'ആ സംഭവത്തിന് ശേഷം ഒഴിഞ്ഞ് മാറാൻ ശ്രമിച്ചാലും ദുൽഖർ ചേർത്ത് പിടിക്കും, അന്നും ഇന്നും മാറിയിട്ടില്ല'; ഷൈൻ ടോം!
ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും ഷൈൻ ടോം ചാക്കോ കാണും. വെറുതെ വീട്ടിൽ ഇരുന്ന് വിശ്രമിക്കുന്നതിനോട് താൽപര്യമില്ലെന്നും അതുകൊണ്ടാണ് ഒട്ടും ബ്രേക്ക് എടുക്കാതെ ചെറുതും വലുതുമായ എല്ലാ സിനിമകളും നടന്ന് ചെയ്യുന്നത് എന്നുമാണ് ഷൈൻ ടോം ചാക്കോ പറയാറുള്ളത്.
ഏത് സിനിമ ഇറങ്ങിയാലും മടി കൂടാതെ അതിന്റെ പ്രമോഷനെത്തുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ ടോം ചാക്കോ. വളരെ ചെറിയ പ്രായം മുതൽ സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച് തുടങ്ങിയതാണ് ഷൈൻ.

എങ്ങനെയെങ്കിലും അഭിനയിക്കുക എന്ന ഉദ്ദേശത്തിൽ പാസിങ് സീനുകളിലും ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം ചെറിയ സീനുകളിൽ പോലും ഷൈൻ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. അവിടെ നിന്നാണ് ഇന്ന് കാണുന്ന തരത്തിൽ താരമൂല്യമുള്ള നടനായുള്ള ഷൈനിന്റെ വളർച്ച.
ഒരിടയ്ക്ക് കരിയർ നിന്ന് പോകുന്ന അവസ്ഥയിലേക്ക് വരെ ഷൈൻ എത്തിയിരുന്നു. ഒരു കേസിൽ ഉൾപ്പെട്ട് കുറെക്കാലം ജയിൽ വാസം അനുഭവിച്ചിട്ടുമുണ്ട് ഷൈൻ.
അന്ന് തന്റെ കരിയർ തീർന്നുവെന്ന് തന്നെയാണ് കരുതിയിരുന്നത് എന്നാണ് പലപ്പോഴും ഷൈൻ പറയാറുള്ളത്. ഇപ്പോഴിത തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് എപ്പോഴും ചേർത്ത് പിടിക്കുന്ന ദുൽഖറിന്റെ സ്വഭാവത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ വാചാലനായത്. എത്ര ഒഴിഞ്ഞ് മാറാൻ ശ്രമിച്ചാലും ദുൽഖർ ചേർത്ത് പിടിക്കും എന്നാണ് ഷൈൻ പറയുന്നത്.
കമ്മട്ടിപ്പാടം സിനിമ ചെയ്യുമ്പോഴും കുറുപ്പിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴുമൊക്കെ വളരെ സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും ഷൈൻ പറയുന്നു. മാത്രമല്ല അടി എന്ന തന്റെ സിനിമ നിർമിച്ചത് ദുൽഖറാണെന്നും അദ്ദേഹത്തിന് അതിന്റെ അവശ്യമില്ലായിരുന്നു എന്നും എന്നിട്ടും ചെയ്തുവെന്നും ഷൈൻ പറഞ്ഞു.
'ദുൽഖർ എന്നും എന്നോട് ഒരുപോലെ മാത്രമാണ് പെരുമാറിയിട്ടുള്ളത്. കമ്മട്ടിപ്പാടത്തിന്റെ സമയത്താണെങ്കിലും കുറുപ്പിന്റെ സമയത്താണെങ്കിലും എല്ലാം പുള്ളി എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്.'

'പിന്നീട് അടി എന്ന എന്റെ സിനിമ വരെ ദുൽഖർ പ്രൊഡ്യൂസ് ചെയ്തു. ശരിക്കും പറഞ്ഞാൽ അവർക്ക് അതിന്റെ ഒരു ആവശ്യവുമില്ല. എന്നാൽ വളരെയധികം അവർ എന്നോട് സഹകരിച്ചിട്ടുണ്ട്. എന്റെ കേസൊക്കെ വന്നതിന് ശേഷവും അങ്ങനെ തന്നെയാണ്.'
'അവരൊന്നും ഇന്നേ വരെ അതിനെ കുറിച്ച് ചോദിക്കുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ല. മമ്മൂക്കയാണെങ്കിലും അങ്ങനെ തന്നെയാണ്. അദ്ദേഹം എന്നെ അടുത്ത് നിർത്തി ഫോട്ടോ എടുക്കുകയും കെട്ടിപിടിക്കുകയും ഒക്കെ ചെയ്യും. ഞാനായിട്ട് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുമ്പോഴും അവർ എന്നെ കൂട്ടിച്ചേർക്കാൻ മാത്രമാണ് നോക്കിയിട്ടുള്ളത്' ഷൈൻ ടോം ചാക്കോ പറഞ്ഞു.
ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ഷൈൻ ടോം ചാക്കോയുടെ സിനിമ. മമ്മൂട്ടി നായകനായ സിനിമ ഇപ്പോഴും വിജയകരമായി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ സ്നേഹ, ഐശ്വര്യലക്ഷ്മി, അമല പോൾ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍.
ചിത്രം ആര്‍ ഡി ഇല്യൂമിനേഷന്‍സാണ് നിർമ്മിച്ചിരിക്കുന്നത്. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications