'അവൻ ഞങ്ങൾക്ക് എത്ര വലുതായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്, സാപ്പിയും ഞങ്ങൾക്കൊപ്പം ഇവിടെയുണ്ടാകേണ്ടതായിരുന്നു'
മലയാളത്തിൽ ഇന്നുള്ള നടന്മാരിൽ ഏറ്റവും റേഞ്ചുള്ള അഭിനേതാക്കളിൽ ഒരാളാണ് നടൻ സിദ്ദിഖ്. ഏത് വേഷവും അത്രത്തോളം തന്മയത്വത്തോടെ അഭിനയിക്കാൻ കഴിവുള്ള മറ്റൊരു നടൻ മലയാള സിനിമയിലുണ്ടോയെന്ന് സംശയമാണ്. അഭിനയത്തിന്റെ കാര്യത്തിൽ മുൻനിര താരങ്ങൾ പോലും സിദ്ദിഖിന് പിറകിലെ വരുവെന്നാണ് ആരാധകർ പറയാറുള്ളത്. നടൻ മാത്രമല്ല താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി കൂടിയാണിപ്പോൾ സിദ്ദിഖ്. അറുപത്തൊന്നുകാരനായ താരം 1985 മുതൽ മലയാള തെന്നിന്ത്യയിൽ സജീവമാണ്.
ഇപ്പോഴിതാ ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകർത്തിയെഴുതിയത് പുസ്തക രൂപത്തിലാക്കിയിരിക്കുകയാണ് സിദ്ദിഖ്. അഭിനയമറിയാതെ എന്ന പേരിലുള്ള സിദ്ദിഖിന്റെ ആത്മകഥയുടെ പ്രകാശം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ചലച്ചിത്ര മേഖലയിലുള്ള താരത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് പ്രകാശന ചടങ്ങ് നടത്തിയത്.

ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആദ്യം ചടങ്ങിൽ സംസാരിച്ചത് സിദ്ദിഖായിരുന്നു. മൂത്ത മകൻ സാപ്പിയുടെ വേർപാടുണ്ടാക്കിയ വേദനെയ കുറിച്ച് സംസാരിച്ചുകൊണ്ടാണ് സിദ്ദിഖ് പ്രസംഗം ആരംഭിച്ചത്. എന്നെക്കാൾ മുമ്പ് എന്റെ ഇക്കയായ മജീദ് സിനിമയിൽ വരുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കുടുംബത്തിലുള്ളവരും അങ്ങനെയാണ് വിചാരിച്ചത്. പക്ഷെ സിനിമയിലേക്ക് വരാൻ ആദ്യം ഭാഗ്യം ലഭിച്ചത് എനിക്ക് തന്നെയാണ്. അതിനുശേഷമാണ് ഇക്ക അഭിനയത്തിലേക്ക് വന്നത്.
ഇപ്പോഴും ഇക്ക സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട്. സിനിമയിൽ ഇക്ക എന്റെ മുൻഗാമിയായിരുന്നുവെങ്കിൽ എന്റെ മകൻ ഷെഹീൻ എന്റെ പിൻഗാമിയായി സിനിമയിലേക്ക് വന്ന വ്യക്തിയാണ്. ഞാൻ അഭിനയിക്കുന്നത് കണ്ടിട്ടാണോ ഇല്ലയോയെന്ന് അറിയില്ല. സിനിമ തന്നെ മതിയെന്ന് ഷെഹീനും തീരുമാനിക്കുകയായിരുന്നു.
അതുപോലെ നിങ്ങൾക്കെല്ലാവർക്കും അറിയാം... ഞങ്ങൾക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട ഒരാൾ കൂടി ഈ വേദിയിൽ വരേണ്ടതായിരുന്നു. പക്ഷെ അവൻ കുറച്ചുനാൾ മുമ്പ് ഞങ്ങളെയെല്ലാം വിട്ടിട്ട് പോയി. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ദുഖമുണ്ടായ ദിവസം കൂടിയായിരുന്നു അന്ന്. അല്ലായിരുന്നുവെങ്കിൽ അവനും ഞങ്ങൾക്കൊപ്പം ഇന്ന് ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ അതിനുള്ള ഭാഗ്യം എനിക്ക് ഇല്ലാതെപോയി എന്നാണ് അന്തരിച്ച മകൻ സാപ്പിയെ കുറിച്ച് സിദ്ദിഖ് പറഞ്ഞത്. ശേഷം ഷെഹീൻ സിദ്ദിഖാണ് സംസാരിച്ചത്.
സാപ്പിയുടെ മരണശേഷം ആദ്യമായാണ് ഒരു പൊതുവേദിയിൽ ഷെഹീൻ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൊണ്ട് സാപ്പി ജേഷ്ഠനായിരുന്നുവെങ്കിലും കുഞ്ഞ് അനിയനെ പരിപാലിക്കും പോലെയാണ് ഷെഹീൻ സാപ്പിയെ കൊണ്ടുനടന്നിരുന്നത്. വാപ്പിച്ചിയുടെ ബുക്ക് ഞാൻ വായിച്ചതാണ്. അതിൽ ലാസ്റ്റ് ചാപ്റ്റേഴ്സിൽ ഒന്ന് എന്റെ ബ്രദറിനെ കുറിച്ചാണ്.

നിങ്ങളിൽ എത്ര പേർക്ക് ബുക്ക് വായിക്കുന്ന ശീലമുണ്ടെന്ന് എനിക്ക് അറിയില്ല. പക്ഷെ എല്ലാവരും സാപ്പിയെ കുറിച്ചുള്ള ചാപ്റ്റർ വായിക്കണം. അത് വായിക്കുമ്പോൾ സാപ്പി ഞങ്ങൾക്ക് എത്ര വലുതായിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാകുമെന്നാണ് നിറകണ്ണുകളോടെ ഷെഹീൻ പറഞ്ഞത്. ഭിന്നശേഷിക്കാരനായ മൂത്ത മകന്‍ സാപ്പിയെന്ന് വിളിപ്പേരുള്ള റാഷിനെ സ്‌പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്.
അവന്റെ വിശേഷങ്ങള്‍ നടന്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും സിദ്ദീഖ് മുന്‍നിരയില്‍ നിര്‍ത്തുന്നത് സാപ്പിയെയായിരുന്നു. എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി. സിദ്ദിഖിന്റെ വീട്ടിൽ ആരെത്തിയാലും ആദ്യം ഓടിയെത്തുന്നതും സാപ്പിയായിരുന്നു.
വീട്ടിലെ മൂത്ത കുട്ടി സാപ്പിയായിരുന്നെങ്കിലും അനുജനും അനുജത്തിക്കും സാപ്പിയായിരുന്നു കുഞ്ഞനിയൻ. ചേട്ടന്റെ പിറന്നാളാഘോഷവേളയിൽ ഷഹീൻ ഇട്ട കുറിപ്പിൽ ദിവസം ചെല്ലും തോറും പ്രായം കുറയുന്ന സാപ്പി എന്നാണ് പറഞ്ഞിരിക്കുന്നതുപോലും.
ഏതൊരു ആഘോഷം മാറ്റിവച്ചാലും സാപ്പിയുടെ പിറന്നാൾ വലിയതോതിൽ ആഘോഷിക്കുമായിരുന്നു സിദ്ദിഖും കുടുംബം. വീട്ടിലേക്ക് അടുത്തിടെ പുതിയ കാർ വാങ്ങിയപ്പോൾ അതിന്റെ താക്കോൽ പോലും വാങ്ങിയത് സാപ്പിയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് സിദ്ദിഖിന്റെ മകന്‍ സാപ്പി മരണപ്പെട്ടത്.


Click it and Unblock the Notifications











