'ജീവിതത്തിന് എന്തെങ്കിലുമൊക്കെ അർത്ഥം വേണ്ടെ..?, ഇതൊന്നും എന്റേത് അല്ലാതെയാകും'; അഹാദിഷികയെ കുറിച്ച് സിന്ധു!
നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഫാമിലി വ്‌ളോഗിലൂടെയായാണ് സിന്ധു ശ്രദ്ധിക്കപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം ഇടയ്ക്ക് വീഡിയോകളില്‍ കൃഷ്ണകുമാറും പ്രത്യക്ഷപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികളാണ്.
കൃഷ്ണകുമാറും മൂത്തമകൾ അഹാനയുമെല്ലാം തങ്ങളാൽ കഴിയും വിധം സന്നദ്ധപ്രവർത്തനങ്ങൾ സമൂഹത്തിൽ ചെയ്യുന്നവരാണ്. അഹാന തന്റെ സോഷ്യൽമീഡിയ പേജാണ് അതിനായി കൂടുതലായും പ്രയോജനപ്പെടുത്തുന്നത്. വളരെ നാളത്തെ ആഗ്രഹത്തിന്റെ പുറത്ത് കഴിഞ്ഞ ദിവസം കൃഷ്ണകുമാറും കുടുംബവും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു.
അഹാദിഷിക ഫൗണ്ടേഷൻ എന്ന സന്നദ്ധസേവാ സംഘടനയ്ക്കാണ് ആരംഭമായത്. അഹാന കൃഷ്ണയും ഇളയ കുട്ടികളായ ദിയ, ഇഷാനി, ഹൻസിക എന്നിവരും സിന്ധുവും കണ്ട സ്വപ്നമായിരുന്നു അഹാദിഷിക ഫൗണ്ടേഷൻ. ഇതിന്റെ ഓഫീസ് തിരുവനന്തപുരത്താണ് പ്രവർത്തനമാരംഭിച്ചത്. പുതിയ തുടക്കത്തിന് തിരികൊളുത്തിയത് കേന്ദ്രമന്ത്രി വി. മുരളീധരനും അദ്ദേഹത്തിന്റെ പത്നിയും ചേർന്നാണ്.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുക അവരെ കൈപിടിച്ചുയർത്തുക എന്നതാണ് ഈ സംരംഭത്തിലൂടെ കൃഷ്ണകുമാറും കുടുംബവും മുന്നോട്ട് വെക്കുന്ന മുഖ്യലക്ഷ്യം.
ഇതിനോടകം തന്നെ വിതുരയിലെ വളരെ പിന്നാക്കം നിൽക്കുന്ന മേഖലയിൽ പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം കൊണ്ട് ഒമ്പതോളം ടോയ്‍ലെറ്റുകൾ നിർമ്മിച്ച് നൽകി കഴിഞ്ഞു അഹാദിഷിക ഫൗണ്ടേഷൻ.
വിദ്യാർത്ഥിനികൾക്ക് പഠന സഹായികൾ, മൊബൈൽ ഫോണുകൾ, അംഗ വൈകല്യമുള്ളവർക്ക് വീൽ ചെയറുകൾ എന്നിവ നൽകാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചു. കൂടുതൽ ടോയ്‌ലെറ്റുകളും പാവപ്പെട്ടവർക്ക് വീടുകളും നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് അഹാദിഷിക ഇപ്പോൾ.
എന്തുകൊണ്ടാണ് തങ്ങൾ ഇത്തരത്തിൽ ഒരു ഫൗണ്ടേഷന് തുടക്കമിട്ടതെന്ന് ഉദ്ഘാടന ചടങ്ങിന്റെ പിന്നണിയിലെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പങ്കുവെച്ച് സിന്ധു കൃഷ്ണ വെളിപ്പെടുത്തി. 'ആളുകൾ വന്നാൽ കാണാനും സംസാരിക്കാനും വേണ്ടിയാണ് ഓഫീസ് തുടങ്ങിയത്. ജീവിതത്തിന് എന്തെങ്കിലും അർത്ഥം വേണ്ടെ. ലോകം എന്ന് പറയുന്നത് അങ്ങനെയാണ്.... ഒരാളുടെ കയ്യിൽ ഇരിക്കുന്നത് ഒരു സമയം വരുമ്പോൾ മറ്റൊരാളിലേക്ക് പോകും.'

'എല്ലാം എന്റേതാണെന്ന് പറഞ്ഞ് നടക്കുന്നതിൽ അർത്ഥമില്ല. എല്ലാം നാളെ എന്റേതല്ലാതെയാകും. അതാണ് റിയാലിറ്റി. ഒന്നും എന്റേതല്ലല്ലോ. ഈ ഒരു ചിന്ത മനസിൽ എപ്പോഴും കൊണ്ടുനടക്കുന്നൊരാളാണ് കിച്ചു. അതുപോലെ തന്നെ മക്കൾ നാലുപേരും അഹാദിഷിക ഫൗണ്ടേഷന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്. ചാരിറ്റി ചെയ്യുന്നതിൽ അവരും വളരെ ഹാപ്പിയാണ്. ഒരുപാട് പേരെ സഹായിക്കാൻ പറ്റണമെന്നതാണ് ആഗ്രഹം.'
'ഇനിയുള്ള ടാസ്ക് ഏറ്റവും അർഹതയുള്ളവരെ കണ്ടെത്തുക എന്നതാണെന്നും', സിന്ധു കൃഷ്ണ പറയുന്നു. കുടുംബത്തിന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് സിന്ധു കൃഷ്ണ സംസാരിച്ചപ്പോൾ നിരവധി പേർ ആശംസകളുമായി എത്തി. അഹാദിഷിക ഫൗണ്ടേഷൻ വഴി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെയെന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റിൽ ഏറെയും.
'അഹാനയും ദിയയും ഇഷാനിയും ഹൻസികയും പിന്നെ സിന്ധുവും ചേർന്ന് കണ്ട ഒരു സ്വപ്നം ഇന്നിപ്പോഴത് ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരത്തിന് ഉതകുന്നതായി മാറുന്നത് കാണുമ്പോൾ ഒരച്ഛനെന്ന നിലയിലും കുടുംബനാഥനെന്ന നിലയിലും പിന്നെ ഒരു പൊതുപ്രവർത്തകനെന്ന നിലയിലും എനിക്കുള്ള ആഹ്ലാദവും അഭിമാനവും വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാവുന്നതല്ല.'
'കൂടുതൽ സന്തോഷങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്പോൾ കൂടുതൽ എളിമയോടെ നന്ദി പറയാനും കൂടുതൽ പ്രവർത്തിക്കാനും ഉപദേശം നൽകിയ എന്റെ മാതാപിതാക്കളുടെ ആശീർവാദങ്ങൾ എന്റെ കുട്ടികൾക്കും നാടിന്റെ കുട്ടികൾക്കും പിന്നെ ആഹാദിഷിക ഫൗണ്ടേഷനും തലുറകളോളം താങ്ങും തണലുമായി മാറാനുള്ള അടിത്തറ പാകട്ടെ', എന്നാണ് കൃഷ്ണകുമാർ പുതിയ തുടക്കത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











