'കടുവ എന്റെ സിനിമയായിരുന്നുവെങ്കില്‍ ഞാൻ അങ്ങനെ ചെയ്യുമായിരുന്നില്ല'; കടുവയിലെ ഡയലോഗിനെ കുറിച്ച് രൂപേഷ്!
സ്ഫടികം എന്ന സിനിമയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധനേടുകയും പിൽക്കാലത്ത് സംവിധായകനായും സഹനടനായും അറിയപ്പെടുകയും ചെയ്ത താരമാണ് രൂപേഷ് പിതാംബരൻ. ഇപ്പോഴും രൂപേഷിനെ കാണുന്നവർ ആദ്യം ചോദിക്കുന്നത് സ്ഫടികത്തിലെ ആടുതോമയെ കുറിച്ചാണ്.
ബാലതാരമായിരിക്കെ സ്ഫടികത്തിൽ മാത്രമാണ് രൂപേഷ് അഭിനയിച്ചിട്ടുള്ളത്. പിന്നീട് അഭിനയത്തോട് ഗുഡ്ബൈ പറഞ്ഞ് പഠനത്തിൽ ശ്രദ്ധ ചെലുത്തി. ശേഷം ഒരു മെക്സിക്കൻ അപാരത സംവിധാനം ചെയ്തുകൊണ്ട് സിനിമയിലേക്ക് തിരികെ എത്തുകയായിരുന്നു.
സ്ഫടികത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെല്ലാം പലപ്പോഴായി രൂപേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. തിലകന്റെ കൈയ്യിൽ നിന്നും അഭിനയിച്ചപ്പോൾ ഒറിജിനൽ ചൂരലിന് അടിവാങ്ങിയ കഥയെല്ലാം രൂപേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെയാണ് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീറിലീസ് ചെയ്ത് സ്ഫടികം പ്രദര്‍ശനത്തിന് എത്തിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെബ്രുവരി ഒമ്പതിന് വീണ്ടും റിലീസ് ചെയ്തത്.

4കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.
ഇപ്പോഴിത അടുത്തിടെ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജ് സിനിമ കടുവയെ കുറിച്ച് രൂപേഷ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കടുവയിലെ വിവാദമായ ഡയലോഗിനെ കുറിച്ചാണ് രൂപേഷ് സംസാരിച്ചിരിക്കുന്നത്.

കടുവ തന്റെ സിനിമയായിരുന്നുവെങ്കില്‍ വിവാദമായ ഡയലോഗ് നീക്കം ചെയ്യുമായിരുന്നില്ലെന്നാണ് രൂപേഷ് പറഞ്ഞത്. രൂപേഷിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'കടുവ എന്ന ചിത്രത്തില്‍ പറയുന്ന ഒരു ഡയലോഗില്‍ പൃഥ്വിരാജ് പബ്ലിക്കായി ക്ഷമാപണം നടത്തി.'
'പിന്നീട് ആ ഡയലോഗ് സിനിമയില്‍ നിന്ന് മാറ്റി മ്യൂട്ട് ചെയ്തു. ഇപ്പോൾ ആ സിനിമ കണ്ടാല്‍ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് അതില്‍ കാണാന്‍ സാധിക്കില്ല. ഞാനാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ ഒരിക്കലും ആ ഭാഗം ഇല്ലാതാക്കാന്‍ സമ്മതിക്കില്ല.'

'ചിത്രത്തിന്റെ എഴുത്തുകാരനോ സംവിധായകനോ നായകനോ പ്രൊഡ്യൂസറോ അങ്ങനെ ആരായിരുന്നെങ്കിലും ഞാന്‍ സമ്മതിക്കില്ല. കാരണം പുരാണങ്ങളിലടക്കം നമ്മള്‍ കേട്ട് കഴിഞ്ഞ കാര്യമാണ് നാം ചെയ്യുന്ന പാപങ്ങള്‍ നമ്മുടെ ഏഴ് തലമുറ അനുഭവിക്കുമെന്ന്.'
'ബൈബിളിലും ഖുറാനിലും ഗീതയിലും ഇത് പറയുന്നുണ്ട്. അപ്പോള്‍ തിരുത്തുമ്പോള്‍ അവിടം മുതലാണ് തിരുത്തേണ്ടത്. സിനിമയെ ജീവിതമാക്കി കാണാതെ അതൊന്ന് മാറ്റിനിര്‍ത്തണം. പൃഥ്വിരാജ് എന്ന നടന്‍ ഒരിക്കലും വ്യക്തിപരമായി പറഞ്ഞ ഡയലോഗല്ല അത്.'

'കടുവാകുന്നേല്‍ കുറുവാച്ചനെന്ന് പറയുന്ന കഥാപാത്രമാണ് ആ ഡയലോഗ് പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നതുകൊണ്ടാണ് വിവേക് ഒബ്രോയിയുടെ വില്ലന്‍ കലിതുള്ളി അയാള്‍ക്കെതിരെ പ്രതികാരവുമായി എത്തുന്നത്. ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെ ജെസ്റ്റിഫൈ ചെയ്യാനാണ് ആ സാഹചര്യവും സംഭാഷണവും ഒരുക്കുന്നത്.'
'പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം അത്ര മോഡേണായ വ്യക്തിയൊന്നുമല്ല. അദ്ദേഹം ഒരു മലയോര ഗ്രാമപ്രദേശത്ത് പള്ളിയും വേദപുസ്തകവുമൊക്കെയായി ജീവിക്കുന്ന ഒരാളാണ്. അത്തരത്തിലുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം പാപങ്ങള്‍ ചെയ്താല്‍ അടുത്ത തലമുറകളെ ബാധിക്കുമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല.'

'നമ്മള്‍ കേട്ട് ശീലിച്ച ഒട്ടനവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അതിന്റെ മൂലകാരണങ്ങള്‍ ഈ ശീലങ്ങളാണ്. കഥാപാത്രം അത് പറയുമ്പോള്‍ അവിടെ തെറ്റ് കണ്ടുപിടിക്കേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തോട് യോജിക്കണമെന്ന് പറയുന്നില്ല.'
'പക്ഷെ ഇവിടെ ആരും സിനിമയെ സിനിമയായോ കഥാപാത്രത്തെ കഥാപാത്രമായോ കാണുന്നില്ല. അത് വലിയൊരു പ്രശ്‌നമാണ്. ജീവിതത്തില്‍ പൃഥ്വിരാജ് കടുവാക്കുന്നേല്‍ കുറുവാച്ചനാണോ? മോഹന്‍ലാല്‍ ആട്‌തോമയാണോ? ഒരിക്കലുമല്ല. നമ്മള്‍ ജീവിതത്തിലാണ് പൊളിറ്റിക്കലി കറക്ടാകേണ്ടത്.'
'അല്ലാതെ സിനിമയിലല്ല. സിനിമയെ അങ്ങനെ കണ്ടാല്‍ ഒരിയ്ക്കലും സിനിമ സംഭവിക്കില്ല. ഇത്തരത്തില്‍ ചിന്തിച്ചുകൊണ്ട് വിധേയനെന്ന് പറയുന്ന സിനിമ സംഭവിക്കുമോ. അല്ലെങ്കില്‍ തൂവാനത്തുമ്പികള്‍ എന്ന സിനിമയെ ഇന്നത്തെക്കാലത്ത് എങ്ങനെ വിലയിരുത്തും' രൂപേഷ് പീതാംബരൻ പറഞ്ഞ് നിർത്തി.


Click it and Unblock the Notifications