്പോൾ തിരിച്ച് വരാൻ സാധിക്കുമെന്നും ലാലേട്ടൻ ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. മോൻ അപ്പോൾ വന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. പിന്നെയാണ് ഞാൻ അറിയുന്നത് അദ്ദേഹത്തിന്റെ ഗ്രേറ്റ്നെസ്.'
'പിറ്റേദിവസത്തെ ഷൂട്ടിനെ കുറിച്ച് ലാലേട്ടൻ അസിസ്റ്റന്റിനോട് ചോദിച്ചു. അപ്പോൾ അയാൾ എനിക്കൊപ്പമുള്ള സീനിന്റെ ഷൂട്ടുണ്ടെന്ന് പറഞ്ഞു. കൃഷ്ണപ്രസാദിനെ അമ്മയുടെ ചടങ്ങിന് പോകണ്ടേ... പിന്നെ എങ്ങനെ സാധിക്കുമെന്ന് ലാലേട്ടൻ ചോദിച്ചു. അതിന് കൃഷ്ണപ്രസാദ് പോയില്ലെങ്കിലും കുഴപ്പമില്ലെന്ന് അസോസിയേറ്റ് ലാലേട്ടനോട് പറഞ്ഞു.'
'ഉടനെ ലാലേട്ടൻ അസോസിയേറ്റിനോട് ചോദിച്ചു നിങ്ങൾക്ക് അമ്മയുണ്ടോയെന്ന്. ബലിയിടൽ ചടങ്ങ് ചെയ്യാറില്ലെന്നായിരുന്നു അയാളുടെ മറുപടി. നിങ്ങൾ നിങ്ങളുടെ അമ്മയോട് അതൊന്നും ചെയ്യുന്നില്ലായിരിക്കാം. പക്ഷെ കൃഷ്ണപ്രസാദ് അവന്റെ അമ്മയ്ക്കായി ചെയ്യാറുണ്ട്. നാളെ അവനെ പോകാൻ അനുവദിക്കാതെ എനിക്കൊപ്പമുള്ള സീനിന്റെ ഷൂട്ട് വെച്ചാൽ അഭിനയിക്കാൻ വരില്ലെന്നാണ് ലാലേട്ടൻ അസോസിയേറ്റിനോട് പറഞ്ഞത്.'
'ലാലേട്ടനെ കുറിച്ച് പറയുമ്പോൾ ഞാൻ ഒരിക്കലും മറക്കാത്ത അനുഭവം ഇതാണ്', എന്നാണ് കൃഷ്ണപ്രസാദ് പറഞ്ഞത്. നടന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടതോടെ മോഹൻലാൽ എന്ന നടന്റെ മാതാപിതാക്കളോടുള്ള സ്നേഹത്തെയാണ് ആരാധകർ പുകഴ്ത്തുന്നത്. മാതാപിതാക്കളുടെ വേർപാടുണ്ടാകുന്ന വേദന എത്ര വലുതാണെന്ന് ലാലിന് അറിയാം, സ്വന്തം അമ്മയോട് ലാലേട്ടനുള്ള സ്നേഹം കാരണം കൃഷ്ണപ്രസാദിന്റെ അവസ്ഥ ലാലേട്ടന് മനസിലായി എന്നെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications