'രാജുവേട്ടനുമായുള്ള താരതമ്യപ്പെടുത്തൽ അഭിമാനം, പ്രൈസ് മണിക്കൊപ്പം സ്വന്തം പോക്കറ്റിൽ നിന്നും അച്ഛൻ കൊടുത്തു'
മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ അടക്കം മക്കൾ സിനിമയിലേക്ക് വന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ അഭിമുഖങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ച് സംസാരിക്കുന്ന ചുരുക്കം സ്റ്റാർ കിഡ്സ് മാത്രമേയുള്ളു. അതിലൊരാളാണ് നടൻ സുരേഷ് ഗോപിയുടെ ഏറ്റവും ഇളയമകനും യുവനടനുമായ മാധവ് സുരേഷ്. ഇരുപത്തിനാലുകാരനായ താരം തന്റെ പുതിയ സിനിമ കുമ്മാട്ടിക്കളിയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെയായി പ്രമോഷന്റെ ഭാഗമായി നിരന്തരം അഭിമുഖങ്ങൾ നൽകുന്നുണ്ട്.
എല്ലാ ചോദ്യങ്ങൾ വ്യക്തവും കൃത്യവുമായ മറുപടികളാണ് താരപുത്രൻ നൽകുന്നത്. പലപ്പോഴും മാധവിന്റെ മറുപടികൾ കേൾക്കുമ്പോൾ പൃഥ്വിരാജ് സുകുമാരനെ ഓർമ വരുന്നുവെന്നാണ് ആരാധകർ പറയാറുള്ളത്. തന്നെ കുറിച്ച് ആളുകൾക്കിടയിൽ ഇത്തരത്തിൽ ഒരു സംസാരമുണ്ടെന്നത് മാധവും സോഷ്യൽമീഡിയ വഴി മനസിലാക്കി.

പൃഥ്വിരാജുമായി തന്നെ ഉപമിക്കുന്നത് കേൾക്കുമ്പോൾ തോന്നുന്ന ചിന്തയെന്നാണ് കഴിഞ്ഞ ദിവസം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മാധവ് വെളിപ്പെടുത്തി. അഭിമാനവും സന്തോഷവും തോന്നുന്നുവെന്നാണ് മാധവ് പറഞ്ഞത്. രാജുവേട്ടനുമായി എന്റെ മാനറിസം അസോസിയേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞുള്ള കമന്റുകൾ ഞാൻ കണ്ടിരുന്നു. നമ്മുടെ ജനറേഷന്റെ സൂപ്പർസ്റ്റാർ തന്നെയാണ് പൃഥ്വിരാജ്.
അതുകൊണ്ട് തന്നെ അദ്ദേഹവുമായി ആളുകൾ എന്നെ കംമ്പയർ ചെയ്ത് കാണുന്നുവെന്നത് അഭിമാനമുള്ള കാര്യമാണ്. വളരെ സന്തോഷമുണ്ട്. രാജുവേട്ടനുമായി സംസാരിക്കാറുണ്ട്. എനിക്കൊരു ഐഡീൽ ഫിഗർ തന്നെയാണ് അദ്ദേഹം. ഒരു സെലിബ്രിറ്റി എങ്ങനെയാകണം ഒരു നടൻ എങ്ങനെയാകണമെന്നും തെളിയിച്ചിട്ടുള്ളയാളാണ്. മാധവ് സുരേഷിന്റെ ബെസ്റ്റ് വേർഷനാകാൻ ഞാൻ നോക്കുന്നുണ്ട്. അത് ചിലപ്പോൾ ആളുകൾക്ക് ഫേക്കായി തോന്നിയേക്കാം.
ഞാൻ ഞാനായി ജീവിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്ന് മാധവ് പറഞ്ഞു. കൃത്യവും വ്യക്തവുമായ സംസാരം മീഡിയയെ അഭിമുഖീകരിക്കാൻ വേണ്ടി മാത്രം ഉള്ളതാണോയെന്ന ചോദ്യത്തിന് താരപുത്രൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ജീവിതം ഒരുപാട് പാഠങ്ങൾ പഠിപ്പിക്കും. അത്തരത്തിൽ ഞാൻ പഠിച്ച പാഠങ്ങളിൽ ഒന്നാണ് കമ്യൂണിക്കേറ്റ് ചെയ്യുമ്പോൾ സ്ഫുടതയോടെ കാര്യങ്ങൾ പറയുക എന്നത്.
മീഡിയയ്ക്ക് മുമ്പിൽ വരുമ്പോൾ മാത്രമല്ല പൊതുവെ ആരോട് സംസാരിച്ചാലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. ഈ സൊസൈറ്റിയിൽ ഞാൻ എന്ത് പറഞ്ഞാലും അച്ഛനും അമ്മയും റെസ്പോൺസിബിളാകും എന്നുള്ള ചിന്തയെനിക്കുണ്ടെന്നും മാധവ് പറയുന്നു. മാധ്യമങ്ങൾ സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെ കുറിച്ച് അടുത്തിടെ നടി നിഖില വിമൽ പറഞ്ഞ കാര്യങ്ങളോടുള്ള തന്റെ അഭിപ്രായവും അഭിമുഖത്തിനിടെ മാധവ് വ്യക്തമാക്കി.

