ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
കോമഡി , സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സിദ്ദിഖ്. ഹാസ്യതാരമായി സിനിമയിൽ എത്തി പിന്നീട് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു താരം. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ ഓരേ സമയം സഹനടനായും വില്ലനായും അഭിനയിച്ച് കയ്യടി നേടാൻ സിദ്ദിഖിനായി. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു വില്ലനായുള്ള ചുവട് മാറ്റം. കോമഡിക്ക് കയ്യടിച്ച പ്രേക്ഷകർ തന്നെ സിദ്ദിഖിന്റെ വില്ലൻ കഥാപാത്രം ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മികച്ച ഓൺസ്ക്രീൻ വില്ലനായിരുന്നു സിദ്ദിഖ്. താരങ്ങളുടെ കഥാപാത്രങ്ങൾക്കൊപ്പം തിളങ്ങാൻ സിദ്ദിഖിനു കഴിഞ്ഞിരുന്നു. ഇപ്പോഴിത മമ്മൂട്ടിയോടൊപ്പമുള്ള ആദ്യകാലത്തെ അനുഭവം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ വലിയ ഒരു അധ്യായമാണ് മമ്മൂട്ടിയെന്നാണ് സിദ്ദിഖ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

എന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് തന്നെ മമ്മുക്കയോടൊപ്പം അഭിനയിച്ചു കൊണ്ടാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ആ നേരം അൽപ്പദൂരം' എന്ന സിനിമയിലൂടെയാണ് ഞാൻ വരുന്നത്. ആ സിനിമയിൽ അഭിനയിക്കാൻ മമ്മുക്ക മദ്രാസിൽ എത്തുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. മുടിയൊക്കെ പറ്റവെട്ടിയ ലുക്കിലായിരുന്നു മമ്മുക്ക. 'നിറക്കൂട്ട്' എന്ന സിനിമ കഴിഞ്ഞുള്ള സമയമാണ്.

എന്നെ കണ്ടതും തമ്പി കണ്ണന്താനത്തിനോട് മമ്മൂക്ക ചോദിച്ചു "ഇവനാണോ സിദ്ദിഖ്', ആ ചോദ്യം എനിക്ക് നന്നായി ബോധിച്ചു. കണ്ടമാത്രയിൽ തന്നെ ഇവൻ എന്ന് സംബോധന ചെയ്തപ്പോൾ ഞാനും അദ്ദേഹത്തിന്റെ ആരോ ആണെന്ന തോന്നലാണ് ഉണ്ടായത്. പിന്നീട് എന്നെ മുറിയിൽ കൊണ്ട് പോയി അദ്ദേഹം ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. എന്റെ സിനിമ ജീവിതത്തിലെ വലിയ ഒരു അധ്യായമാണ് മമ്മൂട്ടി എന്ന നടനും വ്യക്തിയും". സിദ്ദിഖ് പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം സഹോദരനായും വില്ലനായും സിദ്ദിഖ് നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറ വളരെ അടുത്ത ബന്ധമാണുള്ളത്. നേരത്തെ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഒരിക്കലും താൻ അനുസരിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു.
Recommended Video

ഒരു അഭിനേതാവ് എന്ന നിലയിൽ ആരേയാണ് ടാർഗറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലാലു അലക്സിന്റെ പേരാണ് ഞാൻ പറഞ്ഞത്. ലാലു അലക്സൊക്കെ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ മതിയെന്ന് പറഞ്ഞു. അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. ലാലു അലക്സ് എങ്കിലും നിനക്ക് മലയാളത്തിൽ ആകണമെങ്കിൽ നീ അമിതാഭ് ബച്ചനെ എങ്കിലും ടാർഗറ്റ് ചെയ്യണം. സിനിമ അങ്ങനെയാണ്. എന്നാൽ ഇത് ഇന്നുവരെ കേട്ടിട്ടില്ലെന്നും സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം സിദ്ദിഖ് വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.


Click it and Unblock the Notifications











