പല കാര്യങ്ങളിലും അവന്റെ ആറ്റിറ്റ്യൂഡാണ് നല്ലതെന്ന് തോന്നാറുണ്ട്, മതിവരുവോളം കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു!
കഴിഞ്ഞ മാസം വളരെ അപ്രതീക്ഷിതമായാണ് നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മരണ വാർത്ത പുറത്ത് വന്നത്. ഹൃദയാഘാതമാണ് മരണ കാരണം. എല്ലാവർക്കും പ്രിയങ്കരനായ കലാകാരനായിരുന്നു. നടന്റെ വേർപാടിന്റെ വേദനയിൽ നിന്നും പുറത്ത് കടക്കാൻ കുടുംബത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നവാസിനെ ചുറ്റിപ്പറ്റിയായിരുന്നു ഭാര്യ രഹ്നയുടേയും മൂന്ന് മക്കളുടേയും ജീവിതം. നടന്റെ മരണത്തോടെ അവരുടെ സന്തോഷമാണ് അവസാനിച്ചത്.
സഹോദരന്റെ വേർപാട് നൽകിയ വേദനയിലാണ് നടൻ നിയാസ് ബക്കറും ജീവിക്കുന്നത്. ഇപ്പോഴിതാ പ്രിയ സഹോദരനെ കുറിച്ച് സോഷ്യൽമീഡിയയിൽ നിയാസ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. കാണുമ്പോൾ സ്നേഹം പ്രകടിപ്പിച്ചിരുന്ന സഹോദരങ്ങളല്ല തങ്ങളെന്നും പക്ഷെ ഇപ്പോൾ അവനെ അടുത്ത് കിട്ടിയിരുന്നെങ്കിൽ തിവരുവോളം കെട്ടിപ്പിടിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് നിയാസ് കുറിച്ചത്.

ജേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും ജേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങൾ തമ്മിൽ രണ്ട് വയസിന്റെ വ്യത്യാസമാണുള്ളത്. എന്നേക്കാൾ ഉയരം അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടൻ അവനാണെന്നെ പറയൂ. ഞങ്ങളിരുവരുടേയും ആറ്റിറ്റ്യൂഡ് വളരെ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റ ആറ്റിറ്റ്യൂഡാണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്. മറ്റ് പല കാര്യങ്ങളിൽ തിരിച്ചും. നവാസ് എന്റെ വേവ് ലെങ്ത്ത് ഉള്ള ഒരാളല്ല.
വേദികളിൽ മത്സരബുദ്ധിയോടെയാണ് ഞങ്ങൾ നിൽക്കാറുള്ളതെങ്കിലും ജീവിതത്തിൽ ഞങ്ങൾക്കിടയിൽ മത്സരമില്ല. പരാജയങ്ങളിൽ സഹായിക്കാനുള്ള മനസുണ്ടായിരുന്നെങ്കിലും. പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. അക്കാര്യത്തിൽ നിസാമും അങ്ങനെയാണ്. നിസാം നവാസിനെക്കാൾ എട്ട് വയസിന് ഇളയതാണ്.
ഇപ്പോൾ 24 ന്യൂസിൽ വിഷ്വൽ എഡിറ്ററായി വർക്ക് ചെയ്യുന്നു. ഒരു അനുജന്റെ ഫീൽ ഞങ്ങൾക്ക് രണ്ടാൾക്കും തരുന്നത് അവനാണ്. ഞങ്ങൾ പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ഞങ്ങൾക്കിടയിൽ സഹോദര ബന്ധത്തേക്കാൾ സുഹൃത്തുബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നേരിൽ കാണുമ്പോൾ പ്രകടനപരമായ സ്നേഹം ഞങ്ങൾക്കിടയിലില്ല. ഞങ്ങളുടെ തൊഴിൽ സംബന്ധിച്ച ചില കാര്യങ്ങൾ, കുടുംബകാര്യങ്ങൾ അങ്ങനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും.
ഇപ്പോഴവനുണ്ടായിരുന്നെങ്കിൽ.... മതിവരുവോളം കെട്ടിപ്പിടിച്ച് നിൽക്കണമെന്നുണ്ട്. കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷെ സർവ്വേശ്വരൻ ഞങ്ങൾക്കനുവദിച്ച് തന്ന സമയം തീർന്നിരിക്കുന്നു. ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കൽ വാങ്ങലുകളും ഞങ്ങൾക്കിടയിൽ സാധ്യമല്ലല്ലോ. ഒരു പങ്കുവെയ്ക്കലുകൾക്കും അവസരം ഇല്ലല്ലോ എന്റെ കൂടപ്പിറപ്പിനെ പടച്ചവൻ തിരിച്ച് വിളിച്ചു.

ഇനി എനിക്ക് അവന് നൽകാനുള്ളത് പ്രാർത്ഥന മാത്രമാണ്. (നിന്റെ മരണത്തിന് മുമ്പ് നിനക്ക് നൽകിയട്ടുള്ളതിൽ നിന്നും നീ മറ്റുള്ളവർക്കായ് ചിലവഴിക്കുക) അത് അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്നേഹമാണെങ്കിലും നിസ്വാർത്ഥമായി പങ്കുവെയ്ക്കേണ്ടതല്ലേ...?. മരിച്ചവർക്കായ് പ്രാർത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
പ്രിയ സഹോദരരേ... എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ കൂട്ടുകാരെ സഹജീവികളെയാകയും അതിരില്ലാത്ത സ്നേഹം പകർന്നു നൽകി ചേർത്തു നിറുത്തുക അവസാനകാലത്ത് ഓർത്ത് കരയാനെങ്കിലും ചില കടപ്പാടുകൾ ബന്ധങ്ങൾക്കിടയിൽ പരസ്പരം ഉണ്ടാക്കിവെയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നായിരുന്നു നിയാസിന്റെ കുറിപ്പ്.
നവാസിനൊപ്പമുള്ള ഫോട്ടോകളും നിയാസ് പങ്കുവെച്ചു. കരിയറിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസിന് ജീവൻ നഷ്ടപ്പെട്ടത്. നവാസും ഭാര്യ രഹ്നയും അവസാനമായി ഒരുമിച്ച് അഭിനയിച്ച ഇഴയെന്ന സിനിമ അടുത്തിടെ യുട്യൂബിൽ റിലീസായിരുന്നു. ഏറെ നാളുകൾക്കുശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയായിരുന്നു അത്. നവാസുമായുള്ള വിവാഹശേഷമാണ് രഹ്ന അഭിനയം വിട്ടത്. പ്രകമ്പനം സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു നവാസിന്റെ മരണം.


Click it and Unblock the Notifications