'അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്, പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത്'; അമ്മയെ കുറിച്ച് മോഹൻലാൽ!
മലയാള സിനിമകൾ ആസ്വദിക്കാറുള്ള ഏതൊരു അമ്മയുടെയും ആഗ്രഹമാണ് മോഹൻലാലിനെപ്പോലെ ഒരു മകൻ. കുസൃതി കാട്ടിച്ചിരിക്കുന്ന മടിയിൽ തലവെച്ച് കിടന്ന് വർത്തമാനം പറയുന്ന അമ്മയെ പ്രാണനെപ്പോലെ ചേർത്തുപിടിക്കുന്ന മകൻ.
സ്ക്രീനിൽ കവിയൂർ പൊന്നമ്മയും കെപിഎസി ലളിതയും സുകുമാരിയുമൊക്കെ മോഹൻലാലിന്റെ അമ്മമാരായി തകർത്ത് അഭിനയിച്ചപ്പോൾ മലയാളികളുടെ കണ്ണും ഹൃദയവും നിറഞ്ഞിരുന്നു. ബിഗ് സ്ക്രീനിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മലയാളികളുടെ മോഹൻലാൽ അങ്ങനെ ഒരു മകനാണ്. തന്റെ അമ്മയെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന അമ്മയെ ഓർത്ത് കണ്ണുനിറയുന്ന മകൻ.
അമ്മ മാത്രമാണ് ഇപ്പോൾ മോഹൻലാലിനൊപ്പമുള്ളത്. അച്ഛനേയും ജേഷ്ഠനേയുമെല്ലാം ലാലിന് നേരത്തെ നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ മോഹൻലാൽ നിറ കണ്ണുകളോടെ നിൽക്കുന്നത് പലതവണ പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ അന്നും ഇന്നും അമ്മയുടെ മുഖവും ശബ്ദവും കാണുകയും കേൾക്കുകയും ചെയ്യുമ്പോഴാണ് ലാലിന്റെ കണ്ണുകൾ നിറയുന്നത്.

മോഹൻലാലിന്റെ അമ്മയായതുകൊണ്ട് തന്നെ ശാന്തകുമാരിയോട് മലയാളികൾക്കും പ്രത്യേക സ്നേഹമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശാന്തകുമാരി കിടപ്പിലാണ്. എറണാകുളത്തെ വീട്ടിലാണ് ശാന്തകുമാരിയുള്ളത്. ഷൂട്ടിങ് തിരക്കുകളിൽ നിന്നെല്ലാം വിട്ട് ഇടയ്ക്ക് കുറച്ച് സമയം അമ്മയ്‌ക്കൊപ്പമായിരിക്കാൻ മോഹൻലാൽ ഓടി എത്താറുണ്ട്.
ഇപ്പോൾ വീണ്ടും മോഹൻലാലും അമ്മ ശാന്തകുമാരിയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാരണം കഴിഞ്ഞ ദിവസം അമ്മയുടെ പ്രിയ കൂട്ടുകാരിയെ കാണാൻ മോഹൻലാൽ എത്തി എന്നത് തന്നെയാണ്. മോഹൻലാലിനെ സംബന്ധിച്ച് അമ്മയുടെ കൂട്ടുകാരിയും അയൽക്കാരിയുമായിരുന്ന സീതാലക്ഷ്മിയും അമ്മയുടെ സ്ഥാനത്താണ്.
അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ വീട്ടിലെത്തുമ്പോഴെല്ലാം സീതാലക്ഷ്മിയമ്മയെ കാണാൻ മോഹൻലാൽ ഓടിയെത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം സീതാലക്ഷ്മിയമ്മയെ കാണാൻ മോഹൻലാൽ എത്തിയതിന്റെ ചിത്രങ്ങൾ സീതാലക്ഷ്മിയുടെ മകനും പ്രമേഹരോഗ വിദഗ്ധനുമായ ഡോക്ടർ ജ്യോതിദേവ് കേശവദേവാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
'പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോൾ... വിലമതിക്കാനാകാത്ത പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം', എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് ജ്യോതിദേവ് കുറിച്ചത്. മോഹൻലാൽ സീതാലക്ഷ്മിയെ കാണാനെത്തുന്നത് പോലെ തന്നെ കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലേക്ക് താമസം മാറിയ ശാന്തകുമാരിയമ്മയെ കാണാനായി മാത്രം ജ്യോതിദേവും ഭാര്യയും മകനുമൊക്കെ ഇടയ്ക്ക് പോകാറുണ്ട്.

'എന്റെ അമ്മയും ശാന്ത ആന്റിയും ഏതാണ്ട് സമപ്രായക്കാരാണ്. അന്നും ഇന്നും ഇരുവരും തമ്മിലുള്ള ബന്ധം കാണുമ്പൊൾ ഞങ്ങളുടെ കണ്ണുകൾ നിറയാറുണ്ട്. പന്ത്രണ്ട് വർഷം മുമ്പാണ് ശാന്ത ആന്റി കൊച്ചിയിലേക്ക് പോയതെന്നും', മോഹൻലാലിന്റെ അമ്മയെ കുറിച്ച് ജ്യോതിദേവ് പറഞ്ഞത്. സാഹിത്യകാരൻ പി.കേശവദേവിന്റെ മകനും പ്രശസ്ത പ്രമേഹ രോഗവിദഗ്ദ്ധനുമാണ് ജ്യോതിദേവ്.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ നിറകണ്ണുകളോടെയാണ് അമ്മയുടെ ആരോഗ്യത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്. 'അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത്.'
'ആരോഗ്യത്തോടെ കുട ചൂടി നടന്നും ബസ് കയറിയും ഒക്കെ യാത്ര ചെയ്യുന്ന അമ്മമാരെ കാണുമ്പോൾ ഒക്കെയും എന്റെ അമ്മയും ഇങ്ങനെ ഇരിക്കേണ്ട ആളായിരുന്നുവെന്ന് ഓർക്കാറുണ്ടെന്നും', മോഹൻലാൽ പറഞ്ഞു.
മകനെ വില്ലനായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് കാണുന്നത് ശാന്തകുമാരി അമ്മയെ സംബന്ധിച്ച് ഏറെ വേദനയുണ്ടാക്കാറുള്ള ഒന്നായിരുന്നു. താൻ ഫൈറ്റ് സീൻ ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ അമ്മ ആദ്യം പരിശോധിക്കുന്നത് തന്റെ ദേഹത്തെ മുറിവുകളും ചതവുകളുമാണെന്നാണ് മോഹൻലാൽ തന്നെ ഒരിക്കൽ പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications











