'റാംജി റാവു സ്പീക്കിങിന് ആദ്യം ആളുകേറിയില്ല, അമിത മദ്യപാനിയാണെന്നത് വെറും ഗോസിപ്പ് മാത്രം'; സായ് കുമാർ!
വ്യത്യസ്ത കഥാപാത്രങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് സായ് കുമാർ. റാംജിറാവു സ്പീക്കിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും സായ്കുമാർ ഒരു പുതുമുഖ നടനാണെന്ന് തോന്നുകയേ ഇല്ല. അങ്ങേയറ്റം വൈകാരിക സംഘർഷം ഉളവാകുന്ന രംഗത്ത് പോലും സായ് കുമാർ പുലർത്തുന്ന അനായാസത റാംജിറാവുവിലെ പല ഫ്രെയിമുകളെയും മികവുറ്റതാക്കിയിട്ടുണ്ട്. മുഖത്തെ പേശി ചലനങ്ങളില്ലാതെത്തന്നെ സായ്കുമാർ കഥാപാത്രം പ്രേക്ഷകനുമായി സംവദിക്കുന്നതിന്റെ അനായാസത മനോഹരമാണ്. അതുകൊണ്ട് തന്നെയാണ് സായ് കുമാറിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുന്നതും.
1989ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സായ്കുമാർ സിനിമയിൽ അഭിനയിച്ച് തുടങ്ങുന്നത്. അതുവരെ നാടകങ്ങളിലായിരുന്നു സായ് കുമാർ പ്രവർത്തിച്ചിരുന്നത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രം തൊഴിൽരഹിതരായ രണ്ട് ചെരുപ്പക്കാരുടേയും നാടക കമ്പനി പൊളിഞ്ഞ് ഒടുവിൽ വീട് തന്നെ നാടക ബുക്കിങ് ഓഫീസാക്കി മാറ്റിയ മാന്നാർ മത്തായിയുടെയും കഥയാണ് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചത്. നർമ്മത്തിലൂടെ നൊമ്പരങ്ങളുടെ കഥ പറഞ്ഞ എക്കാലത്തെയും സിദ്ദിഖ്-ലാൽ സിനിമകളിലെ സൂപ്പർ ഹിറ്റ് ചലച്ചിത്രമാണ് റാംജിറാവു സ്പീക്കിങ്ങ്.

ചിത്രത്തിൽ നായകനാകുമ്പോൾ സായ്കുമാർ പുതുമുഖമായിരുന്നു. നടി രേഖയും മലയാളത്തിൽ ആദ്യമായിരുന്നു. ഒട്ടും താൽപര്യമില്ലാതെയാണ് റാംജി റാവു സ്പീക്കിങിൽ അഭിനയിക്കാൻ പോയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സായ്കുമാർ ഇപ്പോൾ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സായ്കുമാറിന്റെ തുറന്ന് പറച്ചിൽ. 'നാടകത്തിലെ പ്രകടനം കണ്ടിട്ടാണ് എനിക്ക് ക്ഷണം വന്നത്. അതിന് മുമ്പ് ഒരു സിനിമയിലേക്ക് ക്ഷണം വന്നിരുന്നു. അന്ന് അവർ നിർബന്ധിച്ച് വിളിച്ചതിനാലാണ് പോയതും അഭിനയിക്കാമെന്ന് ഏറ്റതും. നാടകം പോലും വേണ്ടെന്ന് വെച്ചായിരുന്നു ആ സിനിമയ്ക്ക് വേണ്ടി നടന്നത്. എന്നാൽ അവർ അവസാന നിമിഷം പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. നാടകം അവതരിപ്പിച്ചാണ് വരുമാനം കണ്ടെത്തുന്നത്. അവസാനം സിനിമയും ഇല്ല നാടകവും ഇല്ലെന്ന അവസ്ഥയായി. അതിന്റെ സങ്കടവും ദേഷ്യവും ഉള്ളിൽ കിടക്കുന്നതിനാൽ സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ തന്നെ ഞാൻ വിശ്വസിക്കാൻ തയ്യാറാകുമായിരുന്നില്ല. എന്നെ ആസാക്കാൻ വരുന്നതാണ് എന്നാണ് കരുതിയത്.'

'നാടകത്തിലേക്കും ഇഷ്ടം കൊണ്ട് വന്നതല്ല. സംഭവിച്ച് പോയതാണ്. ലാലും വേറൊരാളും കൂടെയാണ് ഫാസിൽ നിർമിക്കുന്ന സിനിമയാണ്... നായകവേഷം ചെയ്യാനാണ് ഒന്ന് വരാമോ എന്നൊക്കെ ചോദിച്ച് എന്നെ സമീപിച്ചത്. മോഹൻലാലും മമ്മൂട്ടിയുമൊക്കെ കത്തി നിൽക്കുമ്പോൾ ഫാസിൽ അദ്ദേഹത്തിന്റെ സിനിമയിൽ എന്നെ നായകനാക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് ഞാൻ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിർബന്ധിച്ചപ്പോൾ സ്വാതി തിരുനാൾ നാടകത്തിൽ നിന്നും പിന്മാറി ഞാൻ റാംജി റാവു ചെയ്യാൻ പോയി. അന്ന് ആ പടത്തിൽ മുകേഷ് മാത്രമാണ് കുറച്ചെങ്കിലും അറിയപ്പെടുന്ന ഒരാൾ. റാംജി റാവു വലിയൊരു തുടക്കം നൽകി. ആദ്യ തിയേറ്ററുകളിൽ റാംജി റാവു കാണാൻ ചില മിക്ക തിയേറ്ററുകളിലും പതിനഞ്ചിൽ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. അന്ന് പടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്ലോപ്പ് എന്നാണ് പറഞ്ഞത്. പിന്നെ ചെറിയ രീതിയിൽ ആളുകൾ കയറി തുടങ്ങിയപ്പോൾ അണിയറപ്രവർത്തകർ നിർബന്ധിച്ച് തിയേറ്ററുകൾ ഒരാഴ്ച കൂടി റാംജി റാവു കളിച്ചു.'

'പടം പൊട്ടിയെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ നാട്ടിലെ പെട്രോൾ പമ്പിൽ ബൈക്കും കൊണ്ട് നിൽക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററിൽ സിനിമ കാണാൻ വലിയ ക്യൂ കാണാം. വേറെ ഏതോ സിനിമയാണെന്നാണ് കരുതിയത്. അങ്ങനെ നിൽക്കുമ്പോൾ പെട്ടന്ന് ആരോ ബാലാകൃഷ്ണ എന്ന് വിളിച്ചു. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരുപാടാളുകൾ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ പൊതിഞ്ഞു. അന്നാണ് പടം വിജയിച്ചുവെന്ന് ഞാൻ മനസിലാക്കിയത്. കരയണോ ചിരിക്കണോ എന്ന് അറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. ആളുകൾ കൂടി തിക്കും തിരക്കുമായപ്പോൾ പൊലീസ് ഇടപെട്ടാണ് എന്നെ വീട്ടിൽ എത്തിച്ചത്. റാംജി റാവു വിജയമായപ്പോൾ കുറേ ഓഫറുകൾ വന്നു. ചിലരുടെ അവസ്ഥകൾ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നു. അന്ന് ഞാൻ തീരുമാനിച്ച് കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ടുനിന്നു. പക്ഷെ ഗോസിപ്പുകൾ ഞാൻ മദ്യപാനിയായിരുന്നകൊണ്ട് സിനിമകൾ കിട്ടിയില്ല എന്നായിരുന്നു. അതിൽ സത്യമില്ല' സായ് കുമാർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications