ജയന് പകരക്കാരനാവാൻ ഐവി ശശിയുടെ പരിശീലനം, പിന്നീട് പറയാൻ പോലും വിഷമിക്കുന്ന താഴ്ച; രതീഷിന് സംഭവിച്ചത്
മലയാള സിനിമയിൽ എൺപതുകളിൽ തരംഗം സൃഷ്ടിച്ച നടനായിരുന്നു അന്തരിച്ച രതീഷ്. നായക നിരയിൽ അന്ന് രതീഷിനോളം സുമുഖനായ മറ്റൊരു നടൻ ഇല്ലെന്നാണ് ഏവരും പറയുന്നത്. തുടക്കകാലത്ത് തിളങ്ങി നിന്ന നടന് പിന്നീട് പക്ഷെ കരിയറിൽ വീഴ്ചകൾ സംഭവിച്ചു. സഹനടൻ, വില്ലൻ വേഷങ്ങളിലാണ് രതീഷിനെ പിന്നീട് കണ്ടത്.
നടനോടൊപ്പം ഉയർന്ന് വന്ന മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള നടൻമാർ പിന്നീട് സൂപ്പർ സ്റ്റാറുകളായി മാറി. രതീഷിന്റെ കരിയറിന് സംഭവിച്ച വീഴ്ച ഇന്നും സിനിമാ ലോകത്ത് ചർച്ചയാണ്. ഇപ്പോഴിതാ രതീഷിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ മുകേഷ്.

മുകേഷിന്റെ കോളേജിലെ സീനിയർ ആയിരുന്നു രതീഷ്. ഈ പരിചയം പിന്നീട് മുകേഷ് സിനിമയിലെത്തിയപ്പോൾ സൗഹൃദമായി. രതീഷിന്റെ കരിയറിലെ മികച്ച കാലഘട്ടത്തെക്കുറിച്ചാണ് മുകേഷ് സംസാരിച്ചത്. മുകേഷ് സ്പീക്കിംഗ് യൂട്യൂബ് ചാനലിലാണ് നടൻ സംസാരിച്ചത്.
'ഒരുപാട് പേർ എന്നോട് ചോദിക്കാറുണ്ട് എന്താണ് രതീഷിനെ പറ്റി സംസാരിക്കാത്തതെന്ന്. രതീഷിനെ പറ്റി ഒരുപാട് സംസാരിക്കാനുണ്ട്.
ഒരുപാട് സിനിമാ നടൻമാരെ കാണുകയും പരിചയപ്പെടുകയും ചെയ്തെങ്കിലും എന്റെ കോളേജിൽ പഠിക്കുന്ന സിനിമാ നടൻ ആയിരുന്നു രതീഷ്. ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ഒരാൾ സിനിമാ നടനായി എന്ന് പറയുന്നത് ഭയങ്കര അതിശയവും സന്തോഷവും ഒക്കെയായിരുന്നു'

'പക്ഷെ രതീഷിനെ കാണാൻ കിട്ടില്ല. ദാ പോയി എന്ന് പറയുമ്പോഴേക്കും കാറിൽ കയറി പോവും.
പ്രധാനമായും കാണാൻ ആഗ്രഹം വന്നതെങ്ങനെയെന്നാൽ ഇദ്ദേഹം സമ്പന്ന കുടുംബത്തിൽ നിന്നുള്ള ആളാണ്. അതിനാൽ ഡ്രസിംഗ് ശ്രദ്ധിക്കുമായിരുന്നു. നല്ല വസ്ത്രങ്ങൾക്ക് പുറമെ പൂച്ചക്കണ്ണുകളും. പിന്നീട് ഉൾക്കടൽ എന്ന സിനിമയിലൂടെയൊക്കെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി രതീഷ്'

'പിന്നീട് ജയന്റെ മരണത്തോടെ ഐവി ശശി ഒരു തീരുമാനമെടുത്തു. ജയന് പകരം വെക്കാൻ ഒരു നടനെ വേണം. അതിന് അദ്ദേഹം കണ്ടെത്തിയ ആളാണ് രതീഷ്. ഐവി ശശിയുടെ നേതൃത്വത്തിൽ രതീഷിനെ ആക്ഷൻ പഠിപ്പിക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അത്ര സുന്ദരനും സുമുഖനും ഊർജസ്വലനുമായ ഒരു ഹീറോ മലയാളത്തിൽ അന്നില്ലായിരുന്നു'
'അദ്ദേഹം ഒരു സൂപ്പർ സ്റ്റാറിന്റെ ലെവലിലേക്ക് വന്നു. പിന്നീട് എന്ത് സംഭവിച്ചു? പറയാൻ തന്നെ വിഷമിക്കുന്ന തരത്തിലേക്കുള്ള അധപതനം ഉണ്ടായതെങ്ങനെയെന്ന് ചോദിച്ചാൽ അതിന് ഒറ്റവാക്കിൽ എനിക്ക് മറുപടി പറയാൻ പറ്റില്ല'

അനുമാനങ്ങളാണ്, നിഗമനങ്ങളാണ്. നല്ല തമാശക്കാരനായിരുന്നു. അദ്ദേഹം സിനിമയിൽ സൂപ്പർ സ്റ്റാറായി നിന്ന കാലത്താണ് ഞാൻ സിനിമയിലേക്ക് പ്രവേശിക്കുന്നത് ഒരു കോളേജിൽ പഠിച്ചതിനാൽ തന്നോട് രതീഷിന് വലിയ സ്നേഹം ആയിരുന്നെന്ന് മുകേഷ് പറയുന്നു.
അന്നത്തെ കാലത്ത് രതീഷിന് രാത്രി വേട്ടയ്ക്ക് പോവുന്നത് വളരെ ഇഷ്ടം ആയിരുന്നെന്നും മുകേഷ് പറഞ്ഞു. രതീഷിന്റെ കരിയറിന് സംഭവിച്ച പതനത്തെ പറ്റി വരും ദിവസങ്ങളിൽ സംസാരിക്കുമെന്നും മുകേഷ് വ്യക്തമാക്കി. 2002 ലാണ് രതീഷ് മരിക്കുന്നത്.


Click it and Unblock the Notifications











