'ഇപ്പോഴും ലാൽ വന്നാൽ എന്നോട് അവന്റെ കാല് തിരുമ്മാൻ പറയും, ആ സ്ത്രീയെ ലാൽ ആശുപത്രിയിൽ എത്തിച്ചു'; മുത്തശ്ശി!
അഭിനേതാവ് എന്ന നിലയിൽ മോഹൻലാൽ എന്ന നമ്മുടെയൊക്കെ സ്വന്തം ലാലേട്ടൻ ഇനി ഒന്നും തെളിയിക്കേണ്ടത് ഇല്ല... അത് ഇനി ആരുടെ മുന്നിൽ ആയാലും. മുന്നൂറിന് മുകളിൽ സിനിമകളിലൂടെ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ മറ്റൊരാൾക്കും തൊട്ടുപോലും നോക്കാൻ കഴിയാത്ത തരത്തിൽ ഉള്ളവയാണ്.
തന്മാത്രയും ഇരുവരും ഭരതവും ഒക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. മലയാളികളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും മോഹൻലാലിന്റെ ഒരു സ്വാധീനമുണ്ട്. നടപ്പിൽ, എടുപ്പിൽ, സംസാര ശൈലിയിൽ, വസ്ത്ര ധാരണത്തിൽ, പ്രണയത്തിൽ, സംഘട്ടനത്തിൽ, നൃത്തത്തിൽ... മോഹൻലാൽ എന്ന നടൻ ഒരുപാട് രൂപങ്ങളിൽ മലയാളികളുടെ സ്വന്തമായി മാറി. കാമുകനായി, മകനായി, ഏട്ടനായി, അച്ഛനായി, അനാഥനായി അങ്ങനെ അങ്ങനെ...
അടുത്തിടെയായി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ മലയാളികൾ ഏറെ സെലിബ്രേറ്റ് ചെയ്ത സിനിമ ജയിലർ മാത്രമാണ്. ദൃശ്യം 2വിന് ശേഷം പുറത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ കുറച്ചെങ്കിലും സ്വീകാര്യത ലഭിച്ച മലയാള സിനിമകൾ 12ത്ത് മാനും ബ്രോ ഡാഡിയും മാത്രമാണ്.

ബാറോസ്, മലൈകോട്ടൈ വാലിബൻ, റാം എന്നിവയാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമകൾ. മോഹൻലാലിനെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾ കാണുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹത്തിന് കുറവില്ല. പ്രിയപ്പെട്ട ലാലിന്റെ ഓരോ വിശേഷങ്ങളും സിനിമാ പ്രേമികളെ സന്തോഷത്തോടെ സ്വീകരിക്കും.
വളരെ വിരളമായി മാത്രമാണ് ലാൽ അടുത്തിടെയായി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മഹാനടനെ കുറിച്ചും അദ്ദേഹത്തിന്റെ വിശേഷങ്ങളും താരത്തിനൊപ്പം സിനിമയിൽ പ്രവർത്തിച്ചവരിലൂടെയും സുഹൃത്തുക്കൾ വഴിയുമാണ് ആരാധകർ അറിയുന്നത്.
ഓൺ സ്ക്രീനിലെ കുസൃതികാട്ടിയുള്ള മോഹൻലാലിന്റെ പ്രകടനങ്ങൾ നിരവധി മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. അനായാസമായി നാച്വറൽ ആക്ടിങ് കൊണ്ടുവരാൻ മോഹൻലാലിനെ മറികടന്ന് ഒരു അഭിനേതാവ് ഉണ്ടായിട്ടില്ലെന്നാണ് ആരാധകർ പറയാറുള്ളത്.
അമ്മ-മകൻ, മുത്തശ്ശി-കൊച്ചുമകൻ കോമ്പോകൾ വരുമ്പോൾ മോഹൻലാലിന്റെ കുസൃതി നിറഞ്ഞ അഭിനയം കൂടുതൽ കാണാൻ സാധിച്ചിട്ടുള്ളത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇത്തിരിയോളം കുസൃതിയും കുറുമ്പുകളും മോഹൻലാലിന് ഉണ്ടെന്ന് പറയുകയാണ് താരത്തിന്റെ മുത്തശ്ശി ഗൗരിക്കുട്ടിയമ്മ.

ഇപ്പോഴും ലാൽ വന്നാൽ തന്നോട് കാല് തിരുമ്മാൻ പറയുമെന്നാണ് മുത്തശ്ശി പറയുന്നത്. 'ഞങ്ങളെ ഒക്കെ പിടിച്ച് ഇരുത്തി അവൻ സിനിമ കാണിക്കും. എന്നേയും അവന്റെ അമ്മയേയും പിടിച്ച് ഇരുത്തി ചിലപ്പോഴൊക്കെ അഭിനയിച്ചും കാണിക്കും. ഇപ്പോഴും വന്നാൽ എന്നോട് അവന്റെ കാല് തിരുമ്മാൻ പറയും.'
'തിരുവനന്തപുരത്ത് ചെല്ലുമ്പോഴെല്ലാം അവൻ എന്റെ കൂടെ വന്ന് കിടക്കുകയും കാല് തിരുമ്മാൻ പറയുകയുമൊക്കെ ചെയ്യും. ഒരു ദിവസം കൂട്ടുകാരന്റെ അച്ഛന് അസുഖമാണെന്ന് പറഞ്ഞ് ലാലും ലാലിന്റെ അച്ഛന് അസുഖമാണെന്ന് പറഞ്ഞ് കൂട്ടുകാരനും വീട്ടിൽ നിന്നും പണം വാങ്ങി. രണ്ടുപേരെയും പിന്നെ കണ്ടില്ല. ഒരു ദിവസം കഴിഞ്ഞപ്പോൾ രണ്ടുപേരും തിരികെ വന്നു.'
'പിടിച്ച് നിർത്തി ചോദിച്ചപ്പോഴാണ് കള്ളം പറഞ്ഞതാണെന്ന് സമ്മതിച്ചത്. കോളേജിലും ലാൽ കുസൃതിയായിരുന്നു. ഒരു ദിവസം എറണാകുളത്ത് നിന്ന് വരുമ്പോൾ ഇടപള്ളിയിൽ ഒരു സ്ത്രീ വാഹനത്തിൽ നിന്നും വീണു. വണ്ടി വീട്ട് പോകുകയും ചെയ്തു. അന്ന് ലാലാണ് ആ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചതും ചികിത്സയ്ക്കായി പണം കൊടുത്തതുമെന്നും', മുത്തശ്ശി പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവി മോഹൻലാലിനെ വെച്ച് പ്രിയപ്പെട്ട ലാലു എന്ന പേരിൽ ഒരു സ്പെഷ്യൽ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി കൊച്ചുമകനെ കുറിച്ച് മുത്തശ്ശി പറഞ്ഞ കാര്യങ്ങളാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.


Click it and Unblock the Notifications