'മമ്മൂക്കയുമായുള്ള സൗഹൃദം തുടങ്ങുന്നത് പ്രളയകാലത്ത്, എനിക്കെന്നും അത്ഭുതമാണ് മമ്മൂക്ക'; രമേഷ് പിഷാരടി
കോമഡിയിൽ ഒരടി മുന്നിൽ നിൽക്കുന്ന നടൻ എന്ന വിശേഷണം രമേഷ് പിഷാരടിക്ക് മാത്രം സ്വന്തമാണ്. ശൂന്യതയിൽ നിന്നൊരു ഹാസ്യമുണ്ടാക്കാൻ പിഷാരടിയിൽ കഴിഞ്ഞിട്ടെ മറ്റൊരാൾ ഇന്ന് മലയാള സിനിമയിലുള്ളൂ. വിശേഷം എന്തായാലും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും ക്യാപ്ഷനുമാണ് ആരാധകർ എപ്പോഴും കാത്തിരിക്കുന്നത്. അതിപ്പോൾ ഒരു ചെറിയ സീനറിയാണെങ്കിൽ പോലും ക്യാപ്ഷൻ അത് പൊളിയായിരിക്കും. തുടക്കത്തിൽ അവതാരകൻ, സ്റ്റാന്റപ്പ് കൊമേഡിയൻ, മിമിക്രി ആർട്ടിസ്റ്റ് എന്നീ വിശേഷണങ്ങളാണ് രമേഷ് പിഷാരടിയുടെ പേരിനൊപ്പം ഉണ്ടായിരുന്നത്.
ശേഷം രണ്ട് വിശേഷണം കൂടി പുതുതായി ചേർക്കപ്പെട്ടു. സംവിധായകൻ, നടൻ എന്നിവയാണ് അത്. 2008ൽ പുറത്തിറങ്ങിയ പോസിറ്റിവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായകനായി. പക്ഷെ അതിലൊന്നും തന്നിലെ നടനെ വിജയിപ്പിക്കാൻ രമേഷ് പിഷാരടിക്ക് സാധിച്ചില്ല. പരാജയങ്ങൾ വന്നപ്പോഴും വിശ്രമിക്കാതെ തന്നിലെ നടനെ പരമാവധി പരിപോഷിപ്പിക്കാൻ രമേഷ് പിഷാരടി ശ്രമിച്ചുകൊണ്ടിരുന്നു. ഇപ്പോൾ അത് ഫലപ്രാപ്തിയിൽ എത്തിയിരിക്കുകയാണ് നോ വേ ഔട്ട് എന്ന സിനിമയിലൂടെ.

2018ൽ പുറത്തിറങ്ങിയ പഞ്ചവർണ തത്തയായിരുന്നു രമേഷ് പിഷാരടിയുടെ ആദ്യത്തെ സംവിധാന സംരംഭം. പിന്നീട് നടൻ മമ്മൂട്ടിയെ വെച്ച് ഗാനഗന്ധർവൻ എന്നൊരു സിനിമയും രമേഷ് പിഷാരടി സംവിധാനം ചെയ്തു. നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കുന്ന സിനിമയാണ് നോ വേ ഔട്ട്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും ട്രെയ്‌ലറും നേരത്തെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസറും ട്രെയ്‌ലറും സ്വന്തമാക്കിയത്. നോ വേ ഔട്ട് റിലീസിന് തയ്യാറെടുക്കുമ്പോൾ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. എപ്പോഴും മമ്മൂക്കയ്ക്കൊപ്പം ഒട്ടിച്ചേർന്ന് നടക്കാനുള്ള ആത്മബന്ധം ഉണ്ടായതിനെ കുറിച്ചും രമേഷ് പിഷാരടി വെളിപ്പെടുത്തി.

