'എന്നെപോലെയല്ല... വിനീത് ശ്രീനിവാസൻ ചെയ്യാത്ത പണിയില്ല, സുരാജ് വെഞ്ഞാറമൂട് എന്റെ ഗുരു കൂടിയാണ്'; മമ്മൂട്ടി
വയസ് എഴുപത് പിന്നിട്ടെങ്കിലും നടൻ മമ്മൂട്ടിയുടെ യുവത്വത്തോട് ഏറ്റുമുട്ടാൻ യുവതാരങ്ങൾ പോലും ഒന്ന് ഭയക്കും. ഓരോ ദിവസവും മകൻ ദുൽഖർ സൽമാനെ കടത്തിവെട്ടുന്ന ലുക്കിലുള്ള ഫോട്ടോകളാണ് നടൻ പോസ്റ്റ് ചെയ്യാറുള്ളത്. ദുൽഖറിന് ബാപ്പ ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് ആരാധകർ എപ്പോഴും കമന്റ് ചെയ്യാറുള്ളത്. എല്ലാ കാര്യങ്ങളിലും മമ്മൂട്ടിയെ പോലെ അപ്ഡേറ്റഡായ ഒരു നടൻ വേറെ ഉണ്ടോയെന്ന് പോലും സംശയമാണ്. മാത്രമല്ല യുവാക്കൾക്ക് അവസരം കൊടുക്കുന്നതിൽ പ്രധാനിയാണ് താരം.
ഒരു റിഹേഴ്സൽ ക്യാമ്പിൽ ചെന്നാൽ പോലും അവിടുത്തെ ചെറുപ്പക്കാരുടെ ഗ്യാങിലാണ് മമ്മൂട്ടിയുണ്ടാവുക. അമ്മയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ യുവതാരങ്ങൾക്കൊപ്പം നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് മമ്മൂട്ടി പോസ് ചെയ്തത്. യൂത്തിന്റെ പൾസ് അറിഞ്ഞ് പെരുമാറുന്നതുകൊണ്ട് തന്നെ മമ്മൂട്ടിയുമായി സൗഹൃദ സംഭാഷണം നടത്താൻ യുവതാരങ്ങൾക്ക് ഏറെ താൽപര്യവുമാണ്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ആനന്ദ് ടിവി ഫിലിം അവാർഡ്സിൽ പങ്കെടുത്ത് സംസാരിക്കവെ നടൻ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഔട്ട്സ്റ്റാന്റിങ് പെർഫോമർക്കുള്ള 2021-2022ലെ പുരസ്കാരമാണ് മമ്മൂട്ടി സുരാജിന് നൽകിയത്. മനോഹരമായൊരു ഇൻട്രോയൊക്കെ സുരാജിന് നൽകിയാണ് മമ്മൂട്ടി അവാർഡ് പ്രഖ്യാപിച്ചത്.
മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് സുരാജ് വെഞ്ഞാറമൂട് മിനിസ്ക്രീനിൽ തുടക്കകാലത്ത് തിളങ്ങിയത്. പിന്നീടാണ് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിച്ചതും. ഇന്നത്തെ കാലത്ത് കഴിവുകൾ തെളിയിക്കാനുള്ള പ്ലാറ്റ്ഫോമുകൾ നിരവധിയുണ്ടെന്നും തനിക്കൊന്നും അത് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്.
'തനിക്കൊന്നും കഴിവ് പ്രദർശിപ്പിക്കാൻ വേദിയോ തങ്ങളെ കണ്ടെത്താൻ ആളുകളോ ഉണ്ടായിരുന്നില്ല. നമ്മൾ തന്നെ പോയി എത്തി നോക്കണം. അപ്പോൾ കണ്ടെങ്കിലായി. ഒരുപാട് കാലം കഴിഞ്ഞിട്ടാണ് എനിക്ക് സിനിമയിൽ അവസരം കിട്ടിയത്. ഇന്ന് യുവാക്കളുടെ വീടിന്റെ വാതിൽക്കൽ വന്ന് മുട്ടി സിനിമാ അവസരം കൊടുക്കുകയാണ്.'
'അത്തരത്തിൽ പുതിയതായി സിനിമയിലേക്ക് വന്നവരെല്ലാം നല്ല കഴിവുള്ളവരാണ്. സംസ്ഥാന, ദേശീയ തലത്തിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയവരുമാണ്. എന്നപ്പോലെ വെറും അഭിനയം മാത്രമല്ല ഇന്നത്തെ കലാകാരന്മാർക്ക് അറിയാവുന്നത്. പാട്ടും ഡാൻസും കോമഡിയുമെല്ലാം ചെയ്യും.'

'അതുപോലെ വിനീത് ശ്രീനിവാസൻ അവൻ ചെയ്യാത്ത പണിയില്ല. അതുപോലെ ജോജുവൊക്കെ മരം വളർന്നത് പോലെയാണ് വളർന്നതെന്നും', മമ്മൂട്ടി തമാശ കലർത്തി പറഞ്ഞു. ശേഷമാണ് സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. ആരാണ് വിജയി എന്ന് പറയാതെയാണ് മമ്മൂട്ടി സംസാരിച്ചത്.
'ഈ പുള്ളി എനിക്ക് പരിചയമുള്ള ആളാണ്. ഒരു ക്ലൂ തരാം. ഈ പുള്ളിയെ എനിക്കും പരിചയമുണ്ട്. നിങ്ങള്‍ക്കും പരിചയമുണ്ട്. ഇദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് ആകൃഷ്ടനായി ഇദ്ദേഹത്തോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അദ്ദേഹത്തെ കുറച്ച് സഹായങ്ങളുമായി സമീപിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ.'
'ഒരു സിനിമയില്‍ എന്നെ അഭിനയിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത ആളാണ്. അസീസ് പറഞ്ഞതുപോലെ എനിക്കും അദ്ദേഹം ഒരു ഗുരുവാണ്. ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ സമീപിച്ചു. അങ്ങനെ സിനിമയില്‍ വന്നു. ആ അവസരത്തില്‍ പിടിച്ച് അങ്ങ് കേറി. അങ്ങനെ കേറി കേറി പല തരത്തിലുള്ള വേഷങ്ങള്‍ അഭിനയിച്ചു.'
'ഇപ്പോള്‍ നായകനായി, അവാര്‍ഡായി, ദേശീയ അവാര്‍ഡ് വരെ നേടി... എന്റെ ഒറ്റ കുഴപ്പം കൊണ്ടാണെന്നും', പറഞ്ഞ ശേഷമാണ് വിജയി സുരാജ് വെഞ്ഞാറമൂടാണെന്ന് മമ്മൂട്ടി പറഞ്ഞത്. അവാർഡ് മമ്മൂട്ടിയിൽ നിന്നും സ്വീകരിച്ച ശേഷം ഇതിൽ പരം സന്തോഷമൊന്നും ഇനി ജീവിതത്തിൽ കിട്ടാനില്ലെന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്.


Click it and Unblock the Notifications