'അച്ഛന്റെ ഡെഡ് ബോഡിക്കൊപ്പം ആംബുലൻസിൽ പോകുമ്പോൾ എന്നെ അലട്ടിയ ചോദ്യം'; തൊണ്ടയിടറി പൃഥ്വിരാജ് പറഞ്ഞത്!
മല്ലിക സുകുമാരനും മക്കളും മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങൾപ്പോലെയാണ്. സുകുമാരന്റെ ഭാര്യയും മക്കളും എന്ന രീതിയിലാണ് മല്ലികയേയും മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനേയും മലയാളികൾ സ്നേഹിച്ച് തുടങ്ങിയത്. ഇന്ന് അച്ഛനെക്കാളും അമ്മയെക്കാളും പ്രശസ്തിയുടെ കാര്യത്തിൽ ഒരുപാട് ഉയരത്തിലാണ് മക്കളായ ഇരുവരും. അടുത്തിടെയാണ് മല്ലിക തന്റെ സിനിമാ ജീവിത്തതിന്റെ അമ്പത് വർഷം പൂർത്തിയാക്കിയത്.
അതിന്റെ ഭാഗമായി കൗമുദി ചാനല്‍ മല്ലിക വസന്തം @50 എന്ന പരിപാടി തിരുവനന്തപുരത്ത് ആഘോഷപൂർവം സംഘടിപ്പിച്ചിരുന്നു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂര്‍ണിമയും മല്ലികയുടെ സിനിമാ സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുമെല്ലാം ചടങ്ങിൽ പങ്കെടുത്തു.

മല്ലിക വസന്തം @50 നടത്തുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോൾ മുതൽ മക്കൾ ആ പരിപാടിയിൽ പങ്കെടുക്കാൻ വരില്ലേ എന്ന വേവലാതിയായിരുന്നു നടിക്ക്. ഇരുവരും തിരക്കുള്ള താരങ്ങളായതിനാൽ ഡേറ്റ് തീരുമാനിക്കുമ്പോൾ സ്ഥലത്ത് ഇല്ലാതെ പോകുമോയെന്നതായിരുന്നു മല്ലികയുടെ ടെൻഷൻ. എല്ലാം മല്ലികയുടെ ആഗ്രഹം പോലെ കാര്യങ്ങൾ നടന്നു.
പരിപാടിയിൽ പങ്കെടുക്കാൻ മക്കൾ രണ്ടുപേരും കുടുംബത്തോടൊപ്പം വന്നു. ഇരുവരും അമ്മ മല്ലികയെ കുറിച്ച് നടത്തിയ പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലാണ്. വാക്കുകൾ മുഴുമിപ്പിക്കാനാവാതെ തൊണ്ടയിടറിക്കൊണ്ടാണ് പൃഥ്വിരാജ് പ്രസംഗം അവസാനിപ്പിച്ചത്. പൃഥ്വിരാജിന്റെ വാക്കുകൾ കേട്ട് മല്ലികയുടെയും കണ്ണുകൾ നിറയുന്നതും വൈറൽ വീഡിയോയിൽ കാണാം.
'പതിനാലാം തിയ്യതി ഒരു ഷൂട്ടിങ് ആവശ്യത്തിനായി യുഎസ്സിലേക്ക് പോകേണ്ടതായിരുന്നു. അതിനുള്ള കാര്യങ്ങള്‍ എല്ലാം നീക്കുമ്പോള്‍ അമ്മ ചോദിക്കുന്നുണ്ട് അപ്പോള്‍ പതിനാറാം തിയ്യതിയിലെ പരിപാടിയ്ക്ക് നീ ഉണ്ടാവില്ല അല്ലേയെന്ന്. പക്ഷെ എന്താണ് സംഭവം എന്നറിയില്ല ഇപ്പോഴും ആ യാത്രയുടെ വിസ കിട്ടിയിട്ടില്ല. നാളെ കിട്ടും എന്നാണ് പറഞ്ഞിട്ടുള്ളത്. അമ്മയായതുകൊണ്ട് പറയാന്‍ പറ്റില്ല... ജോ ബൈഡനെ വരെ നേരിട്ട് വിളിച്ച് സാറേ അവന്റെ വിസ ഇപ്പോള്‍ കൊടുക്കേണ്ടെന്ന് പറഞ്ഞാലും പറയും.'
'മിക്കവാറും അങ്ങനെ എന്തോ പണി അമ്മ ഉപ്പിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും ഇന്ന് ഞാനും ചേട്ടനും ഇവിടെയുണ്ട്. സ്വന്തം തൊഴില്‍ മേഖലയില്‍ അതും സിനിമ എന്നല്ല മറ്റേതൊരു മേഖലയിലായാലും അമ്പത് വര്‍ഷക്കാലം സജീവമായി പ്രവൃത്തിക്കുകയെന്ന് പറഞ്ഞാല്‍ ചുരുക്കം ചിര്‍ക്ക് മാത്രം കിട്ടുന്ന അത്യപൂര്‍വ്വമായ സംഭവമാണ്. സിനിമയില്‍ പ്രത്യേകിച്ചും.'

