'എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ചേട്ടാ... ആ ദിവസം പാതിരാത്രിക്ക് ദിലീപ് എന്നെ വിളിച്ച് പറഞ്ഞു'; മുകേഷ് പറയുന്നു!
സിനിമയിൽ നിരവധി സൗഹൃദങ്ങളുള്ള നടനാണ് ദിലീപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവാദങ്ങളും കേസും വന്ന് കരിയറും ജീവിതവും താറുമാറായപ്പോൾ ദിലീപിന് ഒപ്പം നിന്നിട്ടുള്ള സുഹൃത്തുക്കളിൽ ഒരാളാണ് നടൻ മുകേഷ്. അമ്മയുടെ മീറ്റിങിൽ അടക്കം മുകേഷ് ദിലീപിന് വേണ്ടി പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
വിനോദയാത്ര, ടു കൺട്രീസ് തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതാണ്. ഇരുവരും കൂടി ചേർന്നാൽ കോമഡിയുടെ പൂരമാണ് സിനിമാപ്രേമികൾക്ക് ലഭിക്കുക. 2019ൽ മൈ സാന്റ ഇറങ്ങിയ ശേഷം ദിലീപ് നായകനായുള്ള ഒരു ചിത്രം മലയാളികൾ തിയേറ്ററിൽ കണ്ടിട്ടില്ല.
1992 മുതൽ ഒരു വർഷം പോലും ഇടവിടാതെ മലയാള സിനിമ ഇൻഡസ്ട്രിയുടെ അവിഭാജ്യ ഘടകമായിരുന്നു ദിലീപ് സിനിമകൾ. ഇൻഡസ്ട്രിയുടെ വളർച്ചയ്ക്കും പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്നും നോക്കിയിട്ട് മാത്രമെ ദിലീപ് എക്കാലവും പടം ചെയ്തിട്ടുള്ളു. ഇപ്പോഴിതാ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാളെ ഒരു ദിലീപ് സിനിമ തിയേറ്ററിൽ എത്താൻ പോവുകയാണ്. വോയ്സ് ഓഫ് സത്യനാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വോയ്സ് ഓഫ് സത്യനാഥൻ റിലീസിന് തയ്യാറെടുക്കവെ നടൻ മുകേഷ് ദിലീപിനെ കുറിച്ച് പങ്കുവെച്ചൊരു രസകരമായ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇത്രയും വർഷക്കാലത്തെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ മുകേഷ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത് മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനൽ വഴിയാണ്.
രാഷ്ട്രീയ ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് മുകേഷ് രസകരമായ ചെറിയ അനുഭവങ്ങൾ വീഡിയോയാക്കി പങ്കുവെക്കുന്നത്.
ഒരിക്കൽ താൻ കാരണം ദിലീപിന്റെ ഉറക്കം നഷ്‌ടപ്പെട്ട ഒരു സംഭവത്തെ കുറിച്ചാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ആ സംഭവത്തെ കുറിച്ച് മുകേഷ് പറഞ്ഞത് ഇങ്ങനെ... 'ചേട്ടാ ഉറക്കം വരുന്നില്ലെന്ന് പറഞ്ഞാണ് ദിലീപ് ഫോൺ വിളിച്ചത്. സമയം അപ്പോൾ രാത്രി രണ്ടര മണി. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന സംശയമായിരുന്നു കോൾ വന്നപ്പോൾ എനിക്ക്.'
'ദിലീപ് അപ്പോൾ ഷൂട്ടിങ് കഴിഞ്ഞ് വന്നതെയുണ്ടായിരുന്നുള്ളൂ. എന്നോട് അപ്പോൾ സംസാരിച്ചില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല എന്ന മട്ടിലാണ് ദിലീപ് വിളിച്ചത്. ചേട്ടനെ പോലെ തമിഴ്നാട്ടിൽ ഒരാളുണ്ട്. ഞാൻ അയാളെ നേരിട്ട് കാണും. രാഷ്ട്രീയക്കാരനാണ്. അവിടുത്തെ ഏതോ ഒരു നേതാവാണ്. തിരഞ്ഞെടുപ്പിന് നിൽക്കുന്നു.'

'ഇതിനകത്ത് എന്തോ തകരാറുണ്ട്. കയ്യും കഴുത്തും തടിയും എല്ലാം ചേട്ടന്റേത് പോലെ തന്നെ ദിലീപ് പറയാൻ തുടങ്ങി. പറയാതിരിക്കാൻ നിവർത്തിയില്ല. ഉറക്കം വരുന്നില്ല എന്ന് പറഞ്ഞ് ദിലീപ് കോൾ കട്ടാക്കി. ഞാനും ദിലീപ് പറഞ്ഞതെല്ലാം മൂളി കേട്ടശേഷം കോൾ കട്ടാക്കി ഉറങ്ങാൻ കിടന്നു. രാവിലെ ഏഴര മണിക്ക് നോക്കുമ്പോൾ ദിലീപിന്റെ മൂന്ന് മിസ് കോൾ.'
'ആളുടെ വീട് കണ്ടെത്തിയില്ല. പറ്റുമെങ്കിൽ പൊള്ളാച്ചി വരെ ചേട്ടൻ വരണമെന്ന് ദിലീപ് എന്നോട് പറഞ്ഞു. അതിന്റെ അടുത്താണ് അയാളുടെ വീട്. അത് അവർക്കും ചേട്ടനും ഒരു ഞെട്ടലാവുമെന്ന് ദിലീപ് പറഞ്ഞു. പൊള്ളാച്ചി മാർക്കറ്റിൽ ആയിരുന്നു അന്ന് ദിലീപിന് ഷൂട്ടിങ്. മാർക്കറ്റിന് പുറത്തും എന്റെ മുഖസാദൃശ്യമുള്ള വ്യക്തിയുടെ കട്ട്ഔട്ട് വെച്ചിട്ടുണ്ട്.'
'ദിലീപ് നിരന്തരമായി ഇക്കാര്യം പറഞ്ഞ് തുടങ്ങിയപ്പോൾ ഞാൻ സത്യം വെളിപ്പെടുത്തി. നീ വേറാരൊടും പറയരുത്. കഴിഞ്ഞാഴ്ച ഞാനൊരു തമിഴ് സിനിമ ചെയ്തു. സി.സുന്ദറിന്റെ പടം. ഞാൻ ഇലക്ഷന് നിന്ന് ജയിക്കുന്ന ആളായിട്ടാണ് ഷൂട്ട് ചെയ്തത്. ആ സസ്പെൻസ് അങ്ങനെ നിൽക്കട്ടെ.'
'പ്രസവിച്ചപ്പോഴെ ഞങ്ങൾ വേർപെട്ടുപോയി എന്ന് പറഞ്ഞ് നീ അവിടുത്തെ ആളുകൾക്കിടയിൽ കുറച്ച് ദിവസങ്ങൾ പിടിച്ചുനിൽക്കെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അത് എന്റെ തന്നെ കട്ട്ഔട്ട് ആയിരുന്നുവെന്ന് ദിലീപ് മനസിലാക്കിയതെന്ന്', മുകേഷ് രസകരമായ കഥ വിവരിച്ച് പറഞ്ഞു.


Click it and Unblock the Notifications