'വലിയ പ്രതീക്ഷയുള്ള സിനിമയാണ് നോ വേ ഔട്ട്. നല്ല അഭിനയ പ്രാധാന്യമുള്ള സിനിമയാണ്. ശാരീരികമായി വളരെ ബുദ്ധിമുട്ടിയാണ് അഭിനയിച്ചത്. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. പല ജീവിതസാഹചര്യത്തിലും ചിലപ്പോൾ മനുഷ്യന് ആത്മഹത്യ ചെയ്യണം എന്ന തോന്നലുണ്ടാകും. എന്നാൽ അതിനെ മറികടക്കുന്നത് ഒരു നിർണായക തീരുമാനമാണ്. ഒരു നിർണായക സാഹചര്യത്തിൽ മരണവുമായി മുഖാമുഖം നിന്ന് അതിനെ നേരിട്ട് കണ്ട് തോൽപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് നോ വേ ഔട്ട്. നന്നായി പരസ്യം ചെയ്യുന്നയാൾ സിനിമയെടുത്താൽ പരസ്യം പോലെയുണ്ട് എന്ന് ആളുകൾ പറയും. സിദ്ദിഖ് ലാലുമാരോട് തുടക്കകാലത്ത് അവരുടെ പടം മിമിക്രിയാണെന്ന് പറഞ്ഞവരുണ്ട്.'

'പന്ത്രണ്ട് വർഷം മുമ്പ് ഞാൻ നായകനായ സിനിമ വന്നിരുന്നു പക്ഷെ വിജയിച്ചില്ല. ഞാൻ തളർന്നില്ല. എന്റെ സ്റ്റേജ് ഷോകളുമായി ജീവിച്ച് കലാപരിസരത്തുതന്നെ തുടർന്ന് സിനിമയിലെത്തി. ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചു. സമയമെടുത്ത് നമ്മൾ പ്രൂവ് ചെയ്താലെ രക്ഷയുള്ളൂ. മമ്മുക്കയോട് ഞാൻ ഗാനഗന്ധർവൻ സിനിമയുടെ കഥയൊക്കെ പറഞ്ഞിരിക്കുന്ന സമയം. ആ സമയത്താണ് 2018ൽ നാട്ടിൽ വലിയ വെള്ളപ്പൊക്കമുണ്ടാകുന്നത്. മമ്മൂക്ക ഒരു ഓണക്കാലത്ത് എന്നെ വിളിച്ചു. പിഷാരടി... ഈ ഓണം വീട്ടിൽ തന്നെ ഉണ്ണണമെന്ന് നിനക്ക് നിർബന്ധമുണ്ടോയെന്നായിരുന്നു ചോദ്യം. ഒരു നിർബന്ധവുമില്ലെന്ന് ഞാൻ പറഞ്ഞു. എങ്കിൽ കൂടെ വരാൻ വിളിച്ചു. ഞാൻ ചില ക്യാമ്പിലൊക്കെ പോകും. അവരോട് സംസാരിക്കും. അവർ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവരാണ്. ഞാൻ എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ല.'
Recommended Video

'നീ രണ്ട് വാക്ക് സംസാരിച്ചാൽ അവർക്കതൊരു സന്തോഷമാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ യാത്രയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ മാർജിൻ മാറ്റിവരച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതമാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പമുള്ള യാത്രകൾ എന്നെ ഓരോ തവണയും പുതുക്കുന്നുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച സമയത്ത് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ഒരു തെറ്റായ കാര്യമല്ല. അതിൽ നിൽക്കണമെങ്കിൽ ഇറങ്ങി പ്രവർത്തിക്കണം. സിനിമയുടെ അഡ്രസുമായി അങ്ങോട്ട് പോകുന്നതാണ് പ്രശ്നമാകുന്നതെന്ന്. ഞാൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല. കലാകാരനാണ്. രാഷ്ട്രീയത്തിൽ ഇടപെടാൻ ആ സമയത്ത് തെരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്ന് മാത്രം' രമേഷ് പിഷാരടി പറഞ്ഞു.


Click it and Unblock the Notifications