പണവും പ്രശസ്തിയുമുണ്ടായപ്പോൾ വന്നതല്ല ഭക്തി, മോഹൻലാൽ ചെറുപ്പം മുതൽ വിശ്വാസി, പരിഹസിക്കുന്നവർ അറിയാൻ!
സോഷ്യൽമീഡിയയുടെ വരവോടെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന ഒരു വിഭാഗമാണ് സെലിബ്രിറ്റികൾ. എങ്ങ് തിരിഞ്ഞാലും ക്യാമറയും മൊബൈൽ ഫോണുമായതിനാൽ സ്വകാര്യത ഇല്ലാതായതും സെലിബ്രിറ്റികൾക്കാണ്. അതുകൊണ്ട് അവരുടെ ചെറിയ നീക്കങ്ങളും ചലനങ്ങളും അഭിപ്രായപ്രകടനങ്ങളും ഇഷ്ടക്കേടുകളും വരെ സോഷ്യൽ ഓഡിറ്റ് വിധേയമാക്കപ്പെടുകയും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകാറുമുണ്ട്.
സമൂഹത്തിൽ അറിയപ്പെടുന്ന മുഖമായി മാറി കഴിഞ്ഞാൽ പിന്നെ ചെയ്യുന്ന ഓരോ പ്രവൃത്തിയും ജനങ്ങൾ വിലയിരുത്തുകയും അവരുടെ താൽപര്യങ്ങളും ചിന്തകളുമായി തട്ടിച്ച് നോക്കി കുറ്റപ്പെടുത്തുകയും ചെയ്യും. സെലിബ്രിറ്റികളുടെ സ്വകാര്യതയ്ക്ക് ഇന്നത്തെ കാലത്ത് പ്രാധാന്യം കുറഞ്ഞ് വരുന്ന അവസ്ഥയാണുള്ളത്. തന്റേതായ വിശ്വാസങ്ങൾക്ക് അനുസരിച്ച് നീങ്ങിയാൽ പോലും എത്ര വലിയ സൂപ്പർസ്റ്റാറായാലും ക്രൂശിക്കപ്പെടും.

ലോക സിനിമയിലെ തന്നെ മികച്ച പത്ത് നടന്മാരുടെ ലിസ്റ്റെടുത്താൻ അതിൽ ഉൾപ്പെടുത്താൻ തക്കവണ്ണം തികഞ്ഞ കലാകാരനാണ് മോഹൻലാൽ എന്നതിൽ ആർക്കും തർക്കമില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന പട്ടം നൽകി സിനിമാപ്രേമികൾ ആദരിക്കുന്നതും. അഭിനയത്തിന്റെ കൊടുമുടി കയറി നിൽക്കുകയാണെങ്കിൽ പോലും എല്ലാം അദൃശ്യമായൊരു ശക്തി തന്നെ നയിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന വിജയമാണെന്നാണ് മോഹൻലാൽ പറയാറ്.
ഒരിക്കൽ പോലും സ്വന്തം കഴിവാണെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന ഒരു മോഹൻലാലിനെ മലയാളി കണ്ടിട്ടില്ല. തിരക്കിട്ട ജീവിതത്തിനടയിലും ആത്മീയതയ്ക്ക് വലിയ പ്രാധാന്യം മോഹൻലാൽ നൽകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഭക്തിയെ കുറിച്ച് അമ്മ ശാന്തകുമാരി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
കുട്ടിക്കാലം മുതൽ മോഹൻലാൽ ഭക്തനാണെന്നാണ് അമ്മ ശാന്തകുമാരി വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞത്. 'ദേഷ്യം എന്ന സ്വഭാവം ലാലുവിന് ഇല്ല. ദേഷ്യം പ്രകടിപ്പിക്കേണ്ട സിനിമകളിൽ ലാലു നന്നായി ചെയ്യുന്നതായി തോന്നാറുണ്ട്. ലാലു ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള പടമാണ് വാനപ്രസ്ഥം. എന്നെ ഒരു ദിവസം ഷൂട്ടിങ് കാണാൻ കൊണ്ടുപോയിരുന്നു. വളരെ നന്നായിരുന്നു ലാലുവിന്റെ അഭിനയം.'
'എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്. മണിക്കൂറുകളോളം വെള്ളം പോലും കുടിച്ചില്ല. സ്ട്രോ വെച്ച് കുടിക്കാൻ പറഞ്ഞാലും അയാൾ ചെയ്യില്ല. ലാലു കഷ്ടപ്പെടുന്നതിന് അനുസരിച്ച് ഫലം കിട്ടണമെന്ന് ഞാൻ പ്രാർത്ഥിച്ചു. അവൻ വലിയ ഭക്തനാണ്. എന്തുണ്ടെങ്കിലും ഭയങ്കര ഭക്തിയാണ്.'

'എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് എന്നെ വിളിച്ചിട്ട് പഴഞ്ചിറ ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ലാലു എപ്പോഴും പറയുമെന്നാണ്', അമ്മ ശാന്തകുമാരി പറഞ്ഞത്. അടുത്തിടെ ആത്മീയ ഗുരു അവധൂത നാദാനന്ദയുടെ ആശ്രമം സന്ദർശിച്ച മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ കുർണൂലിലെ ആശ്രമത്തിലെത്തിയായിരുന്നു അദ്ദേഹം അവധൂത ഗുരുവിനെ പ്രണമിച്ചത്.
കൂടാതെ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലെത്തിയത് വലിയ വർത്തയാവുകയും മോഹൻലാൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങളാണ് അന്ന് സമൂഹമാധ്യങ്ങളിൽ വൈറലായത്.
പാദപൂജ ചടങ്ങിലും മോഹൻലാൽ സജീവ സാന്നിധ്യമായിരുന്നു. മോഹൻലാലിനെ അമൃതാനന്ദമയി സന്തോഷത്തോടെ ആശ്ലേഷിക്കുന്നതും അനുഗ്രഹം നൽകുന്നതുമായ വീഡിയോകളും ഫോട്ടോകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് ആത്മീയതയാണ്.
അതുകൊണ്ട് ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നു. എല്ലായ്പ്പോഴും അതിന് സാധിച്ചെന്ന് വരില്ല. എന്നിരുന്നാലും എനിക്ക് ചുറ്റും ആ ആത്മീയത ഉണ്ടെന്നാണ് വിശ്വാസമെന്നാണ് ഒരിക്കൽ തന്റെ വിശ്വാസങ്ങളെ കുറിച്ച് സംസാരിച്ച് മോഹൻലാൽ പറഞ്ഞത്. തിരുവന്തപുരത്ത് വരുമ്പോഴെല്ലാം പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനും മോഹൻലാൽ സമയം കണ്ടെത്താറുണ്ട്.


Click it and Unblock the Notifications