'എന്റെ അമ്മയെ കൊന്നത് ഞാനാണെന്ന് വേണമെങ്കിൽ പറയാം, ഒരു കൊലപാതകം തന്നെയായിരുന്നു'; സലീം കുമാർ!
മലയാള സിനിമാ പ്രേമികളുടെ പ്രിയ താരമാണ് സലീം കുമാർ. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
സലീം കുമാർ കോമഡികൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കാത്ത മലയാളികൾ തന്നെ വളരെ ചുരുക്കമായിരിക്കും. തന്റെ ജീവിതത്തിൽ തന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ തന്റെ അമ്മ കൗസല്ല്യയും ഭാര്യ സുനിതയുമാണെന്ന് സലീം കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിത അമ്മയെ കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ച സലീം കുമാറിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ജോൺ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷനിൽ അതിഥിയായി വന്നപ്പോഴാണ് അമ്മയെ കുറിച്ച് സലീം കുമാർ സംസാരിച്ചത്.
'കേരള കഫേയിലെ ബ്രിഡ്ജിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം അമ്മയോട് ചെയ്തത് ശരിയാണെന്ന് ഞാൻ ഒരിക്കലും പറയില്ല. അമ്മ ഒരു ശല്യമാണെന്ന് പറഞ്ഞ് വഴിയിൽ കൊണ്ട് കളയുന്നത് ശരിയായ രീതിയല്ല.'

'കാലഘട്ടം അങ്ങനെയാണെന്ന് പറയുന്നതും ന്യായീകരണമല്ല. ഡെയ്ലി കേൾക്കാം അത്തരം വാർത്തകൾ. ഗുരുവായൂർ അമ്പലത്തിൽ അമ്മയെ ഉപേക്ഷിച്ച് മക്കൾ പോയി എന്നൊക്കെ. അത്തരം വാർത്തകൾ കേൾക്കുമ്പോൾ സങ്കടം വരാറുണ്ട്.'
'ഞാൻ എന്റെ അമ്മയുടെ മലവും മൂത്രവും വരെ കോരാൻ തയ്യാറായിരുന്നു. അത് അമ്മയ്ക്കും അറിയാം. എന്റെ പേര് വിളിച്ചിട്ടാണ് എന്റെ അമ്മ മരിച്ചത്. അമ്മ എനിക്ക് എത്ര സ്നേഹം തന്നു... ഞാൻ എത്ര തിരിച്ച് കൊടുത്തു എന്നതൊന്നുമല്ല ഞാൻ പറയുന്നത്.'

'എന്റെ ഭാര്യയും എന്റെ അമ്മയും തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എനിക്ക് അറിയാം രണ്ട് പെണ്ണുങ്ങളാണ് കുഴപ്പമുണ്ടാകുമെന്ന്. എന്റെ ഭാര്യയോട് ഞാൻ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു... എന്റെ അമ്മ എന്താണെന്ന് എനിക്ക് അറിയാം.'
'അതുകൊണ്ട് അവർ ഇത് പറഞ്ഞു. ഇവർ ഇത് പറഞ്ഞുവെന്നുള്ള പരാതിയുമായി എന്റെ അടുത്ത് വരരുത്. പിന്നെ അമ്മ നിന്റെ രീതിക്ക് വരികയെന്നത് നടക്കില്ല ഇനി. ഇത്രയും കൊല്ലം ജീവിച്ച് കഴിഞ്ഞു. കാര്യം പറഞ്ഞപ്പോൾ ഭാര്യയ്ക്ക് ബോധ്യപ്പെട്ടു.'

'അതുപോലെ അമ്മയോടും ഞാൻ പറഞ്ഞു... നിങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകും എന്ന് കരുതി അതൊന്നും എന്റെ അടുത്ത് പറയാൻ വരരുത്. നിങ്ങൾ പരസ്പരം തീർത്തോളമെന്ന്. പക്ഷെ അങ്ങനൊരു പ്രശ്നം ഒരിക്കലും ഭാര്യയും അമ്മയും തമ്മിൽ ഉണ്ടായിട്ടില്ല.'
'അമ്മയ്ക്ക് ഞാൻ സിനിമയിൽ വന്നതിൽ വലിയ സന്തോഷമായിരുന്നു. അമ്മയെ കൊന്നത് ഞാനാണെന്നും വേണമെങ്കിൽ പറയാം. ഒരു കൊലപാതകം തന്നെയായിരുന്നു അമ്മയുടേത്.'

'കാരണം അമ്മയ്ക്ക് ഷുഗറുണ്ടായിരുന്നു. പക്ഷെ ഞാൻ വേണുന്നതും വേണ്ടാത്തതുമായ എല്ലാം അമ്മയ്ക്ക് വാങ്ങി കൊടുക്കുമായിരുന്നു. അതിനാൽ നോക്കി വേണം ഭക്ഷണം കൊടുക്കാൻ എന്നത് അന്ന് എനിക്ക് അറിയില്ലായിരുന്നു.'
'അങ്ങനെ കൊടുക്കുന്നത് ശരിയല്ലെന്ന് മനസിലായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ശരിയല്ല. കുഴപ്പമാകുമെന്ന്. അമ്മ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല. നീ ഒന്നും ഓർത്ത് പേടിക്കണ്ട.'

'നല്ല സമയത്ത് എനിക്ക് ഇതൊന്നും കഴിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഇപ്പോൾ ഇത് കഴിച്ചിട്ട് മരിക്കുവാണെങ്കിൽ മരിക്കട്ടെയെന്നാണ് അമ്മ പറഞ്ഞത്. നീ തുടർന്നോളാനും അമ്മ പറഞ്ഞു. അമ്മയ്ക്ക് മക്കളേയും കുടുംബവും നോക്കുന്നതിനിടയിൽ ആഗ്രഹിച്ചതൊന്നും ചെയ്യാൻ പറ്റിയിരുന്നില്ല.'
'അമ്മ പതിനാലാം വയസിൽ വിവാഹം കഴിച്ച് വന്നതാണ്. അമ്മ മരിക്കും വരെ അമ്മയായിരുന്നു എല്ലാം. ഭാര്യയായിരുന്നില്ല. കൊടുക്കാവുന്ന സൗഭാഗ്യങ്ങളെല്ലാം അമ്മയ്ക്ക് ഞാൻ കൊടുത്തിട്ടുണ്ട്' സലീം കുമാർ പറഞ്ഞു.


Click it and Unblock the Notifications











