'ഞാൻ സംസാരിക്കുന്നത് മനസ്സിലാവുന്നില്ല എന്ന് പറയുന്നവരോട്; ശബ്ദത്തിലെ വ്യക്തതക്കുറവിന് കാരണം'
നടൻ സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ലാൽ. സംവിധാന രംഗത്ത് നിന്ന് മാറി അഭിനയത്തിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ഇന്നും ലാലിനെ സംവിധായകനായി കാണാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ അത്രയേറെ ഹിറ്റുകൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, റാംജി റാവു സ്പീക്കിംഗ് തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.
ഈ കൂട്ടുകെട്ട് അവസാനിച്ചപ്പോൾ സിനിമാ പ്രേക്ഷകരൊന്നടങ്കം നിരാശരായി. സിദ്ദിഖ് പിന്നീട് സംവിധാനത്തിലേക്കും ലാൽ അഭിനയരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു, സൂപ്പർഹിറ്റായ ഒട്ടനവധി സിനിമകളുടെ ഭാഗമാവാൻ ലാലിന് കഴിഞ്ഞു. തെങ്കാശിപട്ടണം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, പുലിവാൽ കല്യാണം തുടങ്ങി ഇന്നും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ലാൽ സാന്നിധ്യമറിയിക്കുന്നു. ഒടുവിൽ പുറത്തിറങ്ങിയ 2018 എന്ന സിനിമയിലും ശ്രദ്ധേയ വേഷം ലാലിന് ലഭിച്ചു.

എന്നാൽ ലാലിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷകർക്കൊരു പരാതിയുണ്ട്. നടന്റെ ഡയലോഗുകൾ കൃത്യമായി മനസ്സിലാവുന്നില്ലെന്നാണ് വിമർശനം. തിയറ്ററിൽ ലാലിന്റെ ശബ്ദത്തിലെ വ്യക്തതക്കുറവ് ചെറുതല്ലാത്ത അലോസരവുമുണ്ടാക്കുനെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.
2014 ൽ പുറത്തിറങ്ങിയ 'ഹായ് ഐആം ടോണി' എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ഇക്കാര്യം നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. ത്രില്ലർ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് ലാൽ ആണ്. എന്നാൽ ലാൽ പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നായിരുന്നു വിമർശനം.
ഇപ്പോഴിതാ തന്റെ ശബ്ദത്തെക്കുറിച്ച് വരുന്ന വിമർശനങ്ങളിൽ മറുപടി നൽകിയിരിക്കുകയാണ് ലാൽ. സ്വാഭാവികമായി അഭിനയിക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും വാക്കുകൾ കൃത്യമായി പറയേണ്ട ആവശ്യമില്ലെന്നും ലാൽ പറയുന്നു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'ഞാൻ പറയുന്നത് വ്യക്തമാവുന്നില്ല, സബ് ടൈറ്റിൽ വേണ്ടി വരുമെന്ന് പറയാറുണ്ട്. പക്ഷെ ഞാനതിൽ സ്വയം അഭിമാനിക്കുന്നയാളാണ്. കാരണം വേറൊന്നുമല്ല. അഭിമുഖത്തിൽ സംസാരിക്കുന്ന ഞാൻ ശരിയായിട്ടുള്ള ഞാനല്ല. ഒരു മുഖം മൂടിയുണ്ട്. ഈ സംസാരത്തിൽ വാക്കുകൾ കൃത്യമായിരിക്കണം, അതിനൊരു ഓർഡർ വേണമെന്ന് തീരുമാനിച്ച് തന്നെയാണ് പറയുന്നത്. പക്ഷെ നമ്മൾ വീട്ടിൽ സംസാരിക്കുമ്പോൾ എന്താ എങ്ങനെയെന്ന് ചോദിക്കേണ്ടി വരാറുണ്ട്. പല കാര്യങ്ങളും മനസ്സിലാവുന്നത് ആ സിറ്റുവേഷനിൽ നിന്നാണ്'

'സിനിമയിൽ എല്ലാ അക്ഷരങ്ങളും എടുത്ത് പെറുക്കി വെച്ച് പറയുന്നതല്ല അഭിനയം. ബിഹേവയറാണെന്ന് പറയുന്നുണ്ടെങ്കിലും അവർ ആർട്ടിഫിഷ്യലായി അഭിനയിക്കുകയാണ്. അതിനേറ്റവും തെളിവാണ് ഇപ്പോൾ വരുന്നത്. ഇപ്പോൾ ലൊക്കേഷനിൽ അപ്പോൾ പറയുന്ന ഡയലോഗുകളാണ് ഉപയോഗിക്കുന്നത്. ഈ പറയുന്ന സിനിമകൾ എടുത്ത് നോക്കിയാൽ പടം തുടങ്ങി ആദ്യത്തെ കുറേസമയം സംഭാഷണങ്ങൾ മനസ്സിലാവില്ല'
'സത്യസന്ധമായ അഭിനയത്തിൽ ഒരുപാട് ഡയലോഗുകൾ ചിലപ്പോൾ മനസ്സിലാവാതെ പോവാം. പക്ഷെ അത് കഥയെ മനസ്സിലാക്കാൻ പറ്റാത്ത വിധത്തിലാവരുത്. കഥയ്ക്ക് വേണ്ടി പറയുന്ന ചില കാര്യങ്ങളുണ്ട്. അത് കൃത്യമായി പറയണം,' ലാൽ പറഞ്ഞു. കേരള ക്രെെം ഫയൽസാണ് ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന സീരീസ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
ജൂൺ 23 ന് കേരള ക്രെെം ഫയൽസ് പുറത്തിറങ്ങും. അഹമ്മദ് കബീറാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ലാലിനെക്കൂടാതെ നടൻ അജു വർഗീസും സീരിസിൽ പ്രധാന വേഷം ചെയ്യുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസുകാരായാണ് അജുവും ലാലും എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.


Click it and Unblock the Notifications











