'മുഖ്യമന്ത്രിയായ ഇ.കെ നായനാരോട് നിങ്ങളുടെ ജോലി എന്താണെന്ന് ചോദിച്ച നടിയാണ് സീമ ചേച്ചി'; വെളിപ്പെടുത്തി മുകേഷ്!
മലയാള സിനിമയിലെ വിശ്വാസപ്രമാണങ്ങൾക്ക് നേരെയുള്ള വിസ്മയകരമായ പൊട്ടിത്തെറിയായിരുന്നു അവളുടെ രാവുകൾ എന്ന ഐ.വി ശശി സിനിമ. അത് സീമയെന്ന അഭിനേത്രിയുടെ ജീവിതത്തിലും വഴിത്തിരിവായി. സീമക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ഏഴാം കടലിനക്കരെ, കാന്തവലയം, മീൻ, തുഷാരം, സംഘർഷം, അർച്ചന ടീച്ചർ, അതിരാത്രം, പാദമുദ്ര, സന്ധ്യക്കെന്തിന് സിന്ദൂരം, അങ്ങാടി, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, കരിമ്പന, അനുബന്ധം, അക്ഷരങ്ങൾ, സർപ്പം തുടങ്ങി 250ൽ ഏറെ ചിത്രങ്ങളിൽ സീമ ഇത്രയും കാലത്തെ സിനിമ ജീവിതത്തിനിടെ അഭിനയിച്ചു.
ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെല്ലാം ചെറിയ റോളുകളിൽ സീമ പ്രത്യക്ഷപ്പെടാറുണ്ട്. തെലുങ്കിൽ ഒമ്പതിന് മുകളിലും കന്നടത്തിൽ പത്തിന് മുകളിൽ സിനിമകളിലും ഏതാനും തമിഴ് സിനിമകളിലും സീമ അഭിനയിച്ചിട്ടുണ്ട്. വലിയ ജാടയൊന്നുമില്ലാത്ത സാധാരണ റോളുകൾ അഭിനയിപ്പിച്ച് ഫലിപ്പിച്ച സീമ എപ്പോഴും സാധാരണക്കാരുടെ ഇഷ്ട നടിയാണ്.
1984ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സീമക്കയിരുന്നു ലഭിച്ചത്. സീമ നായികയായ ആൾക്കൂട്ടത്തിൽ തനിയെയായിരുന്നു അക്കൊല്ലത്തെ മികച്ച ചിത്രം. അനുബന്ധം, അർച്ചന ടീച്ചർ എന്നിവ സീമയുടെ മികച്ച അഭിയയമുള്ള സിനിമകളാണ്.

വിവിധ ചാനലുലളിലെ വിവിധ ഭാഷകളിലെ സീരിയലുകളിലും ഒരിടയ്ക്ക് സജീവമായിരുന്നു. സീമ അഭിനയിച്ച മിക്ക ചിത്രങ്ങളുടേയും സംവിധായകൻ ശശിയാണ്. അനു, അനി എന്നിവരാണ് സീമയുടെ മക്കൾ.
മകൾ അനു ശശിയുടെ സിംഫണി എന്നചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയിരുന്നു. എൺപതുകളിൽ വളരെ തിരക്കേറിയ നായിക നടിയായിരുന്ന സീമ സിനിമയിൽ വരുന്നതിന് മുമ്പ് നർത്തകിയായിരുന്നു. 1957 മേയ് 22നാണ് സീമ ജനിച്ചത്.
12 വയസ് മുതൽ സീമ നൃത്തം അഭ്യസിക്കുന്നുണ്ട്. ശാന്തി എന്നായിരുന്നു പേര് സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് അത് സീമയെന്നായി മാറിയത്. സീമയുടെ നേരെ വാ നേരെ പോ സ്വഭാവമാണ് തന്നിൽ പ്രണയം ജനിപ്പിച്ചതെന്ന് പലപ്പോഴും ഐ.വി ശശി പറഞ്ഞിട്ടുണ്ട്.

