'ഞാന്‍ ആരേയും മുതലാക്കാന്‍ പോയിട്ടില്ല, മിക്കതും എന്‍റെ പ്രായത്തിന് പാകമാകാത്തവയായിരുന്നു'; റഹ്മാൻ!
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ റഹ്മാന് ഇടവേള വന്നു.
തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ സ്‌ക്രീൻ നാമങ്ങളിലൂടെയും റഹ്മാൻ അറിയപ്പെടുന്നുണ്ട്. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു.
ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ് സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയ തലമുറയ്ക്കൊപ്പവും അഭിനയിച്ചു.
മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴോളം ചിത്രങ്ങൾ പുറത്തുവരികയും ഇവയിലേറെയും സൂപ്പർ ഹിറ്റുകളായി തീരുകയും ചെയ്തിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം.

ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 1983ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി.
മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമെന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ വളരെ വിരളമായി മാത്രമാണ് റഹ്മാനെ മലയാള സിനിമയിൽ കാണാൻ സാധിക്കുക.

പൊന്നിയൻ സെൽവനാണ് റഹ്മാന്റെ ഏറ്റവും പുതിയ വിശേഷം. ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് റഹ്മാൻ.
പൊന്നിയിന്‍ സെല്‍വനില്‍ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചിട്ടുള്ളത്. 'എനിക്ക് ഒരുപാട് നീളമുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നു. പണ്ട് സ്കൂള്‍ കാലത്ത് പഠിച്ചിരുന്നപോലെ ഞാന്‍ വീട്ടിലിരുന്ന് എല്ലാം കാണാപ്പാഠം പഠിച്ചിട്ടാണ് ലൊക്കേഷനിലേക്ക് പോയിരുന്നത്.'

'എന്‍റെ ആദ്യ ദിവസത്തെ ഷൂട്ട് നന്ദിനിയെ അവതരിപ്പിച്ച ഐശ്വര്യറായിയോടൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് സമയക്കൂടുതല്‍ ഉള്ളതുകൊണ്ട് തന്നെ അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പും പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥാപാത്രമാകാന്‍ അവസരം ലഭിച്ചിരുന്നു.'
'ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നടനും സംവിധായകനുമായ മനോബാലയാണ് എന്നെ സമീപിച്ചത്. പൊന്നിയിന്‍ സെല്‍വന്‍ ഒരു ടെലിവിഷന്‍ സീരിയലായി എടുക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. സണ്‍ ടിവിയായിരുന്നു അന്ന് അതിന്‍റെ നിർമാതാക്കള്‍.'

'മണിരത്നം സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് നേരത്തെയും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഡേറ്റ് പ്രശ്നമായതുകൊണ്ട് തന്നെ ആ സിനിമകളിലൊന്നും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു സിനിമ നിന്നുപോയാല്‍ റീഷെഡ്യൂള്‍ ചെയ്യുന്ന കാര്യം വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്.'
'പല ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റുകള്‍ തമ്മില്‍ മാറിമറിയും. എന്നാല്‍ മണിരത്നം സിനിമയായതുകൊണ്ട് തന്നെ മറ്റ് സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും കൃത്യസമയത്ത് തന്നെ എല്ലാ നടീനടന്മാരെയും പൊന്നിയിന്‍ സെല്‍വനിലേയ്ക്ക് വിട്ട് കൊടുക്കുമായിരുന്നു.'

'എനിക്കുകൂടി ഇഷ്ട്ടപ്പെടുന്ന വേഷങ്ങളല്ലേ ചെയ്യാന്‍ കഴിയൂ. എനിക്ക് വരുന്ന സംവിധായകരും നിര്‍മാതാക്കളും ഭൂരിഭാഗവും പുതിയ ആളുകളാണ്. മിക്ക കഥകളും എന്‍റെ പ്രായത്തിന് പാകമാകാത്തവയായിരിക്കും. മരംചുറ്റി പ്രേമവും ഡാന്‍സും ഫൈറ്റും ഒക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ ചെയ്യാന്‍ പുതിയ തലമുറ വന്നിട്ടുണ്ട്.'
'നല്ല നടനാണെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കുന്ന കഥാപാത്രങ്ങളെ ഞാന്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ. എനിക്ക് വരുന്ന സിനിമകള്‍ ചെയ്തു എന്നല്ലാതെ ഞാന്‍ ആരേയും മുതലാക്കാന്‍ പോയിട്ടില്ല. എന്തുണ്ടെങ്കിലും ഒരു തരത്തിലുമുള്ള കള്ളത്തരങ്ങളും ഇല്ലാതെ തുറന്ന് സംസാരിക്കുന്ന ആളാണ് ഞാന്‍' റഹ്മാൻ പറഞ്ഞു.


Click it and Unblock the Notifications











