സുലുവിനെ വഴക്ക് പറയുന്നത് കണ്ടാൽ ഞാൻ ചോദിക്കും, അമ്മായിയപ്പൻ എന്നാണ് മമ്മൂട്ടി എന്നെ വിളിക്കാറ്; കുഞ്ചൻ
എഴുപത്തിനാലാം പിറന്നാളിന്റെ നിറവിലാണ് ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളുടെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടി. ചികിത്സയുമായി ബന്ധപ്പെട്ട് അഭിനയത്തിൽ നിന്നും ക്യാമറകൾക്ക് മുന്നിൽ നിന്നുമെല്ലാം കുറച്ച് മാസങ്ങളായി വിട്ടു നിൽക്കുകയാണ് നടൻ. ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന താരം പിറന്നാൾ ദിനത്തിൽ തിരിച്ചുവരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപ്ഡേറ്റ് പ്രിയ ആരാധകർക്കായി തരുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
നടനുമായി അടുത്ത സൗഹൃദമുള്ളവരിൽ ഒരാളാണ് കുഞ്ചൻ. നാൽപ്പത് വർഷത്തിന് അടുത്ത് പഴക്കവും ദൃഢതയും ഇരുവരുടേയും ബന്ധത്തിനുണ്ട്. മലയാള സിനിമയിലെ രണ്ട് താരങ്ങൾ എന്ന രീതിയിൽ ശക്തിപ്രാപിച്ചതുമല്ല ആ ബന്ധമെന്ന് കുഞ്ചൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മമ്മൂട്ടിയുടെ വീട്ടിലെ എല്ലാ ഫങ്ഷനും ഞങ്ങളെ ക്ഷണിക്കാറുണ്ട്.

ഞങ്ങൾ പങ്കെടുക്കാറുമുണ്ട്. മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. ചെറുപ്പം മുതൽ അറിയാം. ആ ഒരു ബന്ധമാണ് വളർന്ന് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ വീടിന് സമീപത്താണ് അവരും വീട് വെച്ചിരിക്കുന്നത്. ആരെങ്കിലും ചോദിച്ചാൽ തനിക്ക് ഇനി മുതൽ കുഞ്ചന്റെ വീടിന് അടുത്താണെന്ന് പറയാമല്ലോയെന്ന് ഞാൻ തമാശയായി പറയുമായിരുന്നു. ഇപ്പോൾ അവർ ഇവിടെയല്ല താമസം. ഉള്ളകാര്യം പരസ്പരം പറയുന്നവരാണ് ഞങ്ങൾ.
വലിപ്പ ചെറുപ്പങ്ങളുമില്ല. എന്റെ വീട്ടിൽ ഷോട്ട്സിട്ട് വരുന്ന ഒരാൾ എന്നാണ് എന്നെ അദ്ദേഹം പറയാറ്. ചേട്ടനേയും അനിയനേയും പോലെയാണ്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന് പരസ്പരം വിളിക്കാറുമുണ്ട്. അതുപോലെ അമ്മായിയപ്പൻ എന്നും മമ്മൂട്ടി വിളിക്കും. ഞാൻ സെൻസിറ്റീവാണ്. അതുകൊണ്ട് തന്നെ സുലുവിനെ എന്തെങ്കിലും പറയുന്നത് കണ്ടാൽ ഞാൻ ചോദിക്കും.
അത് കേട്ട് കഴിയുമ്പോൾ വന്നല്ലോ അമ്മായിയപ്പൻ എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനൊരു ബന്ധമാണ്. പിള്ളേരെല്ലാം ഒരുമിച്ചാണ് വളർന്നത്. അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് മമ്മൂട്ടി തന്നെ മദ്യകുപ്പി മുപ്പത്തിയെട്ട് വർഷമായിട്ടും പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുന്നത്. ഈ കുപ്പി കാണാൻ ഇപ്പോഴും ആളുകൾ എന്റെ വീട്ടിൽ വരാറുണ്ട്. അദ്ദേഹത്തിനും അറിയാം ഞാൻ ഇത് സൂക്ഷിച്ചിരിക്കുന്നത്. പൊട്ടിച്ചാൽ ആ ബന്ധം പോകുമോയെന്ന് ഒരു ചിന്തയുണ്ട് എനിക്ക്.
കാരണം പിന്നെ അത് കാലിക്കുപ്പിയാണല്ലോ. അദ്ദേഹത്തിനും ഇത് കാണുന്നത് വലിയ സന്തോഷമാണെന്നും കുഞ്ചൻ പറയുന്നു. ഇന്നസെന്റിനെ കുറിച്ചുള്ള ഓർമകളും കുഞ്ചൻ പങ്കുവെച്ചു. ഞാനും ഇന്നസെന്റും ഒരുമിച്ച് ഒരുപാട് അഭിനയിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദമുണ്ടായിരുന്നു. എന്നും വിളിക്കും. മമ്മൂട്ടിയുടെ വീട്ടിൽ വരുമ്പോഴും ഓടി ഇവിടെ വരും. മറക്കാനാവാത്ത ബന്ധമാണ്.

