'പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോട് ചോദിക്കൂ... ഞാൻ പീഡിപ്പിക്കാറില്ല, ഞാൻ എല്ലാവരുടേയും ഒപ്പം'
ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് മലയാള സിനിമാ മേഖലയെയാകെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണമെന്നും സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുതെന്നും.
വനിതകളോട് അശ്ലീലം പറയരുതെന്നും തുല്യ പ്രതിഫലം നൽകണമെന്നും തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. മലയാള സിനിമാ രംഗവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം.

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് ചർച്ചയായതോടെ നടൻ ഷൈൻ ടോം ചാക്കോ പ്രതികരണവുമായി രംഗത്തെത്തി. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഷൈൻ സംസാരിച്ച് തുടങ്ങുന്നത്. പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടതെന്നും താൻ പീഡിപ്പിക്കാറില്ലെന്നും നടൻ പറഞ്ഞു.
ഈ ലോകത്തുള്ള ഒരോ വ്യക്തികൾക്കും ഒപ്പമാണ് ഞാൻ. സ്ത്രീ, പുരുഷനെന്ന് നിങ്ങൾ ചോദിക്കുമ്പോൾ തന്നെ വിവേചനത്തോടെയാണ് എന്നോട് പറയുന്നത്. ഇങ്ങനെ എല്ലാ മേഖലയിലും ഒരു കമ്മീഷനെ നിയമിച്ച് കഴിഞ്ഞാൽ എല്ലാ കമ്മീഷനും കുറേ പറയാനുണ്ടാകും കഥകൾ. സ്ത്രീകൾ നേരിടുന്ന വിവേചനം... ഞാൻ ജനിച്ച് വളർന്ന സാഹചര്യം... അതായത് എന്റെ കുടുംബം എന്റെ സമുദായം.
ഞാൻ കണ്ടിട്ടുള്ള സ്കൂളുകൾ, സ്കൂൾ മേഖലകൾ, ഫിലിം മേഖലകൾ... അല്ലെങ്കിൽ അതിന് പുറത്തുള്ള എല്ലാ വ്യവസായ മേഖലകളും തുടങ്ങി എല്ലായിടത്തും സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. ഇല്ലെന്ന് പറഞ്ഞാലും. പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിക്കാറില്ല. പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. പീഡിപ്പിച്ചുവെന്നുള്ളത് ഒരു സ്ത്രീ പറയുമ്പോഴാണല്ലോ അറിയുന്നത്. അങ്ങനൊരു സ്ത്രീ പീഡനത്തിന് ഇരയായിയെന്ന് പറയുന്നതിന് മുന്നേ ആ സ്ത്രീയും ആ വ്യക്തിയും തമ്മിൽ ഇടപാടുണ്ടല്ലോ.
അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒന്ന് കൊടുത്താൽ തീരാവുന്നതല്ലേയുള്ളു ആ പ്രശ്നം. പുതുതായി സിനിമയിലേക്ക് വരുന്ന പെൺകുട്ടികളെ പിടിച്ച് വെച്ച് ആരും ഒന്നും ചെയ്യുന്നില്ല. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യങ്ങളായിട്ടല്ല. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളായിട്ടാണ്. ഞാൻ എല്ലാവരുടേയും ഒപ്പമാണ്.

ചിലപ്പോൾ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീകൾക്കൊപ്പം എനിക്ക് നിൽക്കേണ്ടി വരും. പീഡിപ്പിച്ചുവെന്ന് ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടി സ്ത്രീ പറഞ്ഞാൽ ആ വ്യക്തിഅക്കൊപ്പവും എനിക്ക് ചിലപ്പോൾ നിൽക്കേണ്ടി വരും. കാരണം പീഡിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ. പിന്നെ ആരോപണം നേരിടുന്ന വ്യക്തി എന്റെ സുഹൃത്തോ സഹപ്രവർത്തകനോ ആണെങ്കിൽ ഞാൻ ആരുടെ ഒപ്പം നിൽക്കണം.
സ്ത്രീയും എന്റെ സഹപ്രവർത്തകയാണെങ്കിൽ അവർക്കൊപ്പവും എനിക്ക് നിൽക്കണമെന്നാണ് ഷൈൻ പറഞ്ഞത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ... കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണ് ഡ്രഗ്സ് എന്നൊരു പഴഞ്ചൊല്ലില്ലേ..? പിന്നെ ഡ്രഗ്സ് ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ഡ്രഗ്സല്ലേ. ഏറ്റവും മോശമയാ ഡ്രഗ്സെന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്നത് സിഗരറ്റും മദ്യവുമാണ്.
അതിന് താഴെയെ നിങ്ങൾ ചോദിച്ച മറ്റുള്ളവ വരുന്നുള്ളു. അതുകൊണ്ടാണ് മദ്യവും സിഗരറ്റും ഞാൻ അതിൽ ഉൾപ്പെടുത്തിയതെന്നാണ് ഷൈൻ പറഞ്ഞത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലല്ലേ താങ്കൾ ജയിലിൽ പോയതെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഞാൻ ജയിലിൽ പോയ കഥയൊക്കെ നിങ്ങൾ അറിയാമല്ലോ എന്നാണ് ഷൈൻ തിരിച്ച് ചോദിച്ചത്.


Click it and Unblock the Notifications