ആ ചിരിയുടെ നീളം രോഗം വരുന്നത് വരേയുള്ളൂ, എന്നെ അതിൽ നിന്ന് ഒഴിവാക്കണം, അഭ്യർഥനയുമായി സലിം കുമാർ
കൊവിഡ് 19 ന് എതിരെയുളള ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ് ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണയുമായി സിനിമ ലോകം. സോഷ്യൽ മീഡിയയിലൂടേയും അല്ലാതേയും പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ജനങ്ങളോട് ഒരു അഭ്യർഥനയുമായി നടൻ സലിം കുമാർ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പല ട്രോളുകൾക്കും തന്റെ മുഖമായിരുന്നു. അതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് താരം പറയുന്നത്. കോറോണ സംബന്ധമായ ട്രോളുകൾ കൊണ്ട് ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്നും സലിം കുമാര്‍ പറയുന്നു . കർഫ്യൂമായി ബന്ധപ്പെട്ട് കൊണ്ടുള്ള ട്രോളുകളിൽ മനസാവാചാ എനിക്കതിൽ ബന്ധമില്ലെങ്കിൽപോലും എനിക്ക് പശ്ചാത്താപമുണ്ടെണ്ടന്നും താരം കൂട്ടിച്ചേർത്തു.

വൈറസ്സിന്റെ വ്യാപനം 14 മണിക്കൂർ ജനതാ കർഫ്യൂ മൂലം ഇല്ലാതാകും. ഇതിന്റെ ഭാഗമായി ചങ്ങല മുറിയുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ രോഗം വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണ് ഈ ജനത കർഫ്യൂ. എന്നാൽ കർഫ്യൂവുമായി ജനങ്ങൾ മുന്നോട്ട് പോയാൽ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കുകയുള്ളൂവെന്നും താരം പറഞ്ഞു. ഇനി നാം മുന്നോട്ട് നടക്കേണ്ടത് കൊറോണ വൈറസ് തീർത്ത അന്ധകാരത്തിലൂടെയാണ്. അവിടെ നമുക്ക് കൂട്ടായുള്ളത് ജാതിയും മതവും രാഷ്ട്രീയവുമല്ല.സർക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നൽകുന്ന ചെറുതിരിവെട്ടമാണ്.കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകൾ നമുക്ക് ഊരി വയ്ക്കാം. അതു ധരിക്കാൻ ഇനിയും സമയമുണ്ട്..

ഈ സമയത്ത് പ്രധാനമന്ത്രി രണ്ടാമത് പറഞ്ഞ കാര്യമായ 5 മണി സമയത്തെ പാത്രം അടി. ഇതിനെ വിമർശിച്ച് ഒരുപാട് ട്രോളുകൾ ഞാൻ കണ്ടു. നമുക്ക് വേണ്ടി രാപകൽ അധ്വാനിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ്, ശുചീകരണ തൊഴിലാളികൾ, മാധ്യമങ്ങൾ ഇവരൊക്കെ. ഇവരെ സ്മരിച്ചു കൊണ്ട് അഭിവാദനം അർപ്പിക്കുന്നതിലെന്താണു തെറ്റ്? ഭാരതത്തിലെ മുഴുവൻ ജനങ്ങളും പാത്രത്തിൽ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവനും അലയടിക്കണമെന്നും സലി കുമാർ പറയുന്നു.

ജനത കർഫ്യൂവിന് പൂർണ്ണ പിന്തുണയുമയി നടൻ ഇന്നസെന്റും രംഗത്തെത്തിയിട്ടുണ്ട്.കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് ആദ്യം തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്‍ചയോ രണ്ടാഴ്‍ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുക.എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ല.ലോകം മുഴുവനും കൊടുങ്കാറ്റായിരിക്കുകയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടത്. പേടിക്കണം. എല്ലാവരും നേരിടണം. രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട.നാടിന്റെ നന്മയ്ക്ക് വേണ്ടി അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു.

ജനതാ കർഫ്യൂ ആഹ്വാനം ചെയ്തതതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതിനെ ചുറ്റിപ്പറ്റി വൻ ട്രോളുകളായിരുന്നു ഉയർന്നത്. പാത്രം കൊട്ടുന്നതിന്റേയും ഞായറാഴ്ച കൊറോണ വൈറസിനോട് പാകിസ്താനിൽ പോകമെന്ന് പറയുന്നതിന്റേയും ട്രോളുകൾ വ്യാപകമായിരുന്നു. എന്നാൽ ഇപ്പോൾ കർഫ്യൂവിനെ പിന്തുണച്ച് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. മാർച്ച് 22 ന് രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെയാണ് കർഫ്യൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പിന്തുണച്ച് ജനങ്ങളും ജനതാ കർഫ്യൂവിന്റ ഭാഗമായിരിക്കുകയാണ്.


Click it and Unblock the Notifications