'ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് ബാലയ്യ കുടിച്ചു, ഇഴഞ്ഞാണ് റൂമിലെത്തിയത്, അസാമാന്യ കപ്പാസിറ്റിയാണ്'; നന്ദു!
പാഞ്ഞുവരുന്ന ട്രെയിനെ ചൂണ്ടുവരിലിൽ തിരിച്ചോടിക്കും എങ്ങനെയൊക്കെ വില്ലൻ വെടിവച്ചാലും വെടിയേറ്റാലും മരിക്കാത്ത നായകൻ, നൃത്തം, സംഗീതം, മാസ്, ക്ലാസ് ആക്ഷൻ അങ്ങനെ ഒരു സൂപ്പർമാനായി തെലുങ്ക് സിനിമയിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാപ്രേമികൾക്ക് അദ്ദേഹം എൻബികെയാണ്.തെലുങ്കന്റെ അഭിരുചിക്ക് അനുസരിച്ച് സിനിമ ചെയ്യുന്ന കാര്യത്തിൽ സൂപ്പർസ്റ്റാറാണ് ബാലയ്യ. തൊടുന്നതെല്ലാം വിവാദമായാലും ട്രോളായാലും ബാലയ്യ മുന്നോട്ട് തന്നെയാണ്.
സോഷ്യൽമീഡിയയും ട്രോളുകളും സജീവമായ ശേഷമാണ് നന്ദമൂരി ബാലകൃഷ്ണ മലയാളികൾക്ക് സുപരിചിതനായത്. അദ്ദേഹത്തിന്റെ സിനിമകൾ മലയാളികൾ വളരെ വിരളമായി മാത്രമെ കണ്ടിട്ടുള്ളുവെങ്കിലും ബാലയ്യയെന്ന പേരും രൂപവും ഏവർക്കും സുപരിചിതമാണ്. മാത്രമല്ല എപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള സെലിബ്രിറ്റി കൂടിയാണ് ബാലയ്യ.

പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഫോൺ വലിച്ചെറിയുക, ദേഷ്യപ്പെടുക, വിവാദപരമായ പ്രസ്താവനകൾ നടത്തുക എന്നിവ ചെയ്താണ് ബാലയ്യ അടുത്ത കാലത്തായി എപ്പോഴും വാർത്തകളിൽ നിറയുന്നത്. അടുത്തിടെ മലയാളത്തിന്റെ സ്വന്തം ഹണി റോസ് വരെ ബാലയ്യയുടെ നായികയായി അഭിനയിച്ചിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ 109-ാം സിനിമയിലേക്ക് ഹണി റോസിന് ക്ഷണം ലഭിച്ചെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ.
നേരത്തെ വീര സിംഹ റെഡ്ഡി എന്ന ഹിറ്റ് ചിത്രത്തിലാണ് ബാലയ്യയുടെ നായികയായി ഹണി റോസ് അഭിനയിച്ചത്. സിനിമയുടെ വിജയമാണ് ഹണിക്ക് തെലുങ്കില്‍ പ്രേക്ഷക പ്രീതി വര്‍ധിക്കാന്‍ കാരണമായത്.
ഇപ്പോഴിതാ ബാലയ്യയുടെ മദ്യപാനം കണ്ട് താൻ അമ്പരന്ന് പോയ കഥ നടൻ നന്ദു വെളിപ്പെടുത്തിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് നന്ദമൂരി ബാലകൃഷ്ണ കുടിച്ചുവെന്നാണ് നന്ദു പറഞ്ഞത്. ഈഗിൾ ഐ എന്ന ഫേസ്ബുക്ക് പേജിലാണ് നന്ദു അഭിമുഖം പ്രത്യക്ഷപ്പെട്ടത്. 'നമ്മൾ ഒരുപാട് ട്രോളുന്ന നടനാണ് ബാലകൃഷ്ണ. ഒരിക്കൽ ഒരു കോക്ടെയിൽ പാർട്ടിയും അവാർഡ് വിതരണവും എല്ലാം നടക്കുകയാണ്.'
'അസാധ്യ ഡിന്നറും ഒരു വശത്ത് ബാർ സെറ്റപ്പും എല്ലാം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ആദ്യ പരിപാടി പിന്നെ ഭക്ഷണം ശേഷം ലിക്കർ എന്ന രീതിയാണ്. പക്ഷെ ബോംബെയിൽ അങ്ങനെയല്ല. പരിപാടി തുടങ്ങുമ്പോൾ മുതൽ വെള്ളമടി തുടങ്ങും. വെള്ളമടിച്ച് പൂക്കുറ്റിയായശേഷമാണ് സ്റ്റേജിൽ കയറുന്നത്. കാരണം ആർട്ടിസ്റ്റുകൾ വരാൻ രാത്രിയാകും.'

