'അവരുടെ സുഹൃത്തുക്കളിൽ ഏറെയും ബോയ്സ്, വിശ്വാസം വേണം, ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടാകുമോയെന്ന ഭയമാണ്'
നടൻ കൃഷ്ണകുമാർ എന്ന ലേബലിലോ പൊതുപ്രവർത്തകൻ എന്ന ലേബലിലോ അല്ല കൃഷ്ണ സിസ്റ്റേഴ്സിന്റെ അച്ഛൻ എന്ന രീതിയിലാണ് കൃഷ്ണകുമാർ കഴിഞ്ഞ കുറച്ച് കാലമായി ഏറെയും അറിയപ്പെടുന്നത്. എല്ലാ കാര്യത്തിലും മക്കളുടെ ഒപ്പം നിൽക്കുന്ന സുഹൃത്തിനെപ്പോലെയാണ് കൃഷ്ണകുമാർ. പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വരെ എല്ലാവിധ സ്വാതന്ത്ര്യവും നൽകിയ അച്ഛൻ. ഒന്നിലും മക്കൾക്ക് മേൽ നടൻ അതിർവരമ്പുകൾ വെച്ചിട്ടില്ല.
അതുകൊണ്ട് തന്നെ മക്കളുടെ വസ്ത്രധാരണം, റിലേഷൻഷിപ്പുകൾ എന്നിവ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുമ്പോൾ നടനും അതിന്റെ പരിണിത ഫലമെന്നോണം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. പക്ഷെ അവയൊന്നും കൃഷ്ണകുമാറിനെ ആശങ്കപ്പെടുത്താറില്ല. അതിനുള്ള കാരണം ഇൻഫൈൻ എന്റർടെയ്മെന്റിന് നൽകിയ പുതിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി.

കേരളത്തിലെ ആളുകളുടെ പാരന്റിങ് രീതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമെന്ന രീതിയിൽ ആളുകൾ ചർച്ച ചെയ്യുന്നത് പെൺകുട്ടികളുടെ വസ്ത്രധാരണമാണ്. നിങ്ങൾ എന്ത് ധരിക്കണമെന്ന് ഞാനാണോ ചിന്തിക്കേണ്ടത്?. സ്ത്രീകൾ അവരുടെ സൗകര്യത്തിന് വസ്ത്രം ധരിക്കുന്നു. മറ്റുള്ളവരുടെ വസ്ത്രധാരണം കണ്ട് എന്നിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ അത് എന്റെ പ്രശ്നമാണ്.
എന്നെ ഞാൻ ചികിത്സിക്കണം. ഞാൻ ഇതൊക്കെ പണ്ട് പറയുമ്പോൾ അസാമാന്യമായ എതിർപ്പ് വന്നിരുന്നു. മലയാളികൾ എന്ന് മാത്രമല്ല സമൂഹത്തിൽ ആകമാനം നോക്കിയാൽ എന്ത് മാറ്റം സംഭവിക്കാൻ തുടങ്ങുമ്പോഴും ആദ്യം വരിക എതിർപ്പാണ്. ചെയ്ഞ്ചിനെ ആളുകൾ റെസിസ്റ്റ് ചെയ്യും അത് അങ്ങനെയാണ്. ചെയ്ഞ്ചിന് ആരെങ്കിലും കാരണമായാൽ വെടികൊള്ളും. അതിൽ തെറ്റില്ല.
ആരെങ്കിലും വെടി കൊള്ളണം. സമൂഹത്തിൽ കുറേപ്പേർ കാണും ഇതുപോലെ ചിന്തിക്കുന്നവർ അവർ മാറ്റത്തിന് തുടക്കം ഇട്ട് കൊടുക്കും. ശ്വേത മോനോന്റെ പ്രസവ വീഡിയോ സിനിമയിൽ ഉൾപ്പെടുത്തിയതിന് അവരെ തെറിവിളിച്ചവരാണ് നമ്മുടെ സമൂഹം. എന്റെ മകൾ അവളുടെ പ്രസവ വീഡിയോ പങ്കുവെച്ചപ്പോഴേക്കും സമൂഹം മാറി. സ്വീകാര്യത ലഭിച്ചു. ഇനി കുറച്ച് നാൾ കഴിയുമ്പോൾ ഇതൊരു സർവസാധാരണ സംഭവമായി ആളുകൾക്ക് തോന്നും.
അവൾക്ക് ഒരുപാട് പേരെ ഇൻഫ്ലൂവൻസ് ചെയ്യാൻ സാധിച്ചു. എന്നെ ജീവിതത്തിൽ ആരും നിയന്ത്രിച്ചിട്ടില്ലായിരുന്നു. അത്യാവശ്യം നല്ലപോലെ ജീവിച്ചൊരാളാണ്. നമുക്ക് ആദ്യം നമ്മുടെ മക്കളിൽ ഒരു വിശ്വാസം വേണം. എന്റെ മകൾ അവിടെ പഠിക്കാൻ പോയാൽ അവിടെ ഏതെങ്കിലും ചെക്കന്റെ കൂടെ പോകുവോ, അവിടെ കേറി കിടന്ന് കളയുമോ? എന്നൊക്കെയുള്ള ടെൻഷനാണ്.

