'സുചിയുമായുള്ള വിവാഹം നിശ്ചയിച്ചപ്പോൾ ഗംഗേട്ടൻ ബാലാജിയോട് പറഞ്ഞ നല്ല വാക്കുകൾ എനിക്ക് ജീവിതമായി'; മോഹൻലാൽ!
കഴിഞ്ഞ ദിവസമാണ് സിനിമാ നിര്‍മാതാവും വ്യവസായിയും എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.23ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആഴ്ചവട്ടത്തെ വീട്ടിലും കെ.ടി.സി ഓഫീസിലും വൈകീട്ട് അഞ്ച് മുതല്‍ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടായിരുന്നു. സിനിമ, സേവന, രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പടെയുള്ളവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്‌നേഹപൂര്‍വ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരന്‍. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടെയും സംവിധായകരുടെയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.1977ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് പി.വി ഗംഗാധരന്‍ ചലച്ചിത്ര നിർമാണരംഗത്തേക്കെത്തിയത്.

തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങൾ നിരവധി ഉണ്ടായി. ജയൻ നായകനായ ഐ.വി ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്.
മലയാള സിനിമയിലെ ക്ലാസിക് ചിത്രം വടക്കൻ വീരഗാഥ നിർമിച്ചതും പി.വി ഗംഗാധരനാണ്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക.
പി.വി ഗംഗാധരനെ അനുസ്മരിച്ച് സിനിമാ രംഗത്തെ പ്രമുഖർ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകൻ പ്രിയപ്പെട്ട പിവിജിക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. നടൻ മോഹൻലാലിനും വലിയൊരു ആത്മബന്ധം പി.വി ഗംഗാധരനുമായുണ്ടായിരുന്നു. നിർമാതാവ് ബാലാജിയുടെ മകൾ സുചിത്രയെ തനിക്ക് ജീവിത സഖിയാക്കാൻ കഴിഞ്ഞതിൽ പോലും പി.വി ഗംഗാധരന്റെ പങ്ക് വലുതാണെന്നാണ് മോഹൻലാൽ മാതൃഭൂമിയോട് സംസാരിക്കവെ പറഞ്ഞത്.
'മുംബെയിൽ രാവിലെ ഉണർന്നപ്പോൾ കേട്ട വാർത്ത ഗംഗേട്ടൻ വിടപറഞ്ഞുപോയി എന്നതാണ്. അഹിംസ എന്ന സിനിമ മുതൽ തുടങ്ങിയ ബന്ധമാണ്. ഒരുപാടോർമകളുണ്ട്. സിനിമ മുതൽ എന്റെ വിവാഹം വരെ നീളുന്നവ. നാട് മുഴുവൻ പി.വി.ജി എന്ന് വിളിക്കുമ്പോഴും ഞാൻ എന്നും ഗംഗേട്ടൻ എന്നേ വിളിച്ചിരുന്നുള്ളൂ.'

'അംഹിസ എന്ന സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലം എന്റെ ഉള്ളം കൈയിൽ വെച്ചുപിടിപ്പിച്ചുതന്നത് ഇപ്പോഴും ഓർമയുണ്ട്. കോഴിക്കോട്ട് ഷൂട്ടിങ് ധാരാളമുള്ള കാലമായിരുന്നു അത്. എന്റെ രണ്ടാം വീടായി കോഴിക്കോടിനെ കണ്ടകാലം. ഷൂട്ടിങ്ങുള്ളപ്പോഴെല്ലാം ഗംഗേട്ടന്റെ വീട്ടിൽ പോവാറുണ്ട്. കേരള കല എന്ന ആ വീട്ടിൽ വെച്ച് ഒരുപാട് വലിയ മനുഷ്യരെ ഞാൻ കണ്ടു... പരിചയപ്പെട്ടു.'
'അതിലൊരാൾ വിഖ്യാത ചിത്രകാരനായ എം.എഫ് ഹുസൈനായിരുന്നു. അന്ന് അദ്ദേഹം അവിടെവെച്ച് വരച്ചുതന്ന ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. സുചിത്രയുമായി എന്റെ വിവാഹം നിശ്ചയിച്ചപ്പോൾ സുചിയുടെ പിതാവ് ബാലാജി എന്നെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞത് ഗംഗേട്ടനോടാണ്. അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ എനിക്ക് ജീവിതമായി.'
'ഗംഗേട്ടന്റെ നിർമാണത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ഒന്നിച്ച് ഒരുപാട് യാത്രചെയ്തു. മൂന്നുവർഷം മുമ്പ് എനിക്ക് പി.വി സാമി പുരസ്കാരം പ്രഖ്യാപിച്ച് ഗംഗേട്ടൻ വിളിച്ചു. കോഴിക്കോട്ട് വന്ന് വാങ്ങണം. അടുത്ത ദിവസങ്ങളിലാണ് കോവിഡ് പടർന്ന് രാജ്യമെങ്ങും നിശ്ചലമായത്. അടച്ചിടലുകൾ കഴിഞ്ഞ് ലോകം തുറന്നപ്പോൾ ഷൂട്ടിങ്ങിനായുള്ള എന്റെ യാത്രകൾ എനിക്ക് നിയന്ത്രിക്കാൻ പറ്റാതായി.'
'കൊച്ചി മുതൽ മൊറോക്കോ വരെ അത് നീണ്ടു. കോഴിക്കോട്ടേക്ക് വന്ന് സമാധാനമായി ആ പുരസ്കാരം വാങ്ങുക എന്നത് നടന്നില്ല. ആ വേദനയോടെ ഗംഗേട്ടന് വിട നൽകുന്നു. ഒന്നിച്ചുള്ള ഓർമകളെല്ലാം ഉള്ളിൽ സൂക്ഷിക്കുന്നു', എന്നാണ് മോഹൻലാൽ പി.വി ഗംഗാധരനുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications