കലാഭവന്‍ മണിയുടെ അഭിനയത്തെ മിമിക്രി എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്, വെളിപ്പെടുത്തി സലീംകുമാർ
യൂത്തു കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സലീംകുമാർ. കോമഡി വേഷങ്ങളിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത് ഹാസ്യവേഷത്തിൽ തളങ്ങി നിൽക്കുമ്പോഴാണ് ക്യാരക്ടർ റോളിൽ നടൻ പ്രത്യക്ഷപ്പെടുന്നത്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ച സലീംകുമാറിനെ ആയിരുന്നില്ല കണ്ടത്. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് നടന് ദേശീയ പുരസ്കാരം വരെ ലഭിച്ചിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സലീം കുമാറിന്റെ വാക്കുകളാണ്. മിമിക്രിയെ പലർക്കും അംഗീകരിക്കാൻ വിഷമമാണെന്നാണ നടൻ പറയുന്നത് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മിമിക്രി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയെ മിമിക്രി സിനിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും നടൻ പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ...മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്. എത്ര പേര്‍ അതുകൊണ്ട് ജീവിച്ചുപോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്‍മാരായിരുന്നു. മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയ സമയമുണ്ടായിരുന്നു.
കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അത് അദ്ദേഹം മിമിക്രിക്കാരനായതുകൊണ്ട് മാത്രമായിരുന്നു. ഇന്നും ഒരു മിമിക്രിക്കാരനെ അംഗീകരിക്കാന്‍ പലര്‍ക്കും ശരിക്കും വിഷമമുണ്ട്. അടുത്തിടെ എന്നോട് ഒരാള്‍ ചോദിച്ചതാണ് 'നാഷണല്‍ അവാര്‍ഡ് കിട്ടണമെങ്കില്‍ മിമിക്രി പഠിക്കണോ' എന്ന്. ഇപ്പോള്‍ ആ ലെവല്‍ വരെയെത്തി. അത് ആ കലയുടെ മഹത്വം തന്നെയാണ്, സലിം കുമാര്‍ പറഞ്ഞു.
ജയറാമിന് കേൾക്കേണ്ടി വന്ന പഴിയെ കുറിച്ചും നടൻ പറയുന്നു. മിമിക്രിക്കാരനായ ജയറാമിനെ അപരന്‍ എന്ന ചിത്രത്തില്‍ നായനാക്കാന്‍ പത്മരാജന്‍ തീരുമാനിച്ചപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും ചോദിച്ചവരുന്നു. ' മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് പത്മരാജന്റെ പടത്തില്‍ ഹീറോ ആവാന്‍ ജയറാം എന്ന ആള്‍ക്ക് അവസരം കിട്ടുന്നത്. ഞാന്‍ നാടകട്രൂപ്പിന്റെ കൂടെ മിമിക്രി ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് അത്. അവിടെ കുറച്ച് ബുദ്ധിജീവികളുണ്ട്.
പത്മരാജനെന്താ ഭ്രാന്തുണ്ടോ ഈ മിമിക്രിക്കാരെയൊക്കെ വിളിച്ച് നായകനാക്കാന്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്ക് ജയറാമേട്ടനെ ആ സമയത്ത് പരിചയം പോലുമില്ല. എന്നിട്ട് പോലും ഞാന്‍ അമ്പലത്തില്‍ പോയി ജയറാമേട്ടന് വേണ്ടി വഴിപാട് കഴിച്ചു. ഇക്കാര്യം ഞാന്‍ പിന്നീട് ജയറാമേട്ടനോട് പറഞ്ഞിട്ടുണ്ട്.
അപരന്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ എന്റെ കയ്യില്‍ ബീഡി വാങ്ങാന്‍ പോലും കാശില്ല. എന്നിട്ടും പറവൂരില്‍ നിന്ന് ട്രക്കര്‍ വിളിച്ചിട്ട് എന്റെ പത്തിലേറെ വരുന്ന കൂട്ടുകാരെ കൊണ്ടുപോയി അപരന്‍ സിനിമ കണ്ടു. ഒരു തരത്തില്‍ അതൊരു പ്രതികാരമായിരുന്നു. ഹീറോ ആയിട്ട് വന്ന മിമിക്രിക്കാരന്‍ രക്ഷപ്പെടണമെന്ന എന്റെ അതിയായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ഇപ്പോള്‍ അതൊക്കെ തമാശയായി തോന്നുമെങ്കിലും ഒരുപാട് അവഹേളനങ്ങള്‍ അക്കാലത്ത് ഞങ്ങള്‍ നേരിട്ടിരുന്നു, സലിം കുമാര്‍ അഭിമുഖത്തിൽ പറയുന്നു.
1996 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചത്രത്തിലൂടെയാണ് സലിംകുമാർ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നിരവധി കോമഡി റോളുകളിൽ നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. അച്ചനുറങ്ങാത്ത വീടാണ് നടന്റെ കരിയർ മാറ്റിയ ചിത്രം. ഈ ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.


Click it and Unblock the Notifications