പറയാൻ വളരെ അധികം ആളുകൾ മടിക്കുന്നൊരു സംഭവമുണ്ട്. തങ്ങളുടെ മക്കൾ ആരെങ്കിലുമായി ഫിസിക്കൽ റിലേഷൻപ്പിലായി പോകുമോ എന്നതാണ് അത്. സെക്സ് എന്ന വാക്ക് കേട്ടാൽ ഞെട്ടുകയാണ്. എന്റെ മക്കൾ പെൺമക്കളായതുകൊണ്ട് സ്വാഭാവികമായും അവർ ആൺകുട്ടികളുമായാണ് കൂട്ടുകൂടുന്നത്. ഓപ്പോസിറ്റ് സെക്സിനോട് എല്ലാവർക്കും ഒരു അട്രാക്ഷൻ ഉണ്ടാകും. ഈ പറയുന്ന മാതാപിതാക്കൾ കല്യാണം കഴിച്ചശേഷം ഭാര്യയെ മാത്രമാണോ നോക്കികൊണ്ടിരിക്കുന്നത്.
മറ്റ് ഭംഗിയുള്ള സ്ത്രീകളെയും നമ്മൾ നോക്കുന്നുണ്ട്. അതിനെ വേറൊരു ആംഗിളിൽ കാണാൻ തുടങ്ങുമ്പോൾ മാത്രമെ കുഴപ്പമുള്ളു. എനിക്ക് എന്തെങ്കിലും കിട്ടി കഴിഞ്ഞാൽ എല്ലാം ഓക്കെയാണ്. മറ്റൊരാൾ അതേ കാര്യം കൊണ്ടുപോയി കഴിഞ്ഞാൽ അവരാരും ശരിയല്ലെന്ന് പറയും. ഇതാണ് ഇവിടുത്തെ ബേസിക്ക് പ്രശ്നം. നിയന്ത്രിക്കാൻ ശ്രമിച്ചാൽ അവർ കയറ് പൊട്ടിച്ച് പോകും.
അതുകൊണ്ട് നമ്മുടെ അനുഭവങ്ങൾ പറഞ്ഞ് കൊടുക്കുക. തന്റെ മക്കളായി ജനിച്ചുവെങ്കിലും അവരും മനുഷ്യജന്മങ്ങളാണെന്ന് മറക്കരുത്. ഞാൻ മറ്റ് പലരേയും കണ്ടാണ് മക്കളെ വളർത്താൻ പഠിച്ചത്. സ്വാതന്ത്ര്യം ആർക്കും കൊടുക്കേണ്ടതില്ല. നമ്മുടെ കയ്യിൽ അല്ല ആരുടേയും സ്വാതന്ത്ര്യം. തെറ്റുകൾ ചെയ്തും മറ്റുള്ളവർക്ക് പറ്റുന്നത് കണ്ടും നമ്മുടെ മക്കൾ പഠിച്ചോളുമെന്നും കൃഷ്ണകുമാർ പറയുന്നു.


Click it and Unblock the Notifications