അതുപോലെ തന്നെയാണ് കൊച്ചിൻ ഹനീഫയുമായി ഉണ്ടായിരുന്ന ബന്ധം. രണ്ട് ഇരട്ടക്കുട്ടികളേയും ഇരു കൈകളിലും എടുത്ത് വീടിന്റെ പടി കയറി വരുന്നത് ഇപ്പോഴും ഓർക്കുന്നു എന്നും നടൻ പറയുന്നു. ബ്യൂട്ടിപാർലറുകളും മേക്കപ്പ് ആർട്ടിസ്റ്റുകളും കൂൺ പോലെ മുളട്ട് പൊന്തും മുമ്പ് മഞ്ജു വാര്യർ മുതൽ റിമ കല്ലിങ്കൽ വരെയുള്ള താരസുന്ദരിമാരെ ഒരുക്കിയിരുന്നത് കുഞ്ചന്റെ ഭാര്യയും ബ്യൂട്ടീഷനുമായ ശോഭയാണ്.
ഉണ്ണിമേരിയെ കല്യാണത്തിന് ഒരുക്കിയത് ഞാനായിരുന്നു. അന്ന് തുടങ്ങി ഇങ്ങോട്ട് ഒരുപാട് പേർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഗീതു മോഹൻദാസ്, ദിവ്യ ഉണ്ണി തുടങ്ങിയവരെ എല്ലാം ഒരുക്കിയിട്ടുണ്ട്. അക്കാലത്ത് കല്യാണം കഴിച്ച ഒട്ടുമിക്ക താരങ്ങളേയും ഞാനാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ ഭാര്യ അമാൽ, കാവ്യ മാധവൻ, സുറുമി മമ്മൂട്ടി തുടങ്ങിയവരെയും ഒരുക്കാറുണ്ട്. കുഞ്ചൻ ചേട്ടൻ കാരണം സിനിമാ മേഖലയിലുള്ളവർ എന്നെ മേക്കപ്പ് ചെയ്യാൻ ക്ഷണിച്ചത്. അംബിക, ഗീത, പൂർണ്ണിമ ജയറാം, മഞ്ജു വാര്യർ തുടങ്ങിയവരേയും ഒരുക്കിയിട്ടുണ്ട്.
ഞാൻ സോഷ്യൽമീഡിയയിൽ ആക്ടീവല്ല. മാത്രമല്ല ഇവർ വന്നതിന്റെ ഫോട്ടോകളൊന്നും ഞാൻ എടുത്ത് സൂക്ഷിച്ചിട്ടില്ല. അവരുടെ പ്രൈവസി മാനിക്കുന്നതിന്റെ ഭാഗമാണ് അത്. എനിക്ക് മൗത്ത് പബ്ലിസിറ്റിയാണ് എന്നും മേക്കപ്പിന്റെ കാര്യത്തിൽ കിട്ടിയിട്ടുള്ളത്. നാച്വറൽ സൗന്ദര്യം നിലനിർത്തി ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ശോഭയും പറയുന്നു.


Click it and Unblock the Notifications











