'ആ നടിയുമായി പ്രണയമുണ്ടായിരുന്നു, അവൾ കരിയർ നോക്കിപ്പോയി, ഞാൻ പിന്നീട് വിഷാദത്തിലായിരുന്നു'; നടൻ റഹ്മാൻ
സുന്ദരന്‍ കണ്ണുകളും ആരെയും മയക്കുന്ന പുഞ്ചിരിയും കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന നടനാണ് റഹ്മാൻ. 80കളിൽ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ എല്ലാവരും പറഞ്ഞിരുന്നുള്ളൂ റഹ്മാന്‍ എന്ന പേരായിരുന്നു അത്.
കാലത്തിന്റെ കുത്തൊഴുക്കില്‍ പക്ഷെ റഹ്മാനും അടിതെറ്റി. സഹനടന്റെ റോളുകളില്‍ ഒതുങ്ങേണ്ടിവന്നതോടെ പതിയെ മലയാളം സിനിമയോട് വിട പറഞ്ഞു. പിന്നീട് വളരെ നാളുകൾക്ക് ശേഷം ബ്ലാക്കിലൂടെ വീണ്ടും മലയാളത്തിലേക്ക് അദ്ദേഹം എത്തി.
താൻ കരിയർ ബിൽഡ് ചെയ്യുന്നതിൽ ശ്രദ്ധിക്കാതിരുന്നതിനാലാണ് മലയാളത്തിൽ തനിക്ക് സ്റ്റാർഡം ഉണ്ടാക്കിയെടുക്കാൻ പറ്റാതെ പോയതെന്ന് റഹ്മാൻ തന്നെ സമ്മതിക്കുന്നുണ്ട്. ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ചും നഷ്ട പ്രണയത്തെ കുറിച്ചും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് നടൻ റഹ്മാൻ.
'സിനിമയലുണ്ടായിരുന്ന ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. അങ്ങെയൊരു പ്രണയവുമുണ്ടായിരുന്നു.'

'അവൾക്കും അത് അറിയാമായിരുന്നു. പിന്നീട് പലവിധ കാരണങ്ങൾക്കൊണ്ട് വേർപിരിഞ്ഞു. അവൾ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു. ഞാൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചയാൾക്ക് ജീവിതത്തിൽ ഒരുപാട് മാറ്റം വന്നു.'
'അവൾ കരിയറിനെ കുറിച്ചൊക്കെ പറഞ്ഞ് ബന്ധത്തിൽ നിന്ന് പിന്നോട്ട് പോയി. അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയിൽ കാണുമ്പോലെ വിഷാദത്തിലായി. പിന്നെ കുറെ നാൾ വിവാഹം വേണ്ടെന്ന മൈൻഡായിരുന്നു. അപ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.'

'എന്റെ പിആർ വർക്ക് നന്നായിരുന്നില്ല, ഞാൻ ഫോക്കസ്ഡ് ആയിരുന്നില്ല പിന്നെ എന്റെ കൈയ്യിലിരുപ്പ് കൊണ്ട് കൂടിയാവാം മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ സ്റ്റാർഡം കിട്ടാതെ പോയത്. മലയാളത്തിൽ സജീവമായിരുന്നപ്പോൾ തന്നെ തമിഴും തെലുങ്കും ചെയ്തു.'
'നല്ല സബജക്ട് കിട്ടിയാൽ ചെയ്യുമെന്നല്ലാതെ എനിക്ക് കരിയർ പ്ലാനിങ്ങൊന്നും ഉണ്ടായിരുന്നില്ല. സിനിമയിൽ നിന്ന് പൈസയുണ്ടാക്കണമെന്ന് കരുതി വന്നതല്ല. കല്യാണത്തിന് ശേഷമാണ് ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ച് തുടങ്ങിയത്. മലയാളത്തിൽ വിളിക്കുമ്പോൾ ഡേറ്റ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.'

'എന്നെ കുറിച്ച് നെഗറ്റീവ് കമന്റുകൾ വരെ അന്ന് വന്നിരുന്നു. അത് എനിക്ക് ദോഷം ചെയ്തു. ക്ലാരിഫൈ ചെയ്യാൻ മൊബൈലും ഇല്ലായിരുന്നു. ഹനീഫ് ഇക്കയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. പല മലയാളത്തിലുള്ള സംവിധായരും എന്നോട് ഡേറ്റ് പോലും ചോദിക്കാതെയായി. ഒരുപാട് തെറ്റിദ്ധാരണകൾ പലർക്കും ഉണ്ടായി.'
'പിന്നീട് ചെന്നൈയിൽ സ്ഥിര താമസമായി. തമിഴ് സിനിമ ചെയ്യാൻ എനിക്ക് മോഹമുണ്ടായിരുന്നു. ഒരിക്കലും വിചാരിച്ചിരുന്നില്ല അമിതാഭ് ബച്ചൻ സാറിനൊപ്പം അഭിനയിക്കുമെന്ന് ഗൺപതിലൂടെ അതും സാധ്യമായി. കെട്ടി പിടിച്ചൊക്കെയാണ് അഭിനയിച്ചത്. ചോദിക്കാനുള്ള പേടികൊണ്ട് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തിട്ടില്ല.'

'എന്റെ ഒരു സിനിമയുടെ സെൻസർ ബോർഡിൽ അദ്ദേഹവും ഉണ്ടായിരുന്നു. ശിവാജി സാറിനൊപ്പം നിരവധി തവണ ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം വലിയ അടുപ്പത്തോടെയാണ് എന്നോട് പെരുമാറിയത്. ഭയങ്കര ഹൈപ്പർ ആക്ടീവാണ് സംവിധായകൻ കെ.ബാലചന്ദർ സാർ. അദ്ദേഹം നമ്മളെക്കൾ ആക്ടീവായി ചെയ്യും.'
'അദ്ദേഹം ഒരുപാട് അഭിനയം പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതു പുതു അർഥങ്ങൾ ഒരു മൈൽ സ്റ്റോണായിരുന്നു എന്റെ കരിയറിൽ. പത്ത് പതിനെട്ട് വലിയ പടങ്ങൾക്കൊപ്പമാണ് ആ സിനിമ റിലീസ് ചെയ്തത്. 275 ദിവസം ഓടി. ബാലചന്ദർ സാറിന്റെ മുമ്പിൽ വെച്ച് ഗീത അഭിനയമറിയാത്തത് പോലെയൊക്കെ പെരുമാറും.'

'ഞാൻ വിചാരിച്ചു ഇവൾക്കെന്ത് പറ്റിയെന്ന്. അവിടുത്തെ ഒരു രീതി അങ്ങനെയാണ്. ഒരു ബഹുമാനം സംവിധായകനോട് എല്ലാവരും കാണിക്കും. സിനിമയിലെ ഒരു സീൻ ഞാൻ വളരെ ബുദ്ധിമുട്ടി ചെയ്തതാണ്.'
'ആ സീന്‍ കഴിഞ്ഞപ്പോള്‍ കെ. ബാലചന്ദര്‍സാര്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു. അതിന് മുമ്പ് ഒരിക്കലും അദ്ദേഹം എന്നെ അഭിനയം കണ്ട് അഭിനന്ദിച്ചിട്ടില്ല. ആ സീനിൽ ഞാൻ ചെയ്തത് അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടുവെന്ന് ഞാൻ അന്ന് മനസിലാക്കി' റഹ്മാൻ പറഞ്ഞു.


Click it and Unblock the Notifications