മമ്മൂട്ടിയുടെ രൂപവും പൗരുഷവുമൊക്കെയായിരുന്നു മനസ്സിനകത്ത്, ഏറ്റവും കൂടുതൽ ആരാധിച്ചതും അദ്ദേഹത്തെ
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രവി വള്ളത്തോൾ. സിനിമയെക്കാലും ടെലിവിഷൻ പരമ്പരകളിലായിരുന്നു കൂടുതൽ സജീവം. എല്ലാവരോടും അടുത്ത ബന്ധം പുലർത്തിയിരുന്ന താരത്തിന്റെ വിയോഗം ദുഃഖത്തോടെയായിരുന്നു ഏവരും കേട്ടത്. ഏപ്രിൽ 26 ന് ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ വസതിയിലായിരുന്നു താരത്തിന്റെ അന്ത്യം.
മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദമായിരുന്നു രവി വള്ളത്തോളിന്. തന്റെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് നടന്റെ വിയോഗത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകൻ കൂടിയായിരുന്നു രവി വള്ളത്തോൾ. ഇപ്പോഴിത രവി വള്ളത്തോളിന് മമ്മൂട്ടിയോടുള്ള ആത്മബന്ധത്തെ കുറിച്ച് നടി കാലടി ഓമന. മാതൃഭൂമി ഡോട്കോമിനോടാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്

മിനിസ്ക്രീനിലെ മമ്മൂട്ടി എന്നുവിളിക്കപ്പെട്ട സൗന്ദര്യത്തിന് ഉടമയായിരുന്നു രവി വള്ളത്തോള്‍. അതേ രവിക്ക് സിനിമയില്‍ ഏറ്റവും ആരാധനയുണ്ടായിരുന്നതും മമ്മൂട്ടിയോടായിരുന്നു.'എന്ത് പറഞ്ഞാലും എനിക്ക് മമ്മൂട്ടിയെപ്പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് പറയും. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുപാട് ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്. അതില്‍ രവി മീശ പിരിച്ചും അല്ലാതെയുമൊക്കെ നില്‍ക്കുന്നത് കാണാം. എപ്പോഴും മമ്മൂട്ടിയുടെ രൂപവും പൗരുഷവുമൊക്കെയായിരുന്നു രവിയുടെ മനസ്സിനകത്ത്.

അടൂർ ചിത്രങ്ങളിലെ സ്ഥിരമുഖമായിരുന്നു വള്ളത്തോളിന്റെത്.അവര്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്നും കാലടി ഓമന പറഞ്ഞു.അടൂര്‍ സാര്‍ നിഴല്‍ക്കുത്ത് എന്ന സിനിമയെടുക്കുമ്പോള്‍ അതില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ പറഞ്ഞത് രവിയാണ്, ചിത്രത്തിൽ ഒരു സീനെങ്കിലുമുണ്ടെങ്കില്‍ രവി എന്റെ പേരും പറയുമായിരുന്നുവെന്നും നടി പറയുന്നു.

രവി വള്ളത്തോളും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. തന്റെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് വിയോഗത്തിൽ മെഗാസ്റ്റാർ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍- മമ്മൂട്ടി കുറിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതിതിരുനാളായിരുന്നു രവി വള്ളത്തോളിന്റെ ആദ്യ ചിത്രം.തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ., ഗോഡ്ഫാദർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.മിനി സ്‌ക്രീനില്‍ സുന്ദരനും സുമുഖനുമായി സീരിയലുകളിലെ നായക വേഷം കെട്ടി ആടുമ്പോഴും സിനിമയില്‍ ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോകുകയായിരുന്നു. ചെറിയ കഥാപാത്രങ്ങളായിരുന്നെങ്കിലും തന്നിൽ എത്തിയ കഥാപത്രങ്ങളെ മികച്ചതാക്കാൻ താരം ശ്രമിച്ചിരുന്നു. അഭിനയത്തിനോടൊപ്പം എഴുത്തിലും രവി വള്ളത്തോൾ തന്റെ പ്രവീണ്യം തെളിയിച്ചിട്ടുണ്ട്.ചെറുകഥയ്ക്ക് പുറമേ നാടകവും രചിച്ചിട്ടുണ്ട്.


Click it and Unblock the Notifications