'അവിടെയുള്ള താരങ്ങൾ അവരുടെ ഷൂട്ടും ഉറക്കവും എല്ലാം കഴിഞ്ഞ് രാത്രിയാകുമ്പോൾ കച്ചയും കെട്ടി ഇറങ്ങും. പിന്നെ പാർട്ടിയും ക്ലബ്ബും പരിപാടികളുമായിരിക്കും. അതുകൊണ്ടാണ് അവിടെ താരങ്ങൾ ഷൂട്ടിങിന് പന്ത്രണ്ട് മണിക്കൊക്കെ എത്തുന്നത്. നമ്മൾ അങ്ങനെയല്ലല്ലോ. അങ്ങനെ പരിപാടിയിൽ പങ്കെടുക്കാൻ ബാലകൃഷ്ണ എത്തിയപ്പോൾ തന്നെ സീസർ എന്ന ബ്രാണ്ടി വേണമെന്ന് പറഞ്ഞിരുന്നു.'
'ഉടൻ തന്നെ ഗുഡ്നൈറ്റ് മോഹൻ ചേട്ടൻ ഒരാളെ വിട്ട് നാല് കുപ്പി ബാലകൃഷ്ണയ്ക്ക് വേണ്ടി മാത്രമായി വാങ്ങി. നമ്മളിതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അസാമാന്യ കപ്പിസിറ്റിയാണ് സാധാരണ ഒരു മനുഷ്യൻ കഴിക്കുന്ന രീതിയിലല്ല അദ്ദേഹം മദ്യപിക്കുന്നത്. ഫങ്ഷൻ നടക്കുന്നതിന് ഇടയിൽ തന്നെ രണ്ടര കുപ്പിയോളം അദ്ദേഹം തന്നെ കുടിച്ച് തീർത്തു.'
'കുറച്ച് സമയം കൂടി കഴിഞ്ഞ് അദ്ദേഹം വീണ്ടും ബാറിന്റെ അടുത്ത് വന്ന് തന്റെ ഡ്രിങ്ക് ചോദിച്ചു. ബാറിൽ സപ്ലൈക്ക് നിന്നിരുന്ന വ്യക്തി സീസർ ബ്രാണ്ടി തീർന്നുപോയെന്ന് മറുപടി പറഞ്ഞതും അദ്ദേഹം ദേഷ്യപ്പെടാൻ തുടങ്ങി. ഉടൻ ബാറിലെ മറ്റൊരു സപ്ലയർ ഓടി വന്ന് ഒളിപ്പിച്ച് വെച്ചിരുന്ന ഫുൾ ബോട്ടിൽ എടുത്ത് കൊടുത്തു. ചോദിച്ചപ്പോൾ കിട്ടാത്ത ദേഷ്യം കാരണം ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് നന്ദമൂരി ബാലകൃഷ്ണ കുടിച്ച് തീർത്തു. എല്ലാവരും അന്തം വിട്ട് നിന്നു. 750 മില്ലിയും അകത്ത് പോയി.'
'സമയം പന്ത്രണ്ട് മണിയൊക്കെയായിരുന്നു. കുപ്പി തീർത്തശേഷം കുറച്ച് നേരം അവിടെ ഡയലോഗ് അടിച്ച് നിന്നു. പിന്നെ ആലില വീഴുന്നത് പോലെ വീണു. ഫ്ലാറ്റായി. അദ്ദേഹം ഇഴയുകയായിരുന്നു. എല്ലാവരും ചേർന്നാണ് റൂമിൽ കൊണ്ടുപോയി കിടത്തിയത്. പിറ്റേദിവസം അദ്ദേഹത്തിന് ഫ്ലൈറ്റിൽ പോകേണ്ടതാണ്.'
'രാവിലെ അദ്ദേഹത്തെ വിളിച്ചുണർത്താൻ പ്രിയൻ സാർ എന്നെ വിട്ടു. അമിതമായി മദ്യപിച്ചാണല്ലോ അദ്ദേഹം പോയത്. അതുകൊണ്ട് പ്രിയൻ സാറിനും ടെൻഷൻ. അങ്ങനെ അദ്ദേഹത്തെ വിളിച്ചുണർത്താൻ ചെന്നപ്പോൾ കണ്ടത് ജോഗിങ് കഴിഞ്ഞ് തിരിച്ച് വരുന്ന ബാലകൃഷ്ണയേയാണ്', എന്നാണ് നന്ദു അനുഭവം വിവരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