1980തിൽ ആണ് സീമയെ ഐ.വി ശശി വിവാഹം ചെയ്തത്. സീമയ്ക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നടനാണ് മുകേഷ്.
ഇപ്പോൾ സീമയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ.കെ നായനാരും ഉൾപ്പെട്ട ഒരു രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മുകേഷ്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച രസകരമായ വീഡിയോയിലാണ് ഇക്കാര്യം സംസാരിച്ചിട്ടുള്ളത്.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഇ.കെ നായനാർ അലങ്കരിക്കുമ്പോൾ അത് മനസിലാക്കാതെ അദ്ദേഹത്തോട് സംസാരിക്കുകയും ജോലി ബിസിനസാണോയെന്ന് ചോദിക്കുകയും ചെയ്ത വ്യക്തിയാണ് സീമ എന്നാണ് മുകേഷ് പറയുന്നത്.

'ദാമോദരൻ മാഷിനൊപ്പം ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സീമ ചേച്ചി. മൈതാനത്ത് ഒരുക്കിയ പുരസ്കാര ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുന്നത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ്. സീമ ചേച്ചിക്കും പുരകാരമുണ്ട്.'
'ദാമോദരൻ മാഷിനടുത്തായി സീമ ചേച്ചിയും ഇരുന്നു. മുഖ്യമന്ത്രി ഇ.കെ നായനാർ വന്ന് സീമ ചേച്ചിയുെട അടുത്തുള്ള സീറ്റിലിരുന്നു.'
'അദ്ദേഹം വന്നപ്പോൾ ദാമോദരൻ മാഷ് സീമ ചേച്ചിയെ ഇ.കെ നായനാർ സാറിന് പരിചയപ്പെടുത്തി കൊടുത്തു. സീമ ചേച്ചിയുടെ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്ന് ഇ.കെ നായനാർ സാറും പറഞ്ഞു. സീമ ചേച്ചിയും അദ്ദേഹം പ്രശംസിക്കുന്നത് കേട്ട് നന്ദിയൊക്കെ പറഞ്ഞു.'

'ദാമോദരൻ മാഷ് അതിനിടയിൽ സംഘാടകർക്ക് നിർദേശം നൽകുന്ന തിരക്കിലേക്ക് പോയി. അതിനിടയിൽ എന്തോ കേട്ട് വെറുതെ സീമ ചേച്ചിയേയും ഇ.കെ നായനാർ സാറിനേയും നോക്കി.'
'അപ്പോൾ കാണുന്ന കാഴ്ച സീമ ചേച്ചി നായനാർ സാറിനോട് ചോദിക്കുകയാണ് എന്ത് ചെയ്യുന്നു ബിസിനസാണോയെന്നൊക്കെ... ഇത് കേട്ട് ഇ.കെ നായനാർ സാറിന് ഒന്നും മനസിലായില്ല. കളിയാക്കിയയതാണോ... സീരിയസായിട്ട് ചോദിച്ചതാണോ എന്നൊന്നും മനസിലായില്ല.'
'ഉടൻ ദാമോദരൻ സാർ ഇടപെട്ട് കാര്യങ്ങൾ കുളമാകുന്നതിന് മുമ്പ് ഇ.കെ നായനാർ സാറിനേയും കൂട്ടി വേദിയിലേക്ക് പോയി. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സീമ എന്തുകൊണ്ട് അങ്ങനൊരു ചോദ്യം ചോദിച്ചുവെന്ന ഭാവമായിരുന്നു.'

'ഈ കഥ ദാമോദരൻ സാറാണ് സീമ ചേച്ചിയുടെ സാന്നിധ്യത്തിൽ ഞങ്ങളോട് പറഞ്ഞത്. കാരണം സീമ ചേച്ചിക്ക് ഇ.കെ നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അന്ന് അറിയില്ലായിരുന്നു.'
'ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ ചോദിച്ചപ്പോൾ സീമ ചേച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.... എനിക്കെങ്ങനെ അറിയാൻ പറ്റും. ഞാൻ അങ്ങ് ചെന്നൈയിലല്ലേ. എനിക്കറിയില്ലായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയാണെന്ന്.'
'ഒരു മനുഷ്യനാണെങ്കിൽ ആദ്യം പറയണ്ടെ പരിചയപ്പെട്ട് കഴിയുമ്പോൾ ഞാൻ മുഖ്യമന്ത്രിയാണെന്ന്. നമ്മളൊക്കെ പറയാറില്ലേ. അദ്ദേഹം ആരാണെന്ന് അദ്ദേഹം എന്റെടുത്ത് പറയണമായിരുന്നു എന്നാണ്' മുകേഷ് പറഞ്ഞു.


Click it and Unblock the Notifications