'കോഴിക്കോട് വിട്ടാൽ ഞാൻ ആരാണെന്ന് ആർക്കും അറിയില്ല, എല്ലാം ഒരു ഭാഗ്യമാണ്'; ഹരിശ്രീ യൂസഫിനെ കുറിച്ച് നിർമൽ!
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ സിനിമയാണ് അടുത്തിടെ റിലീസ് ചെയ്ത മ്യാവൂ. ഡിസംബർ 24ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പുറമെ കോവിഡ് വ്യാപനവും സിനിമ കൂടുതൽ പ്രേക്ഷകരിലേക്കെത്തുന്നത് പ്രതികൂലമായി ബാധിച്ചിരുന്നു. ശേഷം സിനിമ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്തിരുന്നു. ലാൽ ജോസിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം ഒരുക്കിയ നാലാമത്തെ തിരക്കഥയാണ് മ്യാവുവിന്റേത് വിക്രമാദിത്യക്ക് ശേഷമാണ് ലാൽജോസും ഡോ.ഇക്ബാൽ കുറ്റിപ്പുറവും മ്യാവുവിന് വേണ്ടി ഒന്നിച്ചത്.
അറബിക്കഥ, ഡയമണ്ട് നെക്ലെയ്‍സ് എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ. രണ്ട് വർഷത്തിന് ശേഷം എത്തുന്ന ഒരു ലാൽജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ടായിരുന്നു. ടൈറ്റിലിൽ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ലാൽജോസിന്റെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. സൗബിൻ അവതരിപ്പിക്കുന്ന ദസ്തക്കീർ എന്ന കഥാപാത്രത്തിന്റെ പ്രവാസ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിനും മംമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സലിംകുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം മൂന്ന് കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

യാസ്‍മിന എന്ന റഷ്യൻ യുവതിയും ഒരു പ്രധാന കഥാപാത്രമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തോമസ് തിരുവല്ല ഫിലിംസിൻറെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും യുഎഇയിലാണ് ചിത്രീകരിച്ചത്. സിനിമയെ കുറിച്ച് നടനും മിമിക്രി ആർട്ടിസ്റ്റുമായ നിർമൽ പാലാഴി എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും മിമിക്രിയിലൂടെയും ശ്രദ്ധിക്കപ്പെട്ട ഹരിശ്രീ യൂസഫിന് മറ്റുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വേഷം നൽകിയ സംവിധായകൻ ലാൽ ജോസിനെ അഭിനന്ദിച്ചുകൊണ്ടാണ് നിർമൽ പാലാഴി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ എത്തിയപ്പോൾ മുതൽ നേരിടുന്ന ചില ചോദ്യങ്ങളെ കുറിച്ചും നിർമൽ പാലാഴി കുറിപ്പിൽ പറയുന്നുണ്ട്. 'മ്യാവൂ എന്ന സിനിമ കണ്ടു. മനോഹരമായ ഒരു സിനിമ.'

'ഈ പോസ്റ്റ് ഇടുവാൻ പ്രതേകിച്ചുള്ള കാരണം, നിനക്ക് നല്ല ക്യാരക്ടർ റോളുകൾ ചെയ്‌ത് കൂടെ നമ്മുടെ സുരാജ് ഏട്ടനും സലീം ഏട്ടനും എല്ലാം അങ്ങനെയല്ലേ ഇപ്പൊ! ഒരുപാട് പേര് ചോദിക്കുന്ന കാര്യമാണ്... ഇതിൽ എന്റെ സത്യസന്ധമായ ഒരു മറുപടി എന്താണ് എന്ന് വെച്ചാൽ സുരാജ് ഏട്ടനും സലീം ഏട്ടനുമെല്ലാം ഒരുപാട് കോമഡി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ശേഷം മാത്രമാണ് ചുവടുകൾ മാറ്റി ചെയ്‌തത്. ഇതിപ്പോൾ എന്നെയൊക്കെ ഏറിയാൽ കോഴിക്കോട്ടുകർക്ക് ചിലർക്ക് അറിയുമായിരിക്കും കൂടിയാൽ മലബാറിൽ. അതിന്റെ പുറത്തേക്ക് നമ്മളെ കാണുമ്പോൾ ഈ ചെങ്ങായി ഏതാ എന്ന ഭാവമാണ് ഞാൻ കണ്ടിട്ടുള്ളത്.'
Recommended Video

'അതിൽ ഒരു വിഷമവും ഇല്ല കാരണം തിരിച്ചറിയാൻ മാത്രം ഒരു മലമറിക്കലും ഞാൻ എവിടെയും ചെയ്തിട്ടില്ല. ഒരുപാട് ചെയ്യണം എന്ന് നമുക്ക് ആഗ്രഹിക്കാം അത് കിട്ടുന്നത് ശരിക്കും ഭാഗ്യവും ദൈവനുഗ്രഹവും ആണ്. മ്യാവൂ സിനിമയിൽ അത് ശരിക്കും ലഭിച്ച ആളാണ് നമ്മുടെ ഹരിശ്രീ യൂസഫ്ക്ക ഒരുപാട് വർഷമായി മിമിക്രി വേദിയിലും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇക്ക ഉണ്ടെങ്കിലും... ലാൽ ജോസ് സർ മ്യാവൂ എന്ന മനോഹരമായ സിനിമയിൽ അദ്ദേഹത്തിന് കൊടുത്ത കഥാപാത്രം ഇത്രയും കാലം ഇക്ക ചെയ്ത റോളുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം. ഒരുപാട് നന്ദി സർ.. പ്രിയ യൂസഫിക്കക്ക് നല്ലൊരു വേഷം കൊടുത്തതിനും മലയാളത്തിന് നല്ലൊരു നടനെ തന്നതിനും...' നിർമ്മൽ പാലാഴി കുറിച്ചു. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ അടക്കം നിരവധി സിനിമകളിൽ ഹരിശ്രീ യൂസഫ് അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രം ലഭിച്ചത് മ്യാവുവിലൂടെയാണ്.


Click it and Unblock the Notifications