'ഇന്ന് സിനിമയില്‍ രണ്ട് ദശാബ്ധങ്ങള്‍ പിന്നിട്ട് നില്‍ക്കുന്ന എന്നെയും ചേട്ടനെയും പോലുള്ള പുതിയ ജെനറേഷന്‍ ആളുകള്‍ക്ക് തീര്‍ച്ചയായും മനസിലാക്കാന്‍ സാധിയ്ക്കും. അമ്പത് വര്‍ഷം എന്നാല്‍ എത്ര വലിയ അച്ചീവ്‌മെന്റാണെന്ന്. അതില്‍ ഏറ്റവും വലിയ അത്ഭുതമെന്ന് പറയാവുന്നത്. ഇടയില്‍ ഒരു കാല്‍ നൂറ്റാണ്ട് അമ്മ സിനിമയില്‍ നന്നും പൂര്‍ണമായും വീട്ടുനിന്നിരുന്നു. വീട്ടമ്മ എന്ന നിലയില്‍ കുടുംബവും കുട്ടികളുമൊക്കെയായി മാറി നിന്ന കാലം.'
'എന്നിട്ടും തിരിച്ചുവന്ന് ഒരു ഗംഭീര റീ സ്റ്റാര്‍ട്ട് അമ്മയ്ക്ക് അമ്മയുടെ കരിയറില്‍ നല്‍കാനായി സാധിച്ചു. എനിക്കറിയില്ല ലോകത്ത് എത്ര മക്കള്‍ക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടാവുമെന്ന്. ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കും അമ്മയ്‌ക്കൊപ്പം അഭിനയിക്കുകയും അമ്മയെ സംവിധാനം ചെയ്യുകയും അമ്മ അഭിനയിച്ച സിനിമ നിര്‍മിയ്ക്കുകയും ചെയ്ത ഏക മകന്‍. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.'
'ചേട്ടന്‍ പറഞ്ഞതുപോലെ അമ്മയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴും അമ്മയെ സംവിധാനം ചെയ്യുമ്പോഴും മോണിറ്ററില്‍ അമ്മയുടെ ഷോട്ടുകള്‍ വീണ്ടും വീണ്ടും കാണുമ്പോഴും എനിക്ക് തന്നെയുണ്ടാവുന്ന ഒരു തിരിച്ചറിവുണ്ട്. അമ്മ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റ്. അമ്മയുടെ കഴിവിന് ഇനിയും കുറേ കാര്യങ്ങള്‍ അമ്മയ്ക്ക് സിനിമയില്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.'
'അതിനപ്പുറം അമ്മ എന്ന ആര്‍ട്ടിസ്റ്റിനെ കുറിച്ച് പറയാനുള്ള വളര്‍ച്ചയൊന്നും ഞാന്‍ എന്ന നടനില്ല. എന്റെ അമ്മ എന്ന നിലയ്ക്ക് ഞാന്‍ നാല്‍പത്, നാല്‍പത്തിയൊന്ന് വര്‍ഷം കാണുന്ന വ്യക്തിയാണ് അമ്മ. ഞാന്‍ കണ്ട ഏറ്റവും ധീരയായ സ്ത്രീയാണ് എന്റെ അമ്മ. അമ്മ കഴിഞ്ഞിട്ടേയുള്ളൂ എന്റെ ജീവിതത്തില്‍ മറ്റൊരു ശക്തി. എനിക്കിപ്പോഴും ഓര്‍മയുണ്ട്.'
'അച്ഛന്‍ മരിച്ച് ഞങ്ങള്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലന്‍സിലായിരുന്നു. അമ്മ ഒറ്റയ്ക്ക് മറ്റൊരു വണ്ടിയിലാണ് പോകുന്നത്. അന്ന് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു.... എനിക്ക് ചേട്ടനുണ്ട്. അയ്യോ അമ്മ ഇനി എന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തു എന്നതിനുത്തരമാണ് ഇന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും ഇങ്ങനെ നില്‍ക്കുന്നതെന്ന്', തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് പൃഥ്വിരാജ് അവസാനിപ്പിച്ചു.


Click it and Unblock the Notifications