നമ്മുടെ വിഷ്വൽസ് കിട്ടുമ്പോൾ ഫോൺസിലും അവരുടെ റെക്കോർഡിങ് ഡിവൈസിലും മീഡിയ എടുത്തിരിക്കും. നിഖില ചേച്ചിയൊക്കെ പ്രമുഖ നടിയായതിനാൽ അവരുടെ പ്രൈവെറ്റ് മൊമന്റ്സും പബ്ലിക്ക് മൊമന്റ്സും അടക്കം മീഡിയ ചിത്രീകരിക്കും. ശേഷം ഇവർ ആ വിഷ്യൽ എങ്ങനെ യൂസ് ചെയ്യുന്നുവെന്നതിന്റെ മോറൽസിലും വാല്യൂസിലുമാണ് ഉത്തരമിരിക്കുന്നത്.
പ്രൈവസി വയലേറ്റ് ചെയ്യപ്പെടുന്നതായി തോന്നിയേക്കാം. വിഷ്യൽ മോശമായി ഉപയോഗിക്കാൻ മീഡിയയ്ക്ക് എന്നല്ല ആർക്കും അവകാശമില്ലെന്നാണ് മാധവ് പറഞ്ഞത്. മറ്റ് സൂപ്പർതാരങ്ങളുടെ മക്കളുമായുള്ള സൗഹൃദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ നടന്റെ മറുപടി ഇങ്ങനെയായിരുന്നു... എന്റെ പ്രായത്തിലുള്ള സ്റ്റാർ കിഡ്സ് കുറവാണ്.
എല്ലാവരും എനിക്ക് ചേട്ടൻ, ചേച്ചി സ്ഥാനത്തുള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ തോളിൽ കയ്യിട്ട് സംസാരിക്കാനുള്ള സ്പേസില്ല. കണ്ണൻ ചേട്ടനുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ഫ്രണ്ടിന്റേയും ചേട്ടന്റേയും ഇടയ്ക്ക് വരുന്നൊരു ബന്ധം എനിക്കുള്ളത് ടൊവി ചേട്ടനുമായിട്ടാണ്.
അദ്ദേഹവുമായി പല കാര്യങ്ങളും ഡിസ്കസ് ചെയ്യാൻ പറ്റാറുണ്ട്. ആ ഒരു സ്പേസുണ്ട്. അനുപമയുമായും ക്ലോസാണെന്നും മാധവ് പറയുന്നു. ഒരു കാലത്ത് സുരേഷ് ഗോപി അവതരിപ്പിച്ച് ഹിറ്റായ കോടീശ്വരൻ എന്ന ഷോയെ കുറിച്ചും മാധവ് സംസാരിച്ചു. അച്ഛന്റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കാൻ കാരണമായ ഷോയാണ് കോടീശ്വരൻ. ഷോയുടെ പ്രൈസ് മണി മാത്രമല്ല മത്സരിച്ച പലർക്കും കിട്ടിയിട്ടുള്ളത്.
പലരുടേയും ആഗ്രഹങ്ങൾ സാധിക്കാൻ സ്വന്തം പോക്കറ്റിൽ നിന്നും അച്ഛൻ പണം എടുത്ത് കൊടുത്തിട്ടുണ്ട്. അച്ഛൻ ഒരു മനുഷ്യസ്നേഹിയാണ്. ലൈഫ് കുറേക്കൂടി ഫുൾഫില്ലിങ്ങാക്കാൻ അച്ഛന് ആ ഷോയിലൂടെ സാധിച്ചുവെന്നും മാധവ് പറയുന്നു. സുരേഷ് ഗോപിയുടെ മക്കളിൽ ആദ്യം സിനിമയിലേക്ക് എത്തിയത് ഗോകുലാണ്. പിന്നാലെയാണ് മാധവും അഭിനയത്തിലേക്ക് ഇറങ്ങിയത്.


Click it and Unblock the Notifications