'ഒരു സീനെടുത്തപ്പോൾ തലകറങ്ങി വീണു, 98ൽ നിന്നും 67 കിലോയായി ഭാരം കുറഞ്ഞു'; ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്!
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം.... നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്....', ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. ബെന്യാമിൻ എന്ന നോവലിസ്റ്റിന്റെ ഏറ്റവും പ്രശസ്തിയാർന്ന നോവലാണ് ആടുജീവിതം.
43 അധ്യായങ്ങളാണ് നോവലിലുള്ളത്. ആടുജീവിതം എന്ന നോവൽ ഒരു കെട്ട് കഥയല്ല നജീബ് എന്ന ചെറുപ്പക്കാരൻ ഏകദേശം മൂന്നര വർഷം സൗദി അറേബിയയിൽ അനുഭവിച്ച നരക യാതനയുടെ കഥയാണ് ആടുജീവിതം. ഈ നോവൽ വായിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.
ഈ കഥ സിനിമ ആകുമ്പോൾ നജീബ് എന്ന ചെറുപ്പകാരനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതത്തിന് വേണ്ടി പലതവണ പൃഥ്വിരാജ് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് ആടുജീവിതത്തിനായി താൻ നടത്തിയ മേക്കോവറുകളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ശരീര ഭാരം കുറച്ചപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായിയെന്നാണ് പൃഥ്വിരാജ് പറയുന്നത്. 'ഞാൻ കുറച്ച് വർഷങ്ങളായി എനിക്ക് അന്യഭാഷയിൽ നിന്നും വന്ന പല ഓഫറുകളും വേണ്ടായെന്ന് വെക്കേണ്ടി വന്നതിന്റെ പ്രധാന കാരണം ആടുജീവിതം എന്ന സിനിമയാണ്.'

'മലയാളത്തിന് പുറമെയുള്ള ഇൻഡസ്ട്രികൾ ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് തീർക്കുന്നവരല്ല. സലാർ ഉൾപ്പടെ ഈ മാസം കുറച്ച് ഷൂട്ട് ചെയ്യും പിന്നെ കുറച്ച് അടുത്ത മാസം ഷൂട്ട് ചെയ്യും അങ്ങനെയാണ്. 2018ൽ ആണ് ആടുജീവിതം ഷൂട്ടിങ് തുടങ്ങുന്നത്.'
'2018 മുതൽ 2022വരെ എപ്പോഴും ആഗസ്റ്റ്, സെപ്റ്റംബർ മുതൽ താടി വളർത്തി തുടങ്ങണം തടി കുറച്ച് തുടങ്ങണം എന്നൊക്കെയാണ്. അതൊക്കെ ചെയ്ത് ജനുവരിയാകുമ്പോഴേക്കും പലവിധ കാരണങ്ങൾക്കൊണ്ട് ഷൂട്ടിങിന് പ്രശ്നം വരും. അപ്പോൾ ഞാൻ വിചാരിക്കും എന്നാൽ പിന്നെ വേറെ ഏതെങ്കിലും പ്രോജക്ട് ചെയ്യാമെന്ന്. അങ്ങനെ തുടങ്ങി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീണ്ടും ആടുജീവിതം ചെയ്യേണ്ട സമയമാകും.'

'അതുകൊണ്ട് തന്നെ ഒരുപാട് ഷെഡ്യൂളുകളിൽ ഷൂട്ട് ചെയ്യുന്ന ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളൊക്കെ വരുമ്പോൾ ഞാൻ സോറി കമ്മിറ്റ്മെന്റ് തരാൻ പറ്റുമോന്ന് തോന്നുന്നില്ലെന്ന് പറയേണ്ടി വരും. കാരണം അപ്പിയറൻസ് പ്രശ്നമാകും. ഇപ്പോഴാണ് ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞത്.'
'അതുകൊണ്ടാണ് ഞാൻ ഇനി മുതൽ അന്യഭാഷ ചിത്രങ്ങളിൽ നിന്നും ഓഫറുകൾ വരുമ്പോൾ എല്ലാം നിരസിക്കേണ്ട ആവശ്യമില്ല. ചിലതെങ്കിലും ചിന്തിച്ച് ചെയ്യണോ വേണ്ടയോയെന്ന് തീരുമാനിക്കാമെന്ന് കരുതിയത്. ശരിക്കും പറഞ്ഞാൽ സലാൽ ചെയ്യാമെന്ന് ഞാൻ സമ്മതിക്കുന്നത് രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ആടുജീവിതം തീരുമെന്ന് വിചാരിച്ച സമയത്ത് ആടുജീവിതം തീർന്നില്ല.'

'അതുകൊണ്ട് ഞാൻ പ്രശാന്തിന്റെ അടുത്തും ഹോംബാലെയുടെ അടുത്തും സലാർ ചെയ്യാൻ പറ്റുമോയെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞതാണ്. അവർക്ക് ഉറപ്പ് കൊടുക്കാൻ എനിക്ക് അന്ന് സാധിക്കുമായിരുന്നില്ല. പാൻഡമിക് കാരണം പ്ലാനിങ് സാധിക്കുന്നുണ്ടായിരുന്നില്ല എനിക്ക്.'
'അതേസമയം പ്രഭാസിനും പാൻഡമിക് കാരണം ചില ഷൂട്ട് പ്രശ്നങ്ങൾ വന്നതുകൊണ്ടാണ് വീണ്ടും തിരിഞ്ഞ് മറിഞ്ഞ് സലാർ എന്നിലേക്ക് തന്നെ വന്നത്. ആടുജീവിതത്തിൽ ഏറ്റവും എളുപ്പമുള്ള കാര്യം ഫിസിക്കൽ ട്രാൻസ്ഫോർമേഷനായിരുന്നു. അപ്പോൾ ഊഹിക്കാമല്ലോ എത്ര ബുദ്ധിമുട്ടേറിയതായിരിക്കും മറ്റ് അതിന്റെ മറ്റ് കാര്യങ്ങളെന്ന്.'
Recommended Video

'അത്ര എളുപ്പമായിരുന്നില്ല ശരിക്കും ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ. ലൊക്കേഷനിലായിരിക്കുമ്പോൾ എപ്പോഴും ഓൺ കോളിൽ ഒരു ഡോക്ടറുണ്ടായിരിക്കും. ഒരു സീക്വൻസ് എടുക്കുന്ന സമയത്ത് ഞാൻ ബ്ലാക്ക് ഔട്ടായിപോയിരുന്നു.'
'അവസാനമായപ്പോഴേക്കും ഭാരം 67ആയി കുറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ തുടക്കത്തിൽ എന്റെ ഭാരം 98 കിലോയായിരുന്നു. അത്രഭാരത്തോടെയുള്ള രംഗങ്ങളുണ്ടായിരുന്നു. അതിന് വേണ്ടി നന്നായി ഭക്ഷണം കഴിച്ച് ഭാരം വർധിപ്പിച്ചിരുന്നു' പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications