'ഡിവോഴ്സിൻ്റെ വക്കിൽ നിന്ന് ജീവിതം തിരിച്ച് പിടിച്ചവരാണ് ഞാനും ഭാര്യയും', ജീവിതകഥ പറഞ്ഞ് എംബി പത്മകുമാർ
നടനും സംവിധായകനുമായ എംബി പത്മകുമാർ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്. മിക്ക വീഡിയോകളും ഭാര്യക്കും മക്കൾക്കും ഒപ്പമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പല വീഡിയോസും പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഭാര്യ ചിത്രയുമായി ഒരു വർഷം വേർപിരിഞ്ഞ് ഇരുന്നതിനെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു.
വേർപിരിയലിന്റെ വക്കിൽ നിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള താരത്തിൻ്റെ തുറന്നുപറച്ചിൽ നേരത്തെ വൈറലായിരുന്നു. ഭാര്യയും മക്കളുമെല്ലാം വീഡിയോയിൽ തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. എംപവർ ഫാമിലി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ വീണ്ടും വൈറലാവുകയാണ്.
ഡിവോഴ്സിൻ്റെ വക്കിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ചവരാണ് ഞാനും ഭാര്യയും. അന്ന് ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞെങ്കിൽ ചിത്ര വേറെ വഴിക്ക് പോയെനെ. സത്യയും വേറെരീതിയിൽ ജീവിതം കൊണ്ട് പോകേണ്ടി വരുമായിരുന്നു. അഭിരാമി ഒരുപക്ഷേ ജനിക്കാനേ സാധ്യതയില്ല. മക്കൾക്ക് കാര്യങ്ങൾ തിരിച്ചറിയുന്ന പ്രായമായപ്പോൾ ഞാൻ അവരോട് അതേക്കുറിച്ച് പറഞ്ഞിരുന്നു. അത് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ അവരുടെ കണ്ണുകൾ നിറയും . അല്ലേ അഭിരാമിയെന്നായിരുന്നു പത്മകുമാർ ചോദിച്ചത്.

ഞാനും ചേട്ടായിയും വഴക്കിടുമ്പോൾ അച്ഛനും അമ്മയും എപ്പോഴും ഇത് പറഞ്ഞ് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യും. എനിക്ക് അത് കേൾക്കുമ്പോഴേ സങ്കടമാണ്. എന്റെ കുറച്ച് കൂട്ടുകാരികൾക്കാണെങ്കിൽ അച്ഛനും അമ്മയും ഉണ്ടായിട്ടും അവരോട് സംസാരിക്കാനാവാത്തവരുണ്ട്. ചിലരുടെ അച്ഛനും അമ്മയും മരിച്ചുപോയി. എനിക്ക് അതുപോലൊരു അവസ്ഥയെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല. നമ്മുക്ക് മനസ് തുറന്ന് സംസാരിക്കാൻ കഴിയുന്നത് അച്ഛനോടും അമ്മയോടും മാത്രമാണ്.

എൻ്റെ ചെറുപ്പത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും ഞങ്ങൾ ഒന്നും അങ്ങോട്ട് ആവശ്യപ്പെടാറില്ലായിരുന്നു. അവർ എല്ലാം മനസിലാക്കി ചെയ്ത് തരും. പ്രശ്‌നങ്ങളിലൂടെ കടന്നുപോയതെല്ലാം ഞങ്ങൾ മനസിലാക്കിയിരുന്നു. അന്ന് അവർ പിരിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളെല്ലാം വേറെ വഴിക്ക് ആയേനെ. ഞങ്ങളായിരിക്കും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്. വേർപിരിയുന്നില്ലെന്ന് അച്ഛനും അമ്മയും എടുത്ത തീരുമാനത്തോട് ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നു എന്നാണ് മകൻ പറഞ്ഞത്.

'ഞങ്ങളിപ്പോൾ സന്തോഷത്തോടെയാണ് കഴിയുന്നത്. അമ്മ അധികം സംസാരിക്കാത്തയാളാണ്. അമ്മയുടെ നേച്ചർ അങ്ങനെയാണ്. പിരിയേണ്ടൊരു അവസ്ഥ വന്നിരുന്നുവെങ്കിൽ ഇതുപോലൊരു കുടുംബം കെട്ടിപ്പടുക്കാനാവില്ലായിരുന്നു. മോനെ ഞങ്ങൾക്കേറെയിഷ്ടമായിരുന്നു. പ്രൊഫഷൻ പോലും മാറ്റിവെച്ചാണ് ഞങ്ങൾ മോന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തത്. സ്വന്തം അച്ഛനും അമ്മയും കൊടുക്കുന്ന പിന്തുണയും സുരക്ഷിതത്വവും മറ്റൊരാൾക്കും നൽകാനാവില്ല', പത്മകുമാർ പറഞ്ഞു.

മകൻ സത്യയ്ക്ക് 6 വയസ് കഴിഞ്ഞപ്പോഴാണ് ഞാനും ഭാര്യയും ഒരു വർഷത്തോളം പിരിഞ്ഞിരുന്നത്. അവനെ അത് ബാധിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ജീവിതം മിസ് ചെയ്തതിനെ കുറിച്ച് പത്മകുമാറിന്റെ മകന്‍ സത്യ പറഞ്ഞത് ഇങ്ങനെയാണ്. അച്ഛനും അമ്മയും ഒരു ദിവസം രാത്രി വഴക്കിട്ടിരുന്നു, അത് ഞാനങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ അച്ഛന്‍ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയാണ് പിന്നെ രാവിലെ കണ്ടത്.
സാധാരണ വീട്ടില്‍ പോവുമ്പോള്‍ അമ്മ കരയാറില്ല. ഇത്തവണ കരയുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയിരുന്നു. തിരികെ വീട്ടിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും തിരിച്ചു വന്നില്ല. ശരിക്കും സങ്കടം തോന്നിയിരുന്നു. രണ്ടാളും ഒപ്പമുണ്ടാവുമ്പോഴുള്ള വൈബ് പിന്നെ എവിടെയോ നഷ്ടമായി. അച്ഛനും അമ്മയും വിഷമിച്ചതിനേക്കാള്‍ കൂടുതല്‍ വിഷമിച്ചത് ഞാനാണ്. തിരിച്ച് വരുമോ എന്നറിയാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു എന്നും പത്മകുമാറിന്റെ മകന്‍ സത്യ മുമ്പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











