'വീട്ടിൽ ഇങ്ങനെയല്ല സംസാരിക്കാറ്'; അഭിമുഖങ്ങളിലെ പെരുമാറ്റത്തിന് കാരണമെന്തെന്ന് ഷൈൻ ടോം ചാക്കോ
മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഈയടുത്ത് ഇറങ്ങിയവയിൽ ഭൂരിഭാഗം സിനിമകളിലും ഷൈനിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി, വിചിത്രം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളും ഷൈൻ ചെയ്യുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും ഷൈൻ പലപ്പോഴും വാർത്തകളിൽ നിറയുന്നത് നടൻ നൽകുന്ന അഭിമുഖങ്ങളുടെ പേരിലാണ്.

അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. അതേസമയം ഷൈനിനെ പിന്തുണക്കുന്നവരും ഏറെയാണ്. അടുത്തിടെ സ്ത്രീ സംവിധായകരുടെ കടന്ന് വരവിനെക്കുറിച്ച് ഷൈൻ നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല. ഇപ്പോഴിതാ അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റ രീതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷൈൻ. തന്റെ അഭിമുഖങ്ങളിലെ വാക്കുകളെക്കുറിച്ചും ഇത്തരം പ്രവൃത്തികളുടെ കാരണത്തെക്കുറിച്ചും ഷൈൻ ടോം ചാക്കോ സംസാരിച്ചു. മിർച്ചി മലയാളത്തോടാണ് പ്രതികരണം.

'ഇന്റർവ്യൂ എടുക്കണം എന്ന ആഗ്രഹവുമായി വരുന്നവർ അല്ല നമ്മൾ. നമുക്ക് ഇഷ്ടമായ സിനിമകൾ ചെയ്യുന്ന സമയത്ത് നമ്മുടെ ഉത്തരവാദിത്വം ആവുന്നതാണ് ഇന്റർവ്യൂകൾ. ഒരു ദിവസവും രണ്ട് ദിവസവും ഇരുന്ന് ഇരുപത് പേർക്കോളം ഇന്റർവ്യൂ കൊടുക്കും. ഈ പ്രോസസ് ബോറിംഗ് ആണ്'
'കാരണം നാലഞ്ച് അഭിമുഖങ്ങൾ ആവുമ്പോൾ ഭയങ്കര ബോറിംഗ് ആണ്. അപ്പോൾ ഇതിനെ രസകരമാക്കാൻ ഇങ്ങനെ കുറച്ച് പരിപാടികൾ ചേർക്കണം. അല്ലെങ്കിൽ ചെയ്യുന്ന നമ്മൾക്കും കാണുന്ന നിങ്ങൾക്കും എല്ലാം ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. വീട്ടിൽ സിനിമ ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണല്ലോ സംസാരിക്കുന്നത്'

എല്ലാ അഭിമുഖങ്ങളും എടുത്ത് വെച്ചാലും അതിൽ സീരിയസ് ആയ ഒരു ചോദ്യം പോലും ഇല്ല. 83 ൽ ഞാൻ ജനിച്ചു. 96 ൽ ഉണ്ടായ പിള്ളേരാണല്ലോ ഇന്റർവ്യൂ ചെയ്യാൻ വരുന്നത്. അവർക്ക് മുരളി ഏതാണെന്ന് അറിയില്ല, മുരളി അഭിനയിച്ച പടം ഏതാണെന്ന് അറിയില്ല. എന്നിട്ട് നമ്മളോട് ചോദിക്കും പുതിയ തലമുറയിലെ മുരളി ആണല്ലോ എന്ന്. അപ്പോൾ അതിനൊക്കെ അത്ര സീരിയസ് ആയാൽ മതി.

ഇവരുടെ കമന്റുകൾ വായിച്ച് സങ്കടപ്പെട്ട് ഇരിക്കാനാണെങ്കിൽ എന്നോ ആവാമായിരുന്നെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. അന്ന് പരിക്ക് പറ്റിയിട്ട് പത്തിരുപത് ഇന്റർവ്യൂ കൊടുത്തു പിറ്റേ ദിവസം ഞാനടിച്ച് ഫിറ്റായതാണെന്ന് പറഞ്ഞപ്പോൾ ഇനി ഇന്റർവ്യൂ കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു.
രണ്ട് മൂന്ന് വർഷം കൊണ്ട് കരിയറിൽ വന്ന മാറ്റങ്ങൾ മൂലം തന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. നമ്മൾ ചെയ്യുന്ന ജോലിയിൽ സക്സസ്ഫുള്ളാവുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം കിട്ടിയവർക്കേ മനസ്സിലാവൂ. കിട്ടാത്തവർ അയ്യോ ഇതെന്തൂട്ട് സാധനം എന്ന് വിചാരിക്കും, ഷൈൻ ടോം ചാക്കോ പറഞ്ഞു.


Click it and Unblock the Notifications