'മാനം പോകുമെടാ... രക്ഷിക്കെടാ... തൊഴുകയ്യോടെ ഞാൻ പറഞ്ഞു, എന്റെ മകനാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു'
വിജയിക്കൊപ്പം തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള അന്യഭാഷ നടന്മാരിൽ ഒരാളാണ് സൂര്യ. തമിഴിലെ ഈ ജനറേഷനിലെ ഏറ്റവും മികച്ച നടനെന്നാണ് നടിപ്പിൻ നായകനെ സിനിമാപ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. സിനിമാ പാരമ്പര്യമുള്ള കുടുംബമായിരുന്നുവെങ്കിലും സിനിമ തന്നെ മോഹിപ്പിച്ചിരുന്നില്ലെന്നാണ് അടുത്തിടെ സൂര്യ പറഞ്ഞത്. അച്ഛൻ അറിയാതെ അമ്മ വാങ്ങിയ കടം വീട്ടാനാണ് താൻ സിനിമയിലെത്തിയതെന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.
സൂര്യയിലെ നടന് മാത്രമല്ല മനുഷ്യസ്നേഹിക്കും ഇന്ന് നിരവധി ആരാധകരുണ്ട്. സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. നവംബർ 14ന് റിലീസിനെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് കങ്കുവ ഒരുങ്ങുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ബ്രഹ്മാണ്ഡമായി നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ സൂര്യയുടെ മാതാപിതാക്കളും എത്തിയിരുന്നു. പരിപായിൽ സംബന്ധിച്ച് താരത്തിന്റെ അച്ഛനും പഴയകാല നടനുമായ ശിവകുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
സൂര്യയുടെ കോളജ് കാലത്തെ ചില ഓർമകളും ശിവകുമാർ പങ്കുവെച്ചു. ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജിലാണ് സൂര്യ ഡിഗ്രി പഠിച്ചത്. അവിടെ മകന് വേണ്ടി സീറ്റ് വാങ്ങിയെടുക്കാൻ താൻ ഏറെ പാടുപെട്ടുവെന്നും ശിവകുമാർ പറയുന്നു. സൂര്യയുടെ കരിയറിൽ തന്നെ ടോപ്പ് കങ്കുവയാണ്.
1975 ജൂലൈ 23ന് രാത്രി ഭയങ്കര മഴയായിരുന്നു... അർധരാത്രി കഴിഞ്ഞ് 2.51നാണ് കുട്ടി പയ്യൻ (സൂര്യ) പിറന്നത്. പത്മ ശേഷാദ്രി സ്കൂളിലാണ് പത്താം ക്ലാസ് വരെ സൂര്യ പഠിച്ചത്. പിന്നീട് ഹയർസെക്കന്ററിയും പൂർത്തിയാക്കി. ലയോള കോളേജിൽ ബികോമിന് ചേരാനായി അപ്ലിക്കേഷൻ കൊടുത്തു. എന്നാൽ സീറ്റില്ലെന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ഞാൻ നേരിട്ട് പോയി പ്രിൻസിപ്പാളിനെ കണ്ട് എന്താണ് പ്രശ്നമെന്ന് തിരക്കി.
ശിവാജി ഗണേശന്റെ മകൻ ബികോം പൂർത്തിയാക്കിയില്ല. ബാലാജിയുടെ മകനും ബികോം കംപ്ലീറ്റ് ചെയ്തില്ല. അതുപോലെ നിങ്ങളുടെ മകനും ബികോം ഇവിടെ കംപ്ലീറ്റ് ചെയ്യില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ സംഭവിക്കില്ല... മകൻ കോഴ്സ് പൂർത്തിയാക്കുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു. അങ്ങനെ സീറ്റ് വാങ്ങി. എന്നാൽ ബികോം ഫൈനൽ ഇയറായപ്പോൾ സൂര്യയ്ക്കും നാല് സപ്ലിയുണ്ടായിരുന്നു.

എന്റെ മാനം പോകുമെടാ... രക്ഷിക്കെടാ... തൊഴുത് ചോദിക്കുകയാണ് എങ്ങനെയെങ്കിലും സപ്ലി എഴുതിയെടുക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. അങ്ങനെ പോരാടി കഷ്ടപ്പെട്ട് അവൻ ഡിഗ്രി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങി. അവനെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്ന കാര്യം ചെയ്ത് കാണിക്കുന്നതാണ് അന്ന് മുതലേയുള്ള ശീലം. ശേഷം ഒരു കമ്പനിയിൽ ജോലിക്ക് ചേർന്ന് രണ്ട് വർഷം കഠിനമായി അവൻ ജോലി ചെയ്തു.
കമ്പനിയിലെ ക്ലീനിങ് ജോലി വരെ ചെയ്യുമായിരുന്നു. സൂര്യ എന്റെ മകനാണെന്ന് മാസങ്ങൾക്കുശേഷമാണ് കമ്പനി മുതലാളിക്ക് മനസിലായത്. എന്തുകൊണ്ട് ആദ്യമെ പറഞ്ഞില്ലെന്ന് സൂര്യയോട് അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ തൊഴിൽ പഠിക്കാനല്ലേ വന്നത്. അതും ഇതും തമ്മിൽ എന്ത് ബന്ധമെന്നാണ് സൂര്യ അദ്ദേഹത്തിന് നൽകിയ മറുപടി.
നാല് വാക്ക് മുഴുവൻ സംസാരിക്കാത്ത പയ്യൻ ഇന്ന് കങ്കുവയിൽ അഭിനയിച്ചിരിക്കുന്നു എന്നാണ് മകന്റെ ഇതുവരെയുള്ള യാത്രയെ കുറിച്ച് സംസാരിച്ച് ശിവകുമാർ പറഞ്ഞത്. കങ്കുവ പാൻ ഇന്ത്യൻ ചിത്രമായി വിവിധ ഭാഷകളിൽ മൊഴി മാറ്റിയാണ് പ്രദർശനത്തിന് എത്താൻ പോകുന്നത്.


Click it and Unblock the Notifications