'ഡൈ ചെയ്യുന്നത് നിര്‍ത്താമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു, അന്ന് മുതല്‍ അദ്ദേഹം അത് നിര്‍ത്തി'; മമ്മൂട്ടി!
നവതിയിലേക്ക് എത്തി നിൽക്കുകയാണ് നടൻ മധു. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്തംബർ 23ന് ജനനം. യഥാർത്ഥ പേര് മാധവൻ നായർ.
മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നു. ഇടക്ക് നിർമ്മാണ സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ എസ്ടി ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അധ്യാപകനായി സേവനം അനുഷ്ഠിച്ചു. മലയാള ചലച്ചിത്ര രംഗത്ത് മധു കടന്ന് വന്നത് 1962ൽ ആയിരുന്നു. ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു.

എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭന പരമേശ്വരൻ നായർനിർമിച്ച് എൻ.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളാണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പ്രേംനസീറും സത്യനും നിറഞ്ഞ് നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുന്ന പ്രിയ താരത്തെ കുറിച്ച് നടൻ മമ്മൂട്ടി കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ പറഞ്ഞശേഷമാണ് മധു തല ഡൈ ചെയ്യുന്നത് നിർത്തിയതെന്നാണ് മമ്മൂട്ടി മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
'ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആളാണ് അദ്ദേഹം. ഒരിക്കലും ആവശ്യമില്ലാത്ത ഒരു വാക്ക് സംസാരത്തില്‍ ഉണ്ടാവില്ല. അന്തസോടെയാണ് ഇടപെടല്‍. അനാവശ്യമായ കനത്തെ അദ്ദേഹം പറത്തിവിട്ടു. അടുത്തിടെ കണ്ടപ്പോള്‍ സാറിന്റെ തലയില്‍ നിറയെ മുടിയുണ്ടല്ലോ.'

'ഇനി ഡൈ ചെയ്യുന്നതൊക്കെ നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം ഡൈ ചെയ്യുന്നത് അവസാനിപ്പിച്ചു. പക്ഷെ എന്റെ സുന്ദരന്‍ സ്റ്റാര്‍ ഈ നവതിയിലും തലയെടുപ്പുള്ള സുന്ദരന്‍ തന്നെ.'
'അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. മധുവിനെ ആദ്യമായി കണ്ടതിനെ പറ്റിയും മമ്മൂട്ടി വിവരിച്ചു... എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയില്‍ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു.'
'ഷൂട്ടിങ് കാണാനുള്ള കൊതിയില്‍ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്ക് പോകുകയായിരുന്നു. വള്ളവുമായി കാത്തുനില്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെ മധു സാര്‍ അതാ ഞങ്ങളുടെ വള്ളത്തില്‍ വന്നുകയറി. അതില്‍പരം ഒരു ത്രില്‍ ഉണ്ടോ? അതോടെ പിന്നെ അദ്ദേഹം എന്റെ സ്വന്തം താരമായിയെന്നാണ്', കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് മധു പറഞ്ഞത്.
വളരെ വേണ്ടപ്പെട്ടയാള്‍ എന്ന് എപ്പോഴും മനസ് പറയുന്ന ഒരാളാണ് മധു സാർ എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ചിൽഡ്രൺസ് പാർക്ക്, മാജിക്ക് മൊമന്റ്സ്, വൺ എന്നിവയാണ് ഏറ്റവും അവസാനം മധു അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications