'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
നടനും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ യുവതി പീഡനപരാതി നൽകിയതിന് പിന്നാലെയാണ് ഷിയാസ് തന്റെ വിവാഹനിശ്ചയ വാർത്തകളും ചിത്രങ്ങളും പുറത്തുവിട്ടത്. നിലവിൽ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വിവാഹനിശ്ചയ ചിത്രങ്ങൾ അടുത്തിടെ ഷിയാസ് കരീം സോഷ്യൽ മീഡിയകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നിക്കാഹ് കഴിഞ്ഞെന്ന് അറിയിച്ച് ഷിയാസ് സോഷ്യൽമീഡിയയിൽ വധു രഹ്നയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടത്.
പിന്നാലെ ഒരു യുവതി ഷിയാസിനെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ദന്തിസ്റ്റായിരുന്നു ഷിയാസിന്റെ വധു ഡോ.രഹ്ന. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ജിം ട്രെയിനറായ യുവതി ഷിയാസുമായി പരിചയപ്പെടുകയും പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നുമാണ് പരാതിയിലുള്ളത്.

11 ലക്ഷം രൂപയിലധികം ഷിയാസ് യുവതിയില്‍ നിന്ന് തട്ടിയെടുത്തതായും പരാതിയിലുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹം മുടങ്ങിയത് വധുവിന്റെ വീട്ടുകാർക്ക് താൽപര്യമില്ലാത്തതിനാലാണെന്നും അല്ലാതെ താൻ വധു രഹ്നയെ ചതിച്ചിട്ടില്ലെന്നും ഷിയാസ് കരീം മഴവിൽ കേരളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരാൾക്ക് വീഴ്ചയുണ്ടാകുമ്പോൾ അത് കണ്ട് കയ്യടിക്കാനാണ് കൂടുതൽ ആളുകൾക്കും ഇഷ്ടം. ദൈവത്തെ പോലും വിമർശിക്കുന്നവരുള്ള കാലഘട്ടത്തിൽ എനിക്ക് വിമർശനം വരുന്നത് വലിയ വിഷയമൊന്നുമില്ല. ഒരു വിവാദം വന്നെന്ന് കരുതി എന്റെ സ്വഭാവവും പെരുമാറ്റ രീതിയും ഞാൻ മാറ്റാൻ പോകുന്നില്ല.'
'ആളുകൾക്ക് എന്ത് വേണമെങ്കിലും പറയും. ഞാൻ എന്റെ പ്രശ്നങ്ങൾക്ക് വേണ്ടി പ്രതികരിക്കാറില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി പ്രതികരിക്കാറുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സ്ത്രീ പീഡന പരാതി കൊടുത്തത്.'
'ആ സ്ത്രീക്ക് വലിയൊരു മകനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് അവരെ ഞാൻ വിട്ടത്. പക്ഷെ അനിയനാണെന്ന് പറഞ്ഞാണ് അവർ മകനെ എനിക്ക് പലപ്പോഴും പരിചയപ്പെടുത്തി തന്നത്. ഈ സംഭവം നടക്കുമ്പോൾ ഞാൻ ദുബായിലായിരുന്നു. ഒരു വർഷമായി ആ യുവതി എന്നെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അത് കാര്യമായി എടുത്തില്ല. അവർ പണമൊക്കെ ആവശ്യപ്പെട്ടിരുന്നു.'
'ഏപ്രിലിൽ രഹ്നയുമായുള്ള എന്റെ വിവാഹം നടക്കേണ്ടതായിരുന്നു. പക്ഷെ വിവാഹം മുടങ്ങി. പിന്നെ ഇത് അവാർഡ് കിട്ടിയ കാര്യമൊന്നും അല്ലാത്തതുകൊണ്ടാണ് പറഞ്ഞ് നടക്കാത്തത്. ഈ കേസ് വന്നപ്പോൾ രഹ്നയുടെ വീട്ടുകാർ വിളിച്ച് ഈ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. ഞാനും അത് സ്വീകരിച്ചു. അല്ലാതെ വഴക്കിനൊന്നും പോയില്ല. പരാതി കൊടുത്ത സ്ത്രീയോടും ഞാൻ പ്രശ്നത്തിന് പോയിട്ടില്ല. ഇപ്പോൾ നിയമം സ്ത്രീകൾ പറഞ്ഞാൽ അപ്പോൾ തന്നെ വിശ്വസിക്കും.'

'എനിക്ക് എതിരെ വിവാദവും കേസും വന്നപ്പോൾ രഹ്നയുടെ ഫാമിലി ഒട്ടും ഓക്കെയായിരുന്നില്ല. പക്ഷെ രഹ്ന ഓക്കെയായിരുന്നു. കാരണം ഈ സ്ത്രീയെ കുറിച്ച് രഹ്നയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു. രഹ്നയെ ഞാൻ ചതിച്ചിട്ടില്ല. പിന്നെ എല്ലാ പെൺകുട്ടികൾക്കും അവരുടെ ഫാമിലി അവർക്ക് വളരെ ഇംപോർട്ടന്റാണ്. അതുകൊണ്ട് തന്നെ രഹ്നയെ കുറ്റം പറയാൻ പറ്റില്ലെന്നാണ്', ഷിയാസ് കരീം പറഞ്ഞത്.
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിങ് രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്.


Click it and Unblock the Notifications