'പൊലീസ് വേഷങ്ങൾ കിട്ടുമ്പോൾ തന്നെ പുതിയ ലുക്ക് ആലോചിക്കും'; റോഷൻ മനസിൽ കണ്ടത് മാനത്ത് കണ്ട മനോജ് കെ ജയൻ!
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രം സല്യൂട്ട് കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ജനുവരി 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. അരവിന്ദ് കരുണാകരൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തിയത്. ആദ്യമായാണ് ദുൽഖർ ഒരു മുഴുനീളൻ പൊലീസ് ഓഫീസർ വേഷം ചെയ്യുന്നത്. ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പൊലീസ് കഥപാത്രമായിരുന്നു ദുൽഖർ അവതരിപ്പിച്ചിരുന്നത്.
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സല്യൂട്ട്. ബോബി സഞ്ജയുടെതായിരുന്നു തിരക്കഥ. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു സല്യൂട്ട്. മനോജ് കെ ജയൻ, അലൻസിയർ, സാനിയ ഇയ്യപ്പൻ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോൾ. ദുൽകർ സൽമാൻ കഥാപാത്രത്തിന്റെ സഹോദരന്റെ വേഷമാണ് മനോജ് കെ ജയൻ. അജിത്ത് കരുണാകരൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മനോജ് കെ ജയൻ. മുമ്പും നിരവധി പൊലീസ് വേഷങ്ങൾ മനോജ് കെ ജയന്റെ അഭിനയ ജീവിത്തതിലുണ്ടായിട്ടുണ്ട്. അവയെല്ലാം ഇന്നും ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്. മനോജിന്റെ പൊലീസ് വേഷങ്ങൾ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ മറ്റൊരു കാരണം അദ്ദേഹം ആ കഥാപാത്രത്തിനായി നൽകുന്ന ലുക്കുകൾ വ്യത്യസ്തമായത് കൊണ്ട് കൂടിയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം ഫാന്റത്തിലെ മനോജിന്റെ മൊട്ട പൊലീസ് ആയിരുന്നു. തന്റെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് മനോജ് കെ ജയൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ.

'തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ പ്രേമത്തെയും കമിതാക്കളെയും പിന്തുണയ്ക്കുന്ന പൊലീസുകാരനായിരുന്നു ഞാൻ. അതിനൊരു ലോലൻ ലുക്ക് വേണമെന്നു വിനീത് പറഞ്ഞു. ഞാനപ്പോൾ ആയിരുന്ന സ്റ്റൈൽ തന്നെ മതിയെന്ന് വിനീതാണ് നിർദേശിച്ചത്. അത് അങ്ങനെയൊരു ഗെറ്റപ്പ്. ഫാന്റം പൈലിയിൽ മമ്മൂക്കയ്ക്കൊപ്പം ടെറിഫിക് ആയ വില്ലൻ വേഷമാണ് ചെയ്തത്. അതിന്റെ ലുക്ക് ഇങ്ങനെയാകണമെന്ന് എന്റെ മനസിൽ ഒരു ആശയം തോന്നി ഞാൻ പോയി മൊട്ട അടിച്ചു. മറയൂരിൽ ആ സെറ്റിൽ ചെന്നിട്ട് ഞാൻ തന്നെ തീരുമാനം എടുത്താണ് തല മൊട്ടയടിച്ചത്. ഡയറക്ടറോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അദ്ഭുതപ്പെട്ടു. തല മൊട്ടയടിച്ചാൽ ആ ലുക്ക് കലക്കും എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഫാന്റം പൈലിയിലെ പൊലീസ് ഓഫിസർക്ക് ആ ലുക്ക് വന്നത്. പ്രജയിൽ മോഹൻലാലിന്റെ കൂടെ വന്നപ്പോൾ ഞാൻ മീശയെടുത്തു. അതിലും ഞാൻ പൊലീസാണ്. മീശയെടുത്ത്, മുടി ക്രോപ്പ് ചെയ്തിട്ടാണ് ആ കഥാപാത്രം ചെയ്തത്. എപ്പോഴും മുറുക്കി നടക്കുന്ന കഥാപാത്രമായിരുന്നു അത്. സ്ഥിരം ഒരേ രൂപത്തിലുള്ള പൊലീസ് വേഷങ്ങൾ ചെയ്യാൻ ഞാൻ ഒരു കാലത്തും ശ്രമിച്ചിട്ടില്ല.'

'സല്യൂട്ടിലേക്ക് വന്നപ്പോൾ റോഷൻ പറഞ്ഞു നമുക്ക് ഒരു നല്ല ലുക്ക് പിടിക്കണം എന്ന്. ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതല്ലാതെ ആ ലുക്ക് എങ്ങനെയാകണം എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഈ പടത്തിന് വിളിക്കുമ്പോൾ ഞാൻ യുകെയിലായിരുന്നു. കൊവിഡ് കാലം ആയതുകൊണ്ട് എല്ലാവരെയും പോലെ ഞാനും താടിയും മുടിയുമൊക്കെ വളർത്തിയൊരു ലുക്കിലായിരുന്നു അപ്പോൾ. അങ്ങനെ ഈ സിനിമയ്ക്ക് വേണ്ടി ഞാൻ തിരുവനന്തപുരത്തെത്തി. അന്ന് ഒരാഴ്ച നിർബന്ധിത ക്വാറന്റീനുണ്ട്. അത് കഴിഞ്ഞ് ഷൂട്ടിന് ജോയിൻ ചെയ്യുന്നതിന്റെ തലേദിവസം ഞാനെന്റെ പേഴ്സനൽ ബാർബറെ വിളിച്ച് വരുത്തി ചെയ്തതാണ് സല്യൂട്ടിലെ അജിത് കരുണാകരന്റെ ലുക്ക്. റോഷൻ എന്താകും മനസിൽ കണ്ടിരിക്കുക എന്നൊരു ഊഹം എനിക്കുണ്ടായിരുന്നു. അതിനുശേഷം രാത്രിയിൽ ഞാൻ റോഷന് സെൽഫിയെടുത്ത് അയച്ചു കൊടുത്തു. ഫോട്ടോ കണ്ടപ്പോൾ റോഷന് വലിയ സന്തോഷമായി. 'ചേട്ടാ, ഒന്നും പറയാനില്ല... ഇത് തന്നെയായിരുന്നു എന്റെ മനസിൽ' എന്ന് റോഷന്റെ മറുപടിയും വന്നു. ഇതാണ് എന്റെ ഗെറ്റപ്പിന് പിന്നിലെ കഥ' മനോജ് കെ ജയൻ പറയുന്നു.


Click it and Unblock the Notifications