ജയന് അമിത ആത്മവിശ്വാസമായിരുന്നു; മരണപ്പെട്ട ദിവസം സംഭവിച്ചത്; ആ നടൻ അപകടം മുൻകൂട്ടി കണ്ടെന്നും മുകേഷ്
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടനും എംഎൽഎയുമായ മുകേഷ്. സിനിമാ ലോകത്തെ പല കഥകളും മുകേഷിലൂടെ ആണ് പ്രേക്ഷകർ അറിയാറ്. സിനിമയിലെ ഒട്ടുമിക്ക പേരുമായും സൗഹൃദമുളള മുകേഷ് ഇവരെക്കുറിച്ചുളള കഥകൾ ഇടയ്ക്ക് പറയാറുണ്ട്. ഇപ്പോഴിതാ അമിത ആത്മവിശ്വാസം കൊണ്ട് തിരിച്ചടി വന്ന സിനിമാ താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുകേഷ്.
നടൻ ജയൻ ഷൂട്ടിനിടെ ഹെലികോപ്ടറിൽ നിന്ന് വീണ് മരിച്ചതിനെക്കുറിച്ചും മുകേഷ് സംസാരിച്ചു. ഒപ്പം കൃത്യമായ തീരുമാനം എടുത്ത് ഷൂട്ടിംഗ് സ്ഥലത്തെ അപകടം ഒഴിവാക്കിയ അടൂർ ഭാസിയെക്കുറിച്ചും അമിത ആത്മവിശ്വാസം ജീവിതം തകർത്ത മറ്റൊരു നടനെക്കുറിച്ചും മുകേഷ് സംസാരിച്ചു.

'ഭാരതിരാജ ഒരുകാലത്ത് തൊട്ടതെല്ലാം പൊന്നായിരുന്നു. പതിനാറ് വയതിനിലെ എന്ന സിനിമയൊക്കെ റെവല്യൂഷൻ ആയിരുന്നു.
അദ്ദേഹം പുതുമുഖങ്ങളെ വെച്ച് എന്നുയിർ തോഴൻ എന്ന സിനിമ ചെയ്തു. ഹീറോ ആയി വന്നത് സുമുഖനായിരുന്നു. ഭാരതി രാജയുടെ ഹീറോ ആയാണ് വരുന്നത്. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കാൻ ആളുകൾ നെട്ടോട്ടമോടുന്ന കാലം'

'ആ സിനിമ വലിയ കൊമേഷ്യൽ ഹിറ്റ് ആയില്ലെങ്കിലും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, ഇവൻ ഒരു കലക്ക് കലക്കുമെന്ന്. പിന്നെ അയാൾക്ക് ഒരുപാട് സിനിമകൾ വന്നു. പക്ഷെ അനാവശ്യമായി വാശി അദ്ദേഹത്തിന് ഉണ്ടായി എന്നാണ് എന്നോട് പലരും പറഞ്ഞത്. ഡ്യൂപ്പ് ഇല്ലാത്ത ഹീറോയാവണം എന്ന് പറഞ്ഞ് ഏതോ ഒരു സിനിമയിൽ ചാടേണ്ട സീൻ വന്നു. സംവിധായകനും സ്റ്റണ്ട് ഡയരക്ടറും പറഞ്ഞു, ഡ്യൂപ്പിനെ വെക്കാമെന്ന്'

'എനിക്ക് ചാടണമെന്ന് ആ നടൻ പറഞ്ഞു. തമിഴിൽ ഇങ്ങനെയുള്ള ഹീറോസാണ് വരാൻ പോവുന്നതെന്ന് പറഞ്ഞ് എടുത്ത് ചാടി നട്ടെല്ലിന് പരിക്ക് പറ്റി കുറച്ച് നാൾ സുഖമില്ലാതെ കിടന്നു. സിനിമയിലുള്ളവർ ഫണ്ട് സമാഹരിച്ച് നൽകി'
'തിരിച്ചു വരുമെന്ന് എല്ലാവരും ആശ്വസിപ്പിച്ചു. പക്ഷെ നട്ടെല്ല് ശരിയായില്ല. ഓരോ ദിവസം കഴിയുന്തോറും മോശമായി വന്നു. പതിയെ ആളുകൾ അദ്ദേഹത്തെ കാണാൻ വരാതായി. പിന്നീട് പത്രത്തിൽ ഒരു ചെറിയ കോളത്തിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞ വാർത്തയാണ് വരുന്നത്'

'ഓവർ കോൺഫിഡൻസിന്റെ ദുഖം നമ്മൾ സിനിമയിൽ ആദ്യം അറിഞ്ഞത് നമ്മുടെ പ്രിയങ്കരനായ ജയന്റെ വേർപാടാണ്. അന്നത്തെ ആദ്യ ടേക്ക് ഓക്കെ ആയിരുന്നു. ഒന്നുകൂടെ വേണമെന്ന് പറഞ്ഞത് അദ്ദേഹം തന്നെ ആയിരുന്നു. അത് ഒരു അമിത ആത്മവിശ്വാസമായിരുന്നു'
'ഒരിക്കൽ അടൂർ ഭാസിച്ചേട്ടനെ പട്ടി ഓടിക്കുന്ന സീൻ വന്നു. അന്ന് ട്രെയ്ൻ ചെയ്ത പട്ടികളെയും പൂച്ചകളെയും കിട്ടും. പട്ടിയും ട്രെയ്നറും എത്തി. പട്ടി കുറച്ച് നേരം ഭാസി ചേട്ടനെ നോക്കി. അവിടെയാണ് തീരുമാനമെടുക്കുന്ന ശക്തി. ഈ സീൻ ചെയ്യാൻ പറ്റില്ല, പട്ടിയെ വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. താടി വെച്ച് കീറിപ്പറഞ്ഞ വേഷമാണ് കഥാപാത്രത്തിന്'

'ഈ വേഷം ധരിപ്പിച്ച് പട്ടിയുടെ ഉടമയെക്കൊണ്ട് സീൻ ചെയ്യിക്കാൻ തീരുമാനിച്ചു. പട്ടിക്ക് കൺഫ്യൂഷൻ ആയി. സൗണ്ട് യജമാനെന്റേത്, രൂപം വേറെ ആളുടേത്. ആക്ഷൻ പറഞ്ഞപ്പോൾ ഇയാൾ ഓടുന്നു. എല്ലാവരുടെയും മുമ്പിൽ വെച്ച് ഈ പട്ടി യജമാനനെ കടിച്ച് പറിക്കുന്നു. ഇയാളെ ആശുപത്രിയിൽ കൊണ്ട് പോയി,' മുകേഷ് പറഞ്ഞു.


Click it and Unblock the Notifications