'ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു... ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു'
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് 25 വർഷങ്ങൾക്കുശേഷം പടിയിറങ്ങിയിരിക്കുകയാണ് നടൻ ഇടവേള ബാബു. ഇനി ആ സ്ഥാനം വഹിക്കുക നടൻ സിദ്ദിഖായിരിക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് നടന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാല് തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു നടൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. 25 വർഷത്തിനുശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നത് തന്നെയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വാക്കുകൾക്ക് മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. ഇടവേള ബാബു അമ്മയുടെ ചുമതലകളിൽ നിന്നും ഒഴിയുമ്പോൾ മനോഹരമായ ഒരു കുറിപ്പാണ് സഹപ്രവർത്തകൻ സലീം കുമാർ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു എന്നാണ് കുറിപ്പിലൂടെ സലീം കുമാർ ചോദിക്കുന്നത്.
ഇടവേള ബാബു... കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ച അമ്മയുടെ സാരഥി. ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

കാരണം ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു എന്നായിരുന്നു കുറിപ്പ്. അമ്മ സംഘടനയോ അംഗങ്ങളോ വിവാദങ്ങളിൽ ഉൾപ്പെടുമ്പോൾ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ഇടവേള ബാബുവിന് എതിരെയായിരുന്നു. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിന് മറുപടി പറഞ്ഞില്ലെന്ന് സ്ഥാനം ഒഴിയും മുമ്പ് സംസാരിക്കവെ ഇടവേള ബാബു പറഞ്ഞു.
വലിയ പ്രതിസന്ധികളിൽ കൂടി അമ്മ കടന്നുപോയി. പലരും എന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിന് മറുപടി പറഞ്ഞില്ല. അത്തരം കാര്യങ്ങൾ പറയുന്നതിന് പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിന് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
വരുന്ന ഭരണസമിതിയിൽ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണം. ഞാൻ പെയ്ഡ് സെക്രട്ടറിയാണെന്ന് ചില കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞത് ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം മുന്നോട്ട് പോയില്ല. അതിനുശേഷം ഒമ്പത് വർഷം മുമ്പ് മാത്രമാണ് 30000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്.
പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50000 രൂപയാക്കിയത്. അതിൽ 20000 രൂപ ഡ്രൈവറിനും 20000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത് എന്നും ഇടവേള ബാബു തന്റെ ഇതുവരെയുള്ള അമ്മ സംഘടനയ്ക്കായുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ച് പറഞ്ഞു.


Click it and Unblock the Notifications











