ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, കയ്യിൽ പിടിച്ചു, രവി വള്ളത്തോളുമായുള്ള അവസാന കൂടിക്കാഴ്ച ഇങ്ങനെ
മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രവി വള്ളത്തോൾ. സീരിയലുകളിലും സിനിമയിലും ഒരുപോലെ തിളങ്ങി നിന്ന താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. ഇന്നലെ(26-4-2020) ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ വസതിയിൽ വെച്ചായിരുന്നു അന്ത്യം, കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു താരം. രവി വളളത്തോളിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടിത്തി സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്.
രവി വള്ളത്തോളുമായുള്ള ആത്മബന്ധം പങ്കുവെച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ആദ്യകാല ഓർമയെ കുറിച്ചും രവി വളളത്തോളുമായുളള സൗഹൃദത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത രവി വള്ളത്തോളുമായുളള സൗഹൃദ കഥ വെളിപ്പെടുത്തി നടൻ പ്രേം കുമാർ. മാത്യഭൂമി ഡോട്കോമിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ബന്ധത്തിന് തുടക്കംസ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പുറത്തിറങ്ങിയ കാലത്താണ് ഞാൻ രവി വള്ളത്തോളിനെ പരിചയപ്പെടുന്നത്. അന്നദ്ദേഹം ദൂരദർശൻ പരമ്പരകളിലെ സൂപ്പർ താരമായിരുന്നു. അക്കാലത്ത് പണക്കിഴി, ലംബോ എന്നീ ടെലിഫിലിമുകളിൽ എനിക്കദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു.അത് നല്ലൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. സ്നേഹസാന്ദ്രമായ പെരുമാറ്റം കൊണ്ടാണ് അദ്ദേഹം എന്നെ ചേർത്തുപിടിച്ചത്.- പ്രേം കുമാർ പറഞ്ഞു.

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മരു മകളുടെ മകൻ, നാടകപ്രതിഭ ടി.എൻ. ഗോപിനാഥൻ നായരുടെ മകൻ, സുന്ദരനായ നടൻ എന്നീ തലക്കനങ്ങളൊന്നുമില്ലാതെ നിഷ്കളങ്കമായ ചിരിയും സൗമ്യമായ പെരുമാറ്റവുമായി അഭിനയത്തിൽ തുടക്കക്കാരായ ഞങ്ങളെ അദ്ദേഹം അളവറ്റ് പ്രോത്സാഹിപ്പിച്ചു..അവിടെനിന്നാണ് രവി വള്ളത്തോൾ എനിക്ക് ജ്യേഷ്ഠതുല്യനായ രവിയേട്ടനാകുന്നത്. അതിനുശേഷം കുറെ ടെലിഫിലിമുകളിലും സിനിമകളിലും ഞങ്ങളൊന്നിച്ച് അഭിനയിച്ചിരുന്നു..

സിനിമയിലെക്കാൾ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രവി വള്ളത്തോൾ എന്ന നടന്റെ അഭിനയം ഞാൻ കണ്ടത് തിരുവനന്തപുരം വി.ജെ.ടി. ഹാളിലെ നാടകങ്ങളിലൂടെയാണ്.. നേരിൽ കാണുമ്പോഴെല്ലാം അദ്ദേഹം എന്നെ ഉപദേശിക്കും.ക്കും. ഇങ്ങനെ ഉഴപ്പി നടക്കരുത്. സിനിമയിൽ സീരിയസായി സജീവമാകണം എന്നൊക്കെ പറയും. പക്ഷേ, സ്വന്തം കാര്യത്തിൽ അതൊന്നും പാലിക്കുന്നത് കാണാറില്ല..

എന്റെ അറിവിൽ, സിനിമയിൽ ഒരവസരത്തിന് അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തെ തേടി വന്നവയായിരുന്നു.അടുത്തിടെ അദ്ദേഹം സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞ് ഞാനും ഭാര്യയും കാണാൻ പോയിരുന്നു. തങ്ങളെ കണ്ടപ്പോൾ ആ മുഖത്ത് എപ്പോഴും കാണാറുള്ള ചിരിയില്ലായിരുന്നു, ഒരു ഭാവവും ഇല്ലാത്ത നോട്ടം മാത്രമായിരുന്നു. ഞാൻ പേര് പറഞ്ഞു പക്ഷെ അദ്ദേഹത്തിന് ആരേയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.ഇറങ്ങാൻ നേരം അദ്ദേഹത്തിന്റെ കൈയിൽ ഞാനെന്റെ കൈ ചേർത്തുവച്ചു... അദ്ദേഹം എന്റെ കൈ പിടിച്ചു... എന്റെ കണ്ണു നിറഞ്ഞു പോയി; അതായിരുന്നു അവസാന കൂടിക്കാഴ്ച.


Click it and Unblock the Notifications











