'മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാൻ എപ്പോഴും കൂടെ പോകും'; മെഗാസ്റ്റാറിനെ കുറിച്ച് രമേഷ് പിഷാരടി!
കൗണ്ടറുകളുടെ രാജകുമാരൻ, കാപ്ഷൻ കിങ്ങ് എന്നീ വിശേഷണങ്ങൾ സ്വന്തമാക്കിയ താരം. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വവുമാണ് രമേഷ് പിഷാരടി.
കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്.
സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
നാൽപത്തൊന്നുകാരനായ രമേഷ് പിഷാരടി ഇതിനോടകം മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളായ ജയറാമിനേയും മമ്മൂട്ടിയേയും വെച്ച് രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. മ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധർവനാണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

സിബിഐ 5: ദി ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രത്തിലും പിഷാരടി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗാനഗന്ധർവൻ സിനിമ സംവിധാനം ചെയ്തശേഷം മെഗസ്റ്റാറുമായി അടുത്ത സൗഹൃദം രമേഷ് പിഷാരടിക്കുണ്ട്. യാത്രകളിലും പൊതുപരിപാടികളിലുമെല്ലാം പങ്കെടുക്കാൻ പോകുമ്പോൾ പിഷാരടിയേയും മമ്മൂട്ടി ഒപ്പം കൂട്ടാറുണ്ട്.
ഇപ്പോഴിത അദ്ദേഹത്തോട് ഇത്രയേറെ സൗഹൃദം എങ്ങനെയാണ് വന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രമേഷ് പിഷാരടി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ.

മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാൻ എപ്പോഴും കൂടെ പോകുമെന്നാണ് രമേഷ് പിഷാരടി പറയുന്നത്. 'മമ്മൂക്കയെ ഞാൻ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ എടുത്ത് പോകുന്നുണ്ട്. മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാൻ എപ്പോഴും കൂടെ പോകും.'
'ആത്മബന്ധമെന്നൊന്നും പറയാനാകില്ല. ഗാനഗന്ധർവൻ ചെയ്ത ശേഷവും കൊവിഡ് സമയത്തും അല്ലാതെയും എനിക്ക് അൽപം കൂടെ ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാൻ പറ്റുന്നുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം പോകുന്നതാണ്.'

'അദ്ദേഹം എപ്പോഴെങ്കിലും ഇനി കൂടെ വരണ്ടെന്ന് പറഞ്ഞാൽ പിന്നെ ഞാൻ പോകില്ല. പക്ഷെ അങ്ങനെ അദ്ദേഹത്തെ കൊണ്ട് പറയാതിരിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. പൊതുമധ്യത്തിൽ വെച്ച് ആര് ദേഷ്യപ്പെട്ടാലും ഞാൻ പ്രതികരിക്കാൻ പോകില്ല. കേട്ട് ചിരിച്ചോണ്ടിരിക്കും.'
'ഒരുപാട് പേർ അവനവന്റെ സ്വഭാവത്തെ കുറിച്ച് ഭയങ്കര സംഭവമായി പറയുന്നൊരു കാര്യമുണ്ട്. എനിക്ക് എതിരെ വരുന്നവൻ എങ്ങനെ പെരുമാറുന്നുവോ അങ്ങനെയായിരിക്കും താനും തിരിച്ച് പെരുമാറുകയെന്ന്. അപ്പോൾ പിന്നെ ആ പറയുന്നവന്റെ സ്വഭാവം എന്താണ്?.'

'എതിരെ വരുന്നവന്റെ സ്വഭാവം തന്നെയല്ലേ അവന്റേതും. അപ്പോൾ ഇവർ തമ്മിൽ എന്താണ് വ്യത്യാസം?. അവനൊരു സ്വഭാവം വേണ്ടെ. എന്നെ സംബന്ധിച്ച് എനിക്ക് എതിരെ വരുന്നവൻ എന്നെ എന്ത് ചീത്തവിളിച്ചാലും അത് എന്റെ വിഷയമല്ല എന്നെ ബാധിക്കില്ല.'
'കാരണം അത് വെറും ശബ്ദമല്ലേ. ഞാൻ അമേരിക്കയിലൊക്കെ പോകുമ്പോൾ സാധനമൊക്കെ വാങ്ങാൻ കേറിയാൽ തൊട്ട് കാണിക്കുമ്പോൾ ഞാൻ മലയാളത്തിൽ ചീത്ത പറയും. അത് അവർക്ക് മനസിലാവില്ലല്ലോ എന്ന ധൈര്യത്തിലാണ് പറയുന്നത്.'

'ഒരാൾ നമ്മളെ ചീത്ത പറയുമ്പോൾ നമുക്ക് കൊള്ളുന്നതിന് കാരണം ഭാഷയും ആ ചീത്ത പറയുന്ന മനുഷ്യനേയും അറിയാവുന്നത് കൊണ്ടാണ്. അവൻ പറയുന്നത് മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അത് നമ്മളെ ബാധിക്കില്ല അതാണ് സത്യം.'
'നമ്മുടെ കാര്യങ്ങളുടെ കൺട്രോൾ വേറൊരാൾക്ക് കൊടുക്കരുത്. ഞാൻ ഒരു ലിമിറ്റ് വെച്ചിട്ടുണ്ട് അതിനുള്ളിൽ വന്ന് ആരെങ്കിലും കൈടത്തിയാൽ മാത്രമെ എനിക്ക് പ്രശ്നമുള്ളു. അല്ലാത്ത പക്ഷെ എനിക്കൊരു ചുക്കുമില്ല' രമേഷ് പിഷാരടി പറഞ്ഞു.


Click it and Unblock the